Saturday 04 April 2020 11:38 AM IST

'ഫ്രൂട്ട്‌സും പച്ചക്കറിയും എടുത്തുനോക്കി തിരിച്ചുവയ്ക്കാന്‍ പാടില്ല; തൊട്ട സാധനം എടുക്കണം'; യുഎസിലെ സെല്‍ഫ് ക്വാറന്റീൻ അനുഭവം പറഞ്ഞ് നടി അഭിരാമി

V N Rakhi

Sub Editor

abhirami

യുഎസിൽ കഴിഞ്ഞ മൂന്നാഴ്ചയായി സെല്‍ഫ് ക്വാറന്റീനിൽ കഴിയുകയാണ് മലയാളത്തിന്റെ പ്രിയനടി അഭിരാമി. ഒഹൈയോ സ്റ്റേറ്റിലാണ് അഭിരാമി ഇപ്പോൾ. ഒന്നര ലക്ഷത്തോളം പേരാണ് ഇവിടെ കോവിഡ് ബാധിതരായി കഴിയുന്നത്. ഇന്ത്യയിലെപ്പോലെ തുടക്കം തൊട്ടേ ലോക് ഡൗണിൽ അല്ല യുഎസ് എന്നും, ഇവിടുത്തെ പോലെ കൂടുതൽ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇത്രയ്ക്ക് ഭീകരമാകില്ലായിരുന്നു യുഎസിലെ അവസ്ഥയെന്നും താരം പറയുന്നു.

"യുഎസിലെ ഒഹൈയോ എന്ന സ്‌റ്റേറ്റിലാണ് ഞാന്‍. അവസാനം പുറത്തുവന്ന കണക്കുകള്‍ അനുസരിച്ച് 1.2 ലക്ഷം കോവിഡ് 19 കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് ദിവസം മുമ്പത്തെ കണക്കാണിത്. ഇന്നത്തെ കണക്ക് ഇതുവരെ പുറത്തു വന്നിട്ടില്ല.

ഒഹൈയോയില്‍ 1500ഓളം കേസുകളെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. ന്യൂയോര്‍ക്ക്, ഇലിനോയിസ്, ഫ്‌ളോറിഡ, ടെക്‌സസ് പോലുള്ള സ്‌റ്റേറ്റുകളിലാണ് കൂടുതല്‍ പേര്‍ക്ക് അസുഖമുള്ളത്. ദിവസം തോറും ഇത് കൂടുകയല്ലാതെ കുറയുന്നില്ല. രണ്ടാഴ്ച കൂടി കഴിയുമ്പോഴേ രോഗികളുടെ എണ്ണം പരമാവധിയിലെത്തൂ എന്നാണ് കണക്കുകൂട്ടലുകള്‍. രണ്ടു ലക്ഷം പേര്‍ മരിക്കാന്‍ സാധ്യതയുണ്ടെന്നും കേള്‍ക്കുന്നു!

തീര്‍ച്ചയായും കുറച്ച് പേടിപ്പിക്കുന്ന സാഹചര്യം തന്നെയാണ് ലോകം മുഴുവനുമിപ്പോള്‍ ഉള്ളത്. യുഎസ് നേരത്തേ ഇക്കാര്യത്തില്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇത്രയും ഭീകരമാകില്ലായിരുന്നു ഇവിടത്തെ അവസ്ഥ. ഇന്ത്യയില്‍ അങ്ങനെ ഒരവസ്ഥ വരാതിരിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു.

ഇന്ത്യയില്‍ ലോക് ഡൗണ്‍ ആണെന്നറിഞ്ഞു. കൂട്ടമായി പലായനം ചെയ്യുന്നവരുടെയൊക്കെ കാര്യമാലോചിക്കുമ്പോള്‍ സങ്കടമുണ്ട്. ഇന്ത്യയിലെപ്പോലൊരു ലോക് ഡൗണ്‍ അവസ്ഥയില്ല ഇവിടെ. ന്യൂയോര്‍ക്ക് പോലും ലോക് ഡൗണ്‍ ചെയ്യാന്‍ കഴിയുന്നില്ല. എസന്‍ഷ്യല്‍ വിഭാഗത്തില്‍ വരുന്ന ഒരുപാട് പേര്‍ക്ക് ഇപ്പോഴും ജോലിക്ക് പോകേണ്ടതുകൊണ്ട് ഇപ്പോഴും മെട്രോ അടച്ചിട്ടില്ല.

ട്രെയിനുകളുടെയും ബസുകളുടെയും എണ്ണം കുറച്ചിട്ടുണ്ട്. ഇവിടെ മിക്ക സ്റ്റേറ്റുകളും ഫുള്‍ ലോക് ഡൗണ്‍ അല്ല. എന്നാലും പരമാവധി സ്റ്റേ അറ്റ് ഹോം എന്ന ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഗ്രോസറി സ്‌റ്റോറുകള്‍, ഫാര്‍മസി, ഗ്യാസ് സ്റ്റേഷന്‍, ബാങ്ക്, പെട്രോള്‍ പമ്പ് തുടങ്ങിയ അത്യാവശ്യ സര്‍വീസുകള്‍ക്കൊന്നും മുടക്കമില്ല.

ഗവണ്‍മെന്റ് ഓര്‍ഡര്‍ വരുന്നതിന് ഒരാഴ്ച മുമ്പേ ഞാനും ഭര്‍ത്താവും വീട്ടിലിരുന്ന് ജോലി ചെയ്യാം എന്നു തീരുമാനിച്ചു. ഞങ്ങളുടെയീ സെല്‍ഫ് ഇംപോസ്ഡ് ക്വാറന്റീന്‍ തുടങ്ങിയിട്ടിപ്പോള്‍ മൂന്നാഴ്ച കഴിഞ്ഞു. അച്ഛനും അമ്മയും ഞങ്ങളുടെ വീട്ടില്‍ നിന്ന് പതിനഞ്ച് മിനിറ്റ് ഡ്രൈവിന്റെ ദൂരത്തിലാണ് താമസിക്കുന്നത്. അവരെപ്പോലും കാണാന്‍ പോകുന്നില്ല. ഞങ്ങള്‍ ഗ്രോസറി ഷോപ്പിലോ മറ്റോ പോയി വല്ല വൈറസും ഉണ്ടെങ്കില്‍ അറുപതിനു മേലെ പ്രായമുള്ള അവര്‍ക്കും കൂടി അതു കിട്ടേണ്ട എന്നതുകൊണ്ടാണത്. അവിടത്തെ പോലെ ഇവിടെയും ഗ്രോസറി ഷോപ്പുകളില്‍ ഒരേ സമയം കുറച്ചു പേരെയേ കയറ്റൂ. കയറുന്നിടത്ത് സാനിറ്റൈസറും വൈപ്പ്‌സും വച്ചിട്ടുണ്ട്.

സാധനങ്ങള്‍ ഇടാന്‍ ഉപയോഗിക്കുന്ന കാര്‍ട്ട് വൈപ്പ്‌സ് ഉപയോഗിച്ച് തുടയ്ക്കാം. ടാര്‍ഗറ്റഡ് ഷോപ്പിങ് മാത്രമേ അനുവദിക്കൂ എന്നാണ് സ്‌റ്റേറ്റില്‍ നിന്നുള്ള ഓര്‍ഡര്‍. നേരത്തേ ലിസ്റ്റ് തയാറാക്കി പോയി അതുവച്ചിടത്തു മാത്രം പോകുക, സാധനമെടുക്കുക എന്നേ പാടുള്ളൂ, വെറുതെ സമയം കളയാനായി അതിനകത്ത് കറങ്ങിനടക്കരുത് എന്നര്‍ഥം. ഒരാള്‍ക്ക് എടുക്കാവുന്ന സാധനങ്ങളുടെ അളവിലും നിയന്ത്രണങ്ങളുമുണ്ട്. ഫ്രൂട്ട്‌സും പച്ചക്കറിയും എടുത്തുനോക്കി തിരിച്ചുവയ്ക്കാന്‍ പാടില്ല. തൊട്ട സാധനം നമ്മള്‍ എടുക്കണം.

രാവിലത്തെ ഒന്നു രണ്ടു മണിക്കൂര്‍ വയസ്സായവര്‍ക്ക് ഷോപ്പിങ് ചെയ്യാനായി മാറ്റിവച്ചിട്ടുണ്ട് ചില ഷോപ്പുകള്‍. രാത്രി എല്ലാ സാധനങ്ങളും ഷോപ്പും ഡിസ്ഇന്‍ഫെക്ട് ചെയ്യുന്നതു കൊണ്ട് രാവിലെ അവര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം നല്‍കാനാകും എന്നതുകൊണ്ട്. ദിവസേന പണിയെടുത്ത് ജീവിതം നയിക്കുന്നവരെയും നമ്മള്‍ ഓര്‍ക്കണമല്ലോ.

ഞങ്ങള്‍ കുറച്ച് ഫ്രണ്ട്‌സും ഫാമിലിയും, ഇന്ത്യയിലെ ഞങ്ങളുടെ വീട്ടിൽ സഹായിക്കാന്‍ വരുന്നവരോടും പാലും പത്രവും എത്തിക്കുന്നവരോടുമൊക്കെ വീട്ടിലിരുന്നോളൂ, ശമ്പളം ഞങ്ങള്‍ തന്നോളാം എന്നു പറഞ്ഞു.

പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം ഒഹൈയോ അകന്നു നില്‍ക്കുന്നതുകൊണ്ട് അവിടെയെല്ലാം നടക്കുന്ന കാര്യങ്ങളെക്കുറിച്ച് കൃത്യമായൊരു ധാരണ കിട്ടുന്നില്ല. ഇവിടെ ചിലരൊക്കെ വോക്കിങ്ങിനും ജോഗിങ്ങിനും പോകുന്നതു കാണാം. എന്നാലും റോഡിനപ്പുറവുമിപ്പുറവും നിന്ന് ഹായ്, ഹലോ പറയുമെന്നല്ലാതെ അടുത്ത് പോകില്ല.

നമ്മുടെ ആരോഗ്യപ്രവര്‍ത്തകരെ ബഹുമാനിക്കാതെ വയ്യ. അവരെ കഷ്ടത്തിലാക്കാതെ പരമാവധി വീടിനകത്തിരുന്ന് മുന്‍കരുതലുകള്‍ എടുക്കുക എന്നതാണ് നമ്മളെക്കൊണ്ട് ഇപ്പോള്‍ ചെയ്യാനാകുന്ന ഏറ്റവും നല്ല കാര്യം. അവരോട് സഹകരിക്കുക. അങ്ങനെയാണെങ്കില്‍ നമുക്ക് ഈ ഗ്രാഫിന്റെ ഉന്നതി താഴ്ത്തിക്കൊണ്ടുവരാന്‍ കഴിയും. പൊസിറ്റിവ് ആയിരിക്കുക. എല്ലാം നല്ലതായി വരും എന്നു വിശ്വസിക്കുക. വീ വില്‍ ഫൈറ്റ് ദിസ് ആന്‍ഡ് വീ വില്‍ വിന്‍, ഫോര്‍ ഷുവര്‍..."- അഭിരാമി പറയുന്നു.