വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ കൂടുകൂട്ടിയ താരമാണ് അനുമോൾ. വെടിവഴിപാട്, ഞാൻ, ഗോഡ് ഫോർ സെയിൽ തുടങ്ങി ഒരു പിടി ചിത്രങ്ങള്‍ അനുമോളുടെ അഭിനയ ശേഷി അളന്നവയാണ്.
സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിൽക്കുമ്പോഴും കഷ്ടപ്പാടിന്റെയും ബുദ്ധിമുട്ടുകളുടെയും ജീവിതകഥ കൂടി പങ്കുവയ്ക്കുകയാണ് അനുമോൾ. അച്ഛന്റെ വിയോഗം ഏൽപ്പിച്ച ആഘാതം മറികടന്ന് പ്രതിസന്ധികളോട് പടവെട്ടി താനുൾപ്പെടെ രണ്ട് പെൺകുട്ടികളെ വളർത്തി ഉയരങ്ങളിലെത്തിച്ച അമ്മയെക്കുറിച്ച് അനുമോൾ വാചാലയാകുന്നു.
‘എന്റെ അമ്മ ഇരുപ്പത്തിയെട്ടാം വയസിലാണ് വിധവയാകുന്നത്. ഞങ്ങള്‍ രണ്ടു പെണ്മക്കളാണ്. അമ്മ അങ്ങനെ വലുതായി പഠിച്ചിട്ടുള്ള ആളല്ല. ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ അറിയില്ല, സാധനങ്ങള്‍ വാങ്ങാന്‍ അറിയില്ല, റോഡ് ക്രോസ്സ് ചെയ്യാന്‍ അറിയില്ല. അങ്ങനത്തെ ഒരു ആളാണ്. ഭയങ്കര സെന്‍സിറ്റീവ് ആണ് അതേ സമയം ഭീകര ധൈര്യവുമാണ്. അമ്മേടെ കുറേ സവിശേഷതകള്‍ എനിക്കും കിട്ടിയിട്ടുണ്ട്’– അനുമോൾ പറയുന്നു.

നമ്മള്‍ അമ്മ എന്ന് വിളിക്കുമ്പോഴുള്ള ടോണ്‍ മാറിയാല്‍, വീട്ടില്‍ വന്നു കയറുമ്പോള്‍ അമ്മയെ മൈന്‍ഡ് ചെയ്യാതെ മൊബൈലോ മറ്റോ നോക്കിയിരുന്നാല്‍ അപ്പോഴേക്കും അമ്മയുടെ മുഖം മാറും. അത്രയ്ക്ക് സെന്‍സിറ്റീവ് ആണ് അമ്മ. എന്നാല്‍ പക്ഷെ എല്ലാ പ്രശ്നങ്ങളോടും പൊരുതി ഞങ്ങള്‍ രണ്ടു പെണ്‍കുട്ടികളെ വളര്‍ത്തിയെടുത്തു. അത് വല്ലാത്തൊരു ധൈര്യമാണ്.
28 -ാം വയസില്‍ അച്ഛനെ നഷ്ട്ടപ്പെട്ടെങ്കിലും അച്ഛനെക്കുറിച്ചുള്ള നല്ല ഓർമ്മയിലാണ് താൻ ജീവിക്കുന്നത്. എന്റെ ജീവിതത്തിലെ ഹീറോ ആരെന്ന് ചോദിച്ചാൽ അത് അച്ഛനെന്നാകും തന്റെ മറുപടിയെന്നും അനുമോൾ കൂട്ടിച്ചേർക്കുന്നു. ഒരു ചാനൽ പരിപാടിയിലാണ് താൻ കടന്നു വന്ന ദുരിതപർവ്വം അനുമോൾ വെളിപ്പെടുത്തിയത്.