അടുക്കളയിൽ കുഞ്ഞുമക്കൾക്കായി ഭക്ഷണം പാചകം ചെയ്യുമ്പോഴാണ് അക്രമി എട്ടുമാസം ഗർഭിണിയായ സന മുഹമ്മദിന്റെ വയറിനെ ലക്ഷ്യമാക്കി അമ്പെയ്തത്. നാലു കുട്ടികളുടെ മുമ്പിൽ അതിദാരുണമായി കൊല്ലപ്പെടുമ്പോഴും തന്റെ അരുമയായ കുഞ്ഞിന് ഒരു പോറൽ പോലും ഏൽക്കരുതെന്ന് ആത്മാത്ഥമായി അവർ പ്രാർത്ഥിച്ചിരുന്നു. ആ അമ്പുകൾ തന്റെ മേലാണ് പതിക്കേണ്ടിയിരുന്നതെന്നായിരുന്നു സനയുടെ ഭർത്താവിന്റെ വേദനാജനകമായ വാക്കുകൾ.
തിങ്കളാഴ്ച വൈകുന്നേരം തന്നെ സന മുഹമ്മദിനെ ഓപ്പറേഷന് വിധേയമാക്കി കുട്ടിയെ ഡോക്ടർമാർ പുറത്തെടുത്തിരുന്നു. സന മരിച്ചെങ്കിലും കുഞ്ഞെങ്കിലും ജീവിതത്തിലേയ്ക്ക് തിരികെ വന്നതിന്റെ ആശ്വാസത്തിലാണ് ഉറ്റവരും അവര്‍ക്കായി പ്രാര്‍ഥിച്ച ആയിരങ്ങളും. കുട്ടി പൂർണമായും അപകടനില തരണം ചെയ്തതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സനയുടെ കുട്ടിയുടെ ചിത്രങ്ങൾ പുറത്തുവന്നതോടെ ആശ്വാസത്തിലാണ് കുടുംബം.
എമർജൻസി സിസേറിയൻ വഴിയാണ് അവൻ പുറത്തു വന്നത്. ഇബ്രാഹിം എന്നാണ് അവന്റെ പേര്. അത്യാഹിത വിഭാഗത്തിലാണ് അവൻ ഇപ്പോൾ. നിലവിൽ കുഞ്ഞിന്റെ സ്ഥിതി സുരക്ഷിതമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഏഴു വര്‍ഷം മുന്‍പ് ഇംതിയാസ് മുഹമ്മദ് എന്നയാളെ വിവാഹം കഴിക്കാന്‍ വേണ്ടി മതം മാറിയ ദേവി ഉനമാതലെഗ്ഗാഡു സ്വന്തം പേര് സനാ മുഹമ്മദ് എന്ന് മാറ്റിയിരുന്നു. ഏഴു വര്‍ഷമായി ഒപ്പമുണ്ടായിരുന്ന സന നല്ലൊരു അമ്മയും ഭാര്യയും ആയിരുന്നെന്നും തമ്മില്‍ വേര്‍പിരിഞ്ഞത് ഹൃദയഭേദകമാണെന്നുമായിരുന്നു ഭർത്താവ് ഇംതിയാസിന്റെ വാക്കുകൾ.
ലണ്ടനിൽ തിങ്കളാഴ്ചയായിരുന്നു ദാരുണമായ സംഭവം സനയുടെ ഭർത്താവ് ഇംതിയാസ് രാവിലെ ഷെഡ്ഡിലെ പെട്ടികൾ നീക്കുന്നതിനിടെ അക്രമിയെ കണ്ടിരുന്നു. ഓടി രക്ഷപ്പെടൂ എന്നയാൾ സനയോട് അലറി വിളിച്ച് പറയുകയും ചെയ്തു. എന്നാൽ അക്രമിയും ഇയാൾക്കൊപ്പം ഓടിയെത്തി. 35 കാരിയായ സനയ്ക്ക് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു. കൂടുതല്‍ അപകടകരമായ സാഹചര്യം ആയതിനാല്‍ അമ്പ് തറച്ച നിലയില്‍ തന്നെയായിരുന്നു കുഞ്ഞിനെ പുറത്തെടുക്കാനുള്ള ഓപ്പറേഷന് നടത്തിയതും. ഇംതിയാസിന്റെ കരച്ചില് കേട്ട് സഹായത്തിനായി ഓടിയെത്തിയ അയല്‍ക്കാര്‍ 30 സെന്റിമീറ്റര്‍ നീളമുള്ള വില്ല് വീട്ടില്‍ കണ്ടെത്തിയിരുന്നു.
ദേവിയുടെ മുൻ ഭർത്താവ് റമനോഡ്ജ് ഉമെത്താലെഗാഡൂവാണ് ഘാതകൻ. വർഷങ്ങൾക്ക് മുമ്പേ ഇവർ വേർപിരിഞ്ഞതാണ്. എന്നാൽ മുൻ ഭാര്യയോടുള്ള പക ഇയാൾ സൂക്ഷിക്കുകയായിരുന്നു. അമ്പ് ഊരാതെ തന്നെയാണ് ഡോക്ടര്‍മാർ ശസ്ത്രക്രിയ നടത്തിയത്. അമ്പ് ഊരുന്നത് കുഞ്ഞിന്റെ ജീവന് അപകടമാകുമെന്ന ഭയമുണ്ടായിരുന്നു. നാലു ആഴ്ചയ്ക്ക് മുന്നേയാണ് കുഞ്ഞിന്റെ ജനനം.
50 കാരനായ രാമനോഡ്ഗേ ഉന്മാതാലെഗ്ഗാഡു എന്നയാളെ ചൊവ്വാഴ്ച സ്കോട്ലന്റ് യാര്‍ഡ് പിടികൂടുകയൂം ചെയ്തിട്ടുണ്ട്. അടിവയറ്റില്‍ ഏറ്റ മുറിവാണ് സനയുടെ മരണകാരണമായത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അതിന് മുമ്പായി അവര്‍ മരണത്തിന് കീഴടങ്ങി. സംഭവം ഇവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും എല്ലാം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ആദ്യ വിവാഹത്തില്‍ 18,14,12 എന്നിങ്ങനെ മൂന്നു മക്കളുള്ള സനാ മുഹമ്മദിന് രണ്ടാം വിവാഹത്തില്‍ അഞ്ചും രണ്ടും വയസ്സുമുള്ള രണ്ടു പെണ്‍കുട്ടികളുണ്ട്. മൂന്നാമത്തെ കുഞ്ഞിനായി കാത്തിരിക്കുമ്പോഴായിരുന്നു ദാരുണ സംഭവം.