പതിനഞ്ചുവർഷം നീണ്ടു നിന്ന ദാമ്പത്യത്തെ വെറും നിമിഷങ്ങൾ കൊണ്ട് തകർത്തെറിഞ്ഞ മുത്തലാഖ് വിധിക്ക് ഇരയായ സൈറ ബാനു ഭര്‍ത്താവില്‍ നിന്നും ജീവനാംശം തേടി കോടതിയെ സമീപിച്ചതോടെ സൈറാ ബാനുവെന്ന യുവതിയിലൂടെ മുത്തലാഖും സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. സൈറാ ബാനുവിനെപ്പോലെ മുത്തലാഖിന് ഇരയായ നൂറുകണക്കിന് മുസ്ലിം യുവതികളുടെ വിജയമാണ് ഇത്. കാരണങ്ങൾ വെളിപ്പെടുത്താതെയോ മാനുഷിക പരിഗണന നൽകാതെ ഉപേക്ഷിക്കപ്പെടുമ്പോഴാണ്
പലപ്പോഴും സൈറ ബാനുവിനെപ്പോലെയുള്ളവർ പോരാടുന്നത്.
മുത്തലാഖ് അസാധുവും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നു ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസുമാരായ റോഹിന്റൺ ഫാലി നരിമാൻ, കുര്യൻ ജോസഫ്, യു.യു. ലളിത് എന്നിവർ വിധിയെഴുതിയപ്പോൾ ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ, ജസ്റ്റിസ് എസ്. അബ്ദുൽ നസീർ എന്നിവർ എതിർത്തു. വിവിധ മുസ്ലിം രാജ്യങ്ങളിൽ മുത്തലാഖ് നിയമവിരുദ്ധമാണ്. പിന്നെന്തുകൊണ്ടാണ് ഇന്ത്യയ്ക്ക് അതിൽനിന്നു മാറാനാകാത്തത്? സുപ്രീം കോടതി ചോദിച്ചു. ആയിരം പേജോളം വരുന്നതായിരുന്നു സുപ്രീം കോടതിയുടെ വിധി ന്യായം. മുത്തലാഖ് നിരോധിക്കാൻ ആവശ്യമെങ്കിൽ ആറുമാസത്തിനകം നിയമനിർമാണം നടത്തണമെന്നു ജഡ്ജിമാരായ ജെ.എസ്. കേഹാറും ജസ്റ്റിസ് എസ്. അബ്ദുൽ നസീറും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
14, 15, 21, 25 ഭരണഘടന അനുച്ഛേദങ്ങൾ മുത്തലാഖ് ലംഘിക്കുന്നില്ല. മുത്തലാഖ് ആയിരം വർഷത്തിലധികമായി സുന്നി വിഭാഗത്തിന്റെ ഭാഗമാണെന്നും മുസ്ലിം വ്യക്തിനിയമത്തിന്റെ പരിധിയിൽപ്പെടുന്നതാണെന്നും ഇരുവരും വിലയിരുത്തി. പുതിയ നിയമം നിലവിൽ വരുന്നതുവരെ ആറുമാസത്തേക്കു മുത്തലാഖിനു വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ആറുമാസത്തിനുള്ളിൽ നിയമനിർമാണം നടത്തിയില്ലെങ്കിൽ ഈ വിലക്കു തുടരാനും ഇടയുണ്ട്. ഇതേ സമയം ഇന്ത്യയിലെ മുത്തലാഖ് നിയമത്തിനെതിരെ പോരാടുന്ന വിവിധ സ്ത്രീകൾ മുത്തലാഖിനെതിരായ വിധി കാത്ത് പോരാടുന്നുണ്ട്. ഇതാ ഭർത്താവിന്റെ പരിഗണനയും സ്നേഹവും കുടുംബത്തിന്റെ ആക്യവും തിരിച്ചുപിടിക്കാനുറച്ച് പോരാടുന്ന അഞ്ച് സ്ത്രീകൾ.
സൈറ ബാനു
വയസ് : 35
മക്കൾ: 2
സ്ഥലം: കാശിപൂർ, ഉത്തരാഖണ്ഡ്
15 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2015 ഒക്ടോബറിൽ ഇവരെ മുത്തലാഖ് ചൊല്ലി. നിയമ പോരാട്ടത്തിലാണ് ഈ സ്ത്രീ.
ആഫ്രീൻ റഹ്മാൻ
വയസ്: 26
സ്ഥലം: ജയ്പൂർ, രാജസ്ഥാൻ
2014 ൽ ഒരു മാട്രിമോണിയൽ സൈറ്റിൽ വന്ന ആലോചന വഴി വിവാഹിതയായി. വിവാഹത്തിന് മൂന്നു മാസങ്ങൾക്ക് ശേഷം ഭർതൃമാതാവും പിതാവും ചേർന്ന് സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം പീഡിപ്പിക്കാൻ ശ്രമിച്ചു. 2017 മെയിൽ ഒരു ഡിവോഴ്സ് നോട്ടീസും ആഫ്രീന്‍ ലഭിച്ചു.
ഗുൽഷൻ പർവീൺ
വയസ്: 31
മക്കൾ:1
സ്ഥലം: റാംപൂർ, ഉത്തർപ്രദേശ്
ഏപ്രിൽ 2013 ൽ വിവാഹിതയായ ഗുൽഷന്‍ ആദ്യകാലം മുതൽ സ്ത്രീധനത്തിന്റെ പേരിൽ ഭർതൃ ഗൃഹത്തിൽ പീഡനം നേരിടേണ്ടി വന്നിരുന്നു. അവസാനം 2015 ഏപ്രിലിൽ സ്വന്തം വീട്ടിലായിരുന്ന സമയത്ത് 10 രൂപ വില വരുന്ന ഒരു സ്റ്റാമ്പ് പേപ്പറിൽ തലാഖ് ചൊല്ലി ഭർത്താവ്.
ഇഷ്രത്ത് ജഹാൻ
വയസ്: 31
മക്കൾ: 4
സ്ഥലം: ഹൗറ, വെസ്റ്റ് ബെംഗാൾ
വിവാഹം കഴിഞ്ഞ് 15 വർഷം കഴിഞ്ഞ് യാതൊരു കാരണങ്ങളുമില്ലാതെ 2015 ഏപ്രിലിൽ ഫോണിലൂടെ തലാഖ് ചൊല്ലി ഭർത്താവും വീട്ടുകാരും.
അതിയ സബ്രി
വയസ്: 30
മക്കൾ: 2
2012 ൽ വിവാഹിതയായ സബ്രിക്ക് രണ്ട് മക്കളുണ്ട്. 2015 ൽ ഭർതൃ വീട്ടുകാർ 25 ലക്ഷെ രൂപ സ്ത്രീധനം വേണം എന്ന് പറഞ്ഞ് പീഡിപ്പിക്കാൻ തുടങ്ങി. പിന്നീട് പരാതി പെട്ടതറിഞ്ഞ് ഒരു തുണ്ടു പേപ്പറിൽ മുത്തലാഖ് എഴുതി നൽകി ഭർത്താവ് ഉപേക്ഷിച്ചു.