കോട്ടയത്ത് കോളജ് വിദ്യാർഥിനിയെ സഹപാഠിയായ യുവാവ് പേപ്പർ കട്ടർ കത്തി കൊണ്ടു കഴുത്തറുത്തു കൊന്നു. സെന്റ് തോമസ് കോളജ് വിദ്യാർഥിനി, വൈക്കം തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരയ്ക്കൽ വീട്ടിൽ നിഥിനമോളാണ് (22) കൊല്ലപ്പെട്ടത്. കൊല നടത്തിയ സഹപാഠി കൂത്താട്ടുകുളം ഉപ്പാനിയിൽ പുത്തൻപുരയിൽ അഭിഷേക് ബൈജുവിനെ (20) പൊലീസ് കസ്റ്റഡിയിൽ എടുത്തു. രാവിലെ പതിനൊന്നരയോടെയാണ് സംഭവം. പ്രണയം നിരസിച്ചതാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
കോളജിൽ വിദ്യാർഥിനിയെ കൊലപ്പെടുത്തിയ സ്ഥലത്ത് തളംകെട്ടിയ രക്തം നടുക്കുന്ന കാഴ്ചയാണ്. ഉച്ചയ്ക്ക് സപ്ലിമെന്ററി പരീക്ഷ അവസാനിച്ചതിനു പിന്നാലെയാണ് കോളജിനെ നടുക്കിയ സംഭവമുണ്ടായത്. മൂന്നാം വർഷ ഫുഡ് ടെക്നോളജി വിദ്യാർഥികളാണ് ഇരുവരും. സപ്ലിമെന്ററി പരീക്ഷ കഴിഞ്ഞിറങ്ങിയ നിഥിനയെ അഭിഷേക് പേപ്പർ കട്ടറിലെ കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു എന്നാണ് വിവരം. പൊലീസ് കസ്റ്റഡിയിലുള്ള അഭിഷേക് ബൈജു.