Tuesday 24 December 2019 03:47 PM IST

ലോഹിസാർ അന്ന് പറഞ്ഞു, ‘ഇഷ്ടമുള്ളത് ചെയ്യുക, ഇഷ്ടപ്പെടാത്തതിനോട് ‘നോ’ പറയാൻ മടിക്കരുത്!’

Vijeesh Gopinath

Senior Sub Editor

lohi-bhama223 2. ഫോട്ടോ: സൈനു വൈറ്റ്‌ലൈൻ

വനിതയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ കടന്നുവന്ന വഴികളെപ്പറ്റി ഭാമ മനസ്സ് തുറക്കുന്നു... 

സിനിമയിൽ നിന്ന് ജീവിതത്തിലേക്കുള്ള ജംപ്... അതെങ്ങനെയാണ് കാണുന്നത്?  

സിനിമയുടെ നടുക്കടലിൽ നിന്നാണ് ഞാൻ ജീവിതത്തിൽ എങ്ങനെ നീന്തിക്കയറാം എന്നു പഠിച്ചത്. സീനിയർ‌ ആർട്ടിസ്റ്റുകളുടെ ജീവിതം കേൾക്കുമ്പോൾ അവരുടെ യാത്രാ വഴികളറിയുമ്പോള്‍ ഞാനെങ്ങനെ ആയി മാറണം എന്നു പഠിച്ചു. അപ്പോഴാണ് സമ്പാദിച്ച് സ്വന്തം കാലിൽ നിൽക്കുമ്പോഴാണ് പെൺകുട്ടികളുടെ ശക്തി എന്നു മനസ്സിലായത്. 

റിയാലിറ്റിയും ഫാന്റസിയും പോലെയാണ് സിനിമയിലുള്ളവരുടെ  ജീവിതവും  സിനിമയും. സിനിമകളുടെ കുത്തൊഴുക്കിൽ ദിവസങ്ങൾ പോകുന്നതറിയില്ല. കുറേ കഴിയുമ്പോൾ ക രിയറിൽ  ബ്ലോക്ക് വരും. അപ്പോഴാണ് എല്ലാം തിരിച്ചറിയുക.   

സിനിമയിൽ നിന്നു പെട്ടെന്നൊരു ജംപ് ബുദ്ധിമുട്ടാകും എന്നു തോന്നിയിരുന്നു. നമുക്കു ചുറ്റും എന്തിനും ഏതിനും ആളുകളല്ലേ? എവിടെ ചെന്നാലും നല്ല പരിഗണന. പക്ഷേ, കു‍ടുംബജീവിതം തുടങ്ങുമ്പോൾ ഇങ്ങനെയാകില്ലല്ലോ. നമ്മുടെ പ്രാധാന്യങ്ങൾ എല്ലാം മാറും. 

വിവാഹത്തിനു മുൻപേ സിനിമയിൽ നിന്ന് കുറച്ചു നാൾ മാറി നിൽക്കണമെന്നു‌ തീരുമാനിച്ചിരുന്നു. ‘മറുപടി’ എന്ന ചിത്രത്തിനു ശേഷം  മൂന്നു വർഷമായി സിനിമയിൽ ഞാൻ ഇല്ല. അതുകൊണ്ടു തന്നെ മാറ്റം എളുപ്പമായി തോന്നി. 

ഭാമ സിനിമയിൽ നിന്നു പഠിച്ചത് എന്തൊക്കെയാണ്?

സിനിമ എന്നുമുണ്ടാകില്ലെന്ന് തുടക്കത്തിലേ അറിയാമായിരുന്നു. ഇതൊരു യാത്രയാണ്. അഞ്ചോ പത്തോ വർഷം കഴിയുമ്പോൾ പുതിയ സംഘം വരും. അപ്പോൾ അതുവരെയുള്ളവരിൽ പലരും അപ്രസക്തരാകും. ആളുകൾ മാറും. 

ഒരു ജോലി കിട്ടി. വലിയ ബുദ്ധിമോശമൊന്നും കാണിക്കാതെ വൃത്തിയായി ചെയ്തെന്നു തോന്നാറുണ്ട്. അഭിനയിച്ച എത്ര സിനിമകൾ  ഹിറ്റായി എന്നറിയില്ല. എന്നാൽ എനിക്ക് താൽപര്യമുള്ള സിനിമകളേ ചെയ്തിട്ടുള്ളൂ, അതുറപ്പുണ്ട്.  

‘നിവേദ്യ’ത്തിന്റെ സമയത്ത് ലോഹിസാർ പറഞ്ഞു ഇഷ്ടമുള്ളത് ചെയ്യുക, ഇഷ്ടപ്പെടാത്തതിനോട് ‘നോ’ പറയാൻ മടിക്കരുത്. പലരുടെയും ജീവിതം കണ്ടും കേട്ടും പഠിച്ചതുകൊണ്ട് മുന്നിലെ വഴികളിൽ കയറ്റിറക്കങ്ങളുണ്ടാകുമെന്ന് സ്വയം തിരിച്ചറിഞ്ഞു. വലിയ ആഡംബര കാർ വാങ്ങിക്കൂടേ എന്നു പലരും  ചോദിച്ചിട്ടുണ്ട്. ഏറ്റവും മുകളിലേക്കു പോയാൽ താഴേക്ക് വരാൻ  ബുദ്ധിമുട്ടാണ്.  എന്തൊക്കെ പ്ലാൻ ചെയ്താലും വിധി, ദൈവഹിതം ഇതൊക്കെയില്ലേ? പ്രാർഥിക്കാം... 

പ്രാർഥന, ദൈവം... ഇടയ്ക്കിടെ കയറിവരുന്നുണ്ടല്ലോ? കല്യാണം വന്നതോടെ  ടെൻഷൻ കൂടിയോ?

ഈശ്വര വിശ്വാസം  പണ്ടേ ഉണ്ടല്ലോ. ദിവസവും  ലളിത സഹസ്രനാമം  ചൊല്ലും, 2009 മുതൽക്കുള്ള ശീലമാണത്. വിവാഹത്തെക്കുറിച്ചോർത്തു ടെൻഷനൊന്നും ഇല്ല. 

പക്ഷേ, മാറ്റത്തെക്കുറിച്ച് ഒാർക്കാറുണ്ട്. എനിക്ക് 12 വയസ്സുള്ളപ്പോഴാണ് അച്ഛന്റെ മരണം. പിന്നെ, ഞാനും അമ്മയും ചേച്ചിമാരും മാത്രമായി വീട്ടിൽ. ചേച്ചിമാരുടെ വിവാഹ ശേഷം ഞാനും അമ്മയും മാത്രമായി. സ്ത്രീകൾ മാത്രമുള്ള വീട് തരുന്ന ചില സ്വാതന്ത്ര്യങ്ങളുണ്ട്. ടിവി എത്ര ഉറക്കെ വേണമെങ്കിലും വയ്ക്കാം, ഏതു വസ്ത്രവും ധരിക്കാം. ആ  കംഫ ർട്ടബിൾ സോണിലായിരുന്നു ഇത്രയും നാളും. ഇനി മറ്റൊരു ഘട്ടം. അവിടെ എനിക്ക് അമ്മക്കുട്ടിയുടെ റോളായിരിക്കില്ല...  

എല്ലാ പെൺകുട്ടികളെയും  പോലെ എനിക്കും വിവാഹ സ്വപ്നവും അതു നൽകുന്ന ഭാരവും ഉണ്ട്. ആ ദിവസം കുറേ ആഭരണം ധരിച്ചു നിൽക്കാനിഷ്ടമില്ല. ആഭരണങ്ങൾ പരമ്പരാഗത രീതിയിൽ വേണം. ചുവന്ന കാഞ്ചീപുരം പട്ടു സാരി വേണം. സ്റ്റേജിന് ഗോൾഡൻ തീം വേണം. ചില സാധാരണ രീതികൾക്കും അതിന്റെതായ ഭംഗിയുണ്ട്.  

ഭാമയുടെ വിവാഹം കൂടി കഴിയുന്നതോടെ മൂന്നു പേരെയും വിവാഹം ചെയ്തയച്ച സന്തോഷത്തിലാകും അമ്മ?

ഞങ്ങൾ അമ്മയും മക്കളും ഇമോഷനലി ഒരുപാട് ‘ഡിപ്പന്റന്റ്’ ആണ്. ഫിനാൻഷ്യലി ‘ഇൻഡിപ്പെന്റന്റും.’ അത് ആദ്യമേ തീരുമാനിച്ചതായിരുന്നു. സാമ്പത്തിക കരുത്തുണ്ടെങ്കിൽ, സ്വന്തം കാലിൽ നിൽക്കാനാകുമെങ്കില്‍  അത് വലിയൊരു അഭിമാനമാണ് – ഞാനും ചേച്ചിമാരും അങ്ങനെ വിശ്വസിച്ചിരുന്നു. അമ്മയും അങ്ങനെയാകണമെന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ടായിരുന്നു. 

അതുകൊണ്ടു കുറച്ചു പണം അമ്മയുടെ പേരിൽ നിക്ഷേ പിക്കാൻ വർഷങ്ങൾക്കു മുൻപേ ഞാനും ചേച്ചിമാരും തീരുമാനിച്ചു. അതിന്റെ എടിഎം കാർഡും അമ്മയ്ക്ക് നൽകി. സ്വന്തം  ആവശ്യത്തിനുള്ള തുക മറ്റാരോടും ചോദിക്കാതെ സ്വന്തമായി അമ്മ സ്വൈപ്പ് ചെയ്തെടുക്കുന്നത് അഭിമാനമുള്ള കാര്യമല്ലേ... പ്രായമാകുമ്പോൾ അമ്മയ്ക്ക് ഞങ്ങളോടു പണം ചോദിക്കേണ്ടി വരുന്ന അവസ്ഥ ഉണ്ടാകരുത്. 

എല്ലാ നടിമാരും വിവാഹിതരായി പോകുമ്പോൾ ചോദിക്കുന്ന സ്ഥിരം ചോദ്യമുണ്ട്, എന്നാണ് തിരിച്ചു വരവ്?

അരുൺ  ഈ കാര്യം എന്നോടു സംസാരിച്ചിരുന്നു. സിനിമയി ൽ തുടരാൻ ഇഷ്ടമാണോ എന്നെന്നോടു ചോദിച്ചു, റിയാ ലിറ്റി എന്താണെന്നെനിക്കറിയാം. ആഗ്രഹിച്ചാലും മുൻപ് ചെയ്ത പോലുള്ള നല്ല റോളുകൾ വരണമെന്നില്ല. എന്നാൽ അത്രയും നല്ല റോളുകൾ വന്നാൽ  ഉറപ്പായിട്ടും അഭിനയിക്കണമെന്നു തന്നെയാണ് അരുണിന്റെയും അഭിപ്രായം. 

Tags:
  • Celebrity Interview
  • Movies