സനു മോഹന്റെ അറസ്റ്റ് രേഖപ്പെടുത്തിയ സംഭവത്തിൽ ഭാര്യ രമ്യ ഇപ്പോൾ പ്രതികരിക്കാനില്ലെന്നു ബന്ധുക്കൾ. രമ്യയിപ്പോൾ ബന്ധുക്കൾക്കൊപ്പം ആലപ്പുഴയിലാണ്. വൈഗയുടെ മരണശേഷവും അന്വേഷണത്തിനിടെയും രണ്ടുതവണ പൊലീസ് വിളിപ്പിച്ചിരുന്നു. സനുവിനെക്കുറിച്ചുള്ള വിവരങ്ങൾ മനസ്സിലാക്കാനായിരുന്നു ഇതെന്നും ആദ്യം വിളിച്ച സമയത്തു സംസാരിക്കാൻ പോലുമുള്ള സ്ഥിതിയിലായിരുന്നില്ല രമ്യയെന്നും ബന്ധുക്കൾ പറഞ്ഞു.
സനുവിന്റെ അറസ്റ്റും വൈഗയുടെ മരണവും സംബന്ധിച്ച വാർത്തകൾ അറിഞ്ഞതോടെ രമ്യ മാനസികമായി കൂടുതൽ തകർന്ന അവസ്ഥയിലാണെന്നും ബന്ധുക്കൾ വ്യക്തമാക്കി. തെളിവെടുപ്പു കഴിഞ്ഞ ശേഷമായിരിക്കും പൊലീസ് വിളിപ്പിക്കുക എന്നാണു കരുതുന്നത്. ഇതിനു ശേഷമേ മാധ്യമങ്ങളോട് ഉൾപ്പെടെ പ്രതികരിക്കാനാകൂ എന്നാണു രമ്യയുടെ നിലപാട്. പൊലീസ് വിളിപ്പിച്ചു വിവരങ്ങളിൽ വ്യക്തതയുണ്ടാകുന്നതിനു മുൻപു പ്രതികരിച്ചാൽ കേസിന്റെ തുടരന്വേഷണത്തെ ബാധിച്ചേക്കാമെന്നും ഇവർക്ക് ആശങ്കയുണ്ട്. കേസിനെക്കുറിച്ചും നടന്ന സംഭവങ്ങളെക്കുറിച്ചും മാധ്യമങ്ങളിലൂടെ അറിയുന്നതുപോലും രമ്യയെ കൂടുതൽ മാനസിക സംഘർഷത്തിലേക്ക് എത്തിക്കുകയാണെന്നും രമ്യയെ എങ്കിലും സംരക്ഷിക്കാനുള്ള ശ്രമത്തിലാണെന്നും ഇവരുടെ ബന്ധു വ്യക്തമാക്കി.