വെടിയേറ്റ് ഒരു കുടുംബത്തിലെ മൂന്നുപേർ വീടിനുള്ളിൽ മരിച്ച നിലയിൽ. മധ്യപ്രദേശിലെ റാത്ലാമിലാണ് നടുക്കുന്ന സംഭവം. ഗോവിന്ദ് സോളങ്കി, ഭാര്യ ശാർദ, മകൾ ദിവ്യ എന്നിവരാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ചയാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ ഇവരെ അയൽവാസികൾ കണ്ടെത്തിയത്. വീടിന്റെ വാതിൽ തുറന്നു കിടന്നിട്ടും അകത്തുനിന്ന് ആരുടെയും ശബ്ദം പുറത്തേക്ക് കേൾക്കാത്തത് സംശയമുണ്ടാക്കി. അന്വേഷിച്ചു എത്തിയ അയൽവാസിയാണ് മൃതദേഹങ്ങൾ കണ്ടത്.
കൃത്യം നടന്നത് ബുധനാഴ്ചയാണെന്നാണ് പൊലീസിന്റെ നിഗമനം. ‘ദോവോത്തായിനി ഏകാദശി’ ആയിരുന്നതിനാൽ എല്ലാവരും പടക്കം പൊട്ടിച്ച് ആഘോഷിക്കാറുണ്ട്. അതിനിടെയാണ് കുറ്റവാളി കൊല നടത്തിയതെന്നാണ് പൊലീസ് കരുതുന്നു. അയൽവാസികളും പടക്കം പൊട്ടുന്ന ശബ്ദമാണെന്നാണ് കരുതിയത്.
കുടുംബവുമായി അടുത്തു പരിചയമുള്ള ആളാണ് കൃത്യം നടത്തിയതെന്നാണ് സാഹചര്യ തെളിവുകൾ വ്യക്തമാക്കുന്നതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരുകയാണെന്നും പൊലീസ് പറഞ്ഞു.