Saturday 22 June 2024 02:25 PM IST : By സ്വന്തം ലേഖകൻ

രാഷ്ട്രീയത്തിൽ വിജയിച്ചാലും വിജയ് സിനിമ വിടില്ല, സ്ക്രീനിലെ അതിജീവനം പൊളിറ്റിക്സിലും സംഭവിക്കുമോ

vijay

നിലവിൽ തെന്നിന്ത്യയിൽ ഏറ്റവുമധികം ആരാധക പിന്തുണയുള്ള ചലച്ചിത്രനടൻ ആരാണ് ?
നിസ്സംശയം മറുപടി പറയാം – വിജയ്!
ജോസഫ് വിജയ് ചന്ദ്രശേഖര്‍ എന്ന ആരാധകരുടെ ദളപതിയ്ക്ക് ഇത്രയേറെ ജനപ്രീതിയും താരമൂല്യവുമുണ്ടായതെന്തേ ? സിനിമയുടെ വാണിജ്യമേഖലയിൽ പകരം വയ്ക്കാനില്ലാത്ത ‘പ്രീമിയം പ്രൊഡക്ട്’ ആയി അയാൾ മാറിയതെങ്ങനെ ?
ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം തേടേണ്ടത് വിജയ്‌യുടെ പതിറ്റാണ്ടുകൾ കടന്ന സിനിമയാത്ര കൃത്യമായി പഠിച്ചുകൊണ്ടാകണം.
ഒരു സുപ്രഭാതത്തിൽ, ഏതെങ്കിലുമൊരു വലിയ വിജയത്തിന്റെ തേരിലേറി താരപദവിയിലേക്കെത്തിപ്പെട്ടതല്ല വിജയ്. പരാജയങ്ങളും അപമാനങ്ങളും വിജയങ്ങളും പ്രതിസന്ധികളുമൊക്കെ താണ്ടി, പരുവപ്പെട്ട്, തനിക്കായുള്ള സിംഹാസനം സ്വയം പണിതെടുത്താണ് വിജയ് ദളപതിയായത്.
സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന് പ്രഖ്യാപിക്കുമ്പോഴും വിജയ്ക്ക് വിജയിക്കാനായേക്കാം എന്നു പ്രേക്ഷകർക്കു തോന്നുന്നതും അയാളുടെ ആ പ്രീവിയസ് ഹിസ്റ്ററിയിലുള്ള പ്രതീക്ഷകളാലാണ്.
അല്ലെങ്കിലും ‘എലി മൂഞ്ചി’ എന്നു പരിഹസിക്കപ്പെട്ടിടത്തു നിന്നു, ഇളയദളപതിയിലേക്കും ദളപതിയിയിലേക്കുമുള്ള ആ വളർ‌ച്ച ഇന്ത്യൻ സിനിമ ലോകം ലൈവ് ആയി കണ്ടതാണല്ലോ.
അഭിനയമികവിൽ വിജയ് വമ്പനല്ല. ഹാസ്യത്തിലെയും നൃത്തത്തിലെയും മികവും പ്രണയരംഗങ്ങളിലെയും ആക്ഷൻ രംഗങ്ങളിലെയും തിളക്കവുമൊഴിച്ചാൽ‌, നടൻ എന്ന നിലയിൽ പരീക്ഷിക്കപ്പെട്ട വേഷങ്ങളൊന്നും വിജയ്ക്ക് ലഭിച്ചിട്ടില്ല.
പക്ഷേ, തനിക്കു മുൻപും ഒപ്പവും പിന്നീടും വന്നവർക്കൊക്കെ സാധ്യമാകുന്നതിനുമെത്രയോ മുകളിൽ എന്റർടെയ്മെന്റാണ് വിജയ് എന്ന ബ്രാൻഡ്. ആയിരത്തി തൊള്ളായിരത്തി എൺപതുകളിലെയും തൊണ്ണൂറുകളിലെയും കമൽഹാസൻ, രജനീകാന്ത്, വിജയകാന്ത് ത്രയത്തിന്റെ കൊമേഴ്സ്യൽ സക്സസിന്റെ ഏറ്റവും ഗംഭീരമായ തുടർച്ചയാണ് വിജയ്. ഏറെക്കുറെ വിജയ്‌യോളം താരമെന്നു പറയപ്പെടുന്ന അജിത്തിനു പോലും ആ നിലയിലേക്കുയരാനൊത്തിട്ടില്ലെന്നതാണ് സത്യം.

vijay

അയലത്തെ പയ്യൻ, പ്രണയനായകൻ, ആക്ഷൻ ഹീറോ എന്നിങ്ങനെയൊരു വളർച്ചയാണ് വിജയ്‌യുടെ കരിയറിലുള്ളത്. പക്ഷേ, ഇതിനിടയിൽ പലപ്പോഴും വലിയ പരാജയങ്ങളും പ്രതിസന്ധികളും അദ്ദേഹത്തെ തേടിയെത്തി. അതൊക്കെ മറികടന്ന്, ഒരു സിനിമയ്ക്ക് കുറഞ്ഞത് 150 കോടി രൂപ പ്രതിഫലം വാങ്ങുന്ന ‌താരമൂല്യത്തിലേക്കുള്ള ആ വളർച്ച ഒട്ടും നിസ്സാരമല്ല.
ഇന്നു വിജയ്ക്ക് 50 വയസ്സ് തികയും. ഈ പിറന്നാൾ ദിനത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. വിജയ് എന്ന താരത്തിൽ നിന്നു വിജയ് എന്ന രാഷ്ട്രീയ നേതാവിലേക്കുള്ള മാറ്റത്തിന്റെ സജീവഘട്ടം കൂടിയാണിത്. രണ്ട് സിനിമ കൂടി കഴിഞ്ഞാൽ അഭിനയരംഗം വിട്ട് രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമാകുമെന്നാണ് താരത്തിന്റെ പ്രഖ്യാപനമെങ്കിലും പൂർണമായും ആ സാധ്യതയെ വിശ്വസിക്കേണ്ടതില്ല. സിനിമ നടൻ എന്ന പ്രഭാവത്തിനു പുറത്തേക്ക് വിജയ് എന്ന വ്യക്തിയുടെ സ്വാധീന ശക്തി എത്രത്തോളമെന്ന് വരും കാലങ്ങളാണ് സാക്ഷ്യം പറയേണ്ടത്. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ ‘തമിഴക വെട്രി കഴകം’ മത്സരിക്കുന്നുണ്ട്. അതിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായില്ലെങ്കിൽ വിജയ് തിരികെ സിനിമയിൽ സജീവമാകാനാണ് സാധ്യത. മറിച്ചാണ് സംഭവിക്കുന്നതെങ്കിലും കൃത്യമായ ഇടവേളയിൽ ഒരു സിനിമയെന്ന നിലപാട് താരം സ്വീകരിച്ചേക്കാം. എന്തെന്നാൽ, സിനിമയിലൂടെ തനിക്ക് കിട്ടിയേക്കാവുന്ന സ്വീകാര്യത രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുമായി വിജയ് പരിഗണിച്ചേക്കാം എന്നു ചുരുക്കം.
2014ഫെബ്രുവരി ആദ്യമാണ് വിജയ് തന്റെ രാഷ്ട്രീയ പാർട്ടിയായ ‘തമിഴക വെട്രി കഴകം’ പ്രഖ്യാപിച്ചത്. പാർട്ടിയുടെ ചെയർമാൻ വിജയ് തന്നെയാണ്. രാഷ്ട്രീയം തന്നെ സംബന്ധിച്ചിടത്തോളം മറ്റൊരു തൊഴിൽ അല്ലെന്നും ഇതൊരു ഹോബിയല്ലെന്നും വിജയ് പറഞ്ഞിരുന്നു. എന്നാൽ, സാമ്പത്തികമായും ആശയപരമായും വിജയ് എന്ന ഒറ്റബിന്ദുവിൽ മാത്രം കേന്ദ്രീകരിക്കുന്ന ‘തമിഴക വെട്രി കഴകം’ മാറിയ കാലത്തെ ദ്രാവിഡ രാഷ്ട്രീയത്തിൽ എത്രത്തോളം അതിജീവിക്കുമെന്നത് കണ്ടറിയണം. തുടക്കത്തിന്റെ ആവേശത്തിൽ കുറേ വോട്ടുകൾ പാർട്ടി സമാഹരിച്ചേക്കാമെങ്കിലും ശക്തരായ ഡി.എം.കെയോടോ അണ്ണാ ഡി.എം.കെയോടോ ഒറ്റയ്ക്ക് നിന്നു മത്സരിക്കാനുള്ള കരുത്ത് താരത്തിന്റെ സംഘത്തിനുണ്ടാകുമോ എന്നതും ചോദ്യമാണ്. വരട്ടേ കാണാം...
എന്തായാലും വിജയ് ഒരു പ്രതിഭാസമാണ്. തമിഴ് സിനിമയിൽ എം.ജി.ആർ, രജനികാന്ത് പ്രഭാവങ്ങളുടെ തുടർച്ച, ഇന്ത്യൻ സിനിമയിലെ എക്കാലത്തേയും വലിയ താരബിംബങ്ങളിലൊരാൾ. അങ്ങനെയൊരു നടൻ സിനിമ പൂർണമായും വിട്ട് രാഷ്ട്രീയത്തിലിറങ്ങുന്നത് പ്രേക്ഷകരെ നിരാശരാക്കും. അങ്ങനെ സംഭവിക്കാതിരിക്കട്ടേ...