Saturday 02 May 2020 05:36 PM IST

'ഒരുമിച്ചിതാ മലയാളികള്‍'; അതിജീവനത്തിന്റെ വാഴ്ത്തുപാട്ട്; പി. എസ്സ് ജയഹരി പറയുന്നു

Binsha Muhammed

jayahari

അതിജീവനവും പോരാട്ടവും ശീലമാക്കിയ ജനത വീണ്ടുമൊരു പോരാട്ട വഴിയിലാണ്. കോവിഡിന്റെ കണ്ണികളെ അറുത്തുമാറ്റാന്‍ അരയും തലയും മുറുക്കിയിറങ്ങിയ ഈ നാട് വീണ്ടും അതുറപ്പിച്ചു പറയുന്നു. 'ഈ പരീക്ഷണവും നമ്മള്‍ അതിജീവിക്കും...'

നാടും നഗരവും ശരവേഗത്തില്‍ പടരുന്ന കോവിഡിനെതിരെ സന്ധിയില്ലാ സമരം നടത്തുമ്പോള്‍ അവര്‍ക്കായ് ഇതാ ഒരു വാഴ്ത്തുപാട്ട്. മലയാളക്കരയ്ക്ക് മധുരമൂറുന്ന ഒരുപിടി ഗാനങ്ങള്‍ സമ്മാനിച്ച ജയഹരിയാണ് കോവിഡ് പോരാട്ടത്തിന് ഊര്‍ജം പകരുന്ന സംഗീതോപഹാരവുമായി എത്തുന്നത്. നാടിന് കരുതലും കാവലുമൊരുക്കുന്ന പോരാളികള്‍ക്ക് അര്‍ഹിച്ച ആദരമെന്നോണം ഒരുക്കിയ ഒരുമിച്ചിതാ മലയാളികള്‍ എന്ന 'ഗാനോപഹാരം' സോഷ്യല്‍ മീഡിയയെ ഊറ്റം കൊള്ളിക്കുമ്പോള്‍ അതിന്റെ അണിയറക്കാരന്‍ കൂടിയായ പിഎസ്  ജയഹരി മനസു തുറക്കുകയാണ്. പോരാട്ടവും അതിജീവനവും ജ്വലിപ്പിക്കുന്ന പാട്ട് പിറവിയെടുത്ത വഴിയെക്കുറിച്ച് വനിത ഓണ്‍ലൈന്‍ വായനക്കാര്‍ക്കായി...

വീണു കിട്ടിയ നിധി 

വീണു കിട്ടിയ നിധി പോലെയാണ് എനിക്കീ പാട്ട്. അതെന്റെ നാടിനായി സമര്‍പ്പിക്കാനായി എന്നതാണ് അഭിമാനം. തിരക്കഥാകൃത്തു കൂടിയായ മഹേഷ് ഗോപാലാണ് എന്നു തുടങ്ങുന്ന ഈ പാട്ടിലെ വരികള്‍ എനിക്ക് അയച്ചു തരുന്നത്. കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജിലേക്ക് അവര്‍ക്ക് ആദരമെന്നോണം കുറിച്ചതായിരുന്നു ആ വരികള്‍. പക്ഷേ ആ വരികളെ അങ്ങനെ വിട്ടു കളയാന്‍ തോന്നിയില്ല.- ജയഹരി പറഞ്ഞു തുടങ്ങുകയാണ്.

jayahari-1 പി എസ് ജയഹരിയും ഗാനരചയിതാവ് മഹേഷ് ഗോപാലും

ആവേശമായ് അഭിമാനമായ് ഇനിയെന്നുമെന്‍ പ്രിയകേരളം...ശരിക്കും ആ വരികള്‍ വായിക്കുമ്പോഴേ മനസില്‍ സംഗീതവും പിറവിയെടുക്കുകയായിരുന്നു. അത്തരമൊരു മനോഹാരിത അതിലെ ഓരോ വരികള്‍ക്കും ഉണ്ട്. വരികള്‍ക്ക് എന്റെ മനസിലെ സംഗീതവും പിന്നെ എല്ലാ ചേരുവകളും കൂടി നല്‍കിയപ്പോള്‍ പാട്ട് പിറവിയെടുത്തു. ഒരുമിച്ചിതാ മലയാളികള്‍ എന്ന പാട്ട് അങ്ങനെയാണ് സംഗീതാസ്വാദകരിലേക്ക് എത്തിയത്. കോവിഡ് സര്‍വൈവല്‍ സോംഗ് എന്നാണ് പാട്ടിന്റെ ടാഗ് ലൈന്‍. ഞാന്എ‍ തന്നിനെയാണ് പാട്ടിന് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്.  അതിരനില്‍ പ്രവര്‍ത്തിച്ച റോണി ജോര്‍ജിന്റെ ഗിറ്റാര്‍ സംഗീതം ആണ് മറ്റൊരു ഹൈലൈറ്റ്. അഖില്‍ എസ് കിരണാണ് പാട്ടിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. അഭിമാനത്തോടെ പറയട്ടെ, ഈ പാട്ടുമായി സഹകരിച്ച ആരും ഒരു രൂപ പോലും പ്രതിഫലമായി കൈപ്പറ്റിയില്ല. അവരവരുടെ വീടുകളില്‍ ഇരുന്നാണ് ഈ പാട്ടിന് ജീവന്‍ നല്‍കിയിരിക്കുന്നത്.- ജയഹരി പറയുന്നു.

അവര്‍ക്കായി സമര്‍പ്പണം

നാടും നഗരവും ഒരു സമ്പൂര്‍ണ ലോക് ഡൗണിനെ അഭിമുഖീകരിക്കുമ്പോള്‍... കോവിഡിനെ ചെറുക്കാന്‍ പോരാടുമ്പോള്‍... അവര്‍ക്ക് സമര്‍പ്പിച്ചു കൊണ്ടായിരിക്കണം ഈ പാട്ട് എന്നെനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. കലാകാരന്‍മാര്‍ക്കും സമൂഹത്തോട് ബാധ്യതയുണ്ടെന്ന് പ്രവൃത്തി കൊണ്ട് കാണിച്ചു തന്ന ഇന്ദ്രന്‍സേട്ടനില്‍ നിന്നാണ് പാട്ടിന്റെ വിഡിയോ തുടങ്ങുന്നത്. അദ്ദേഹം മാസ്‌ക് തുന്നുന്ന രംഗമാണ് കൂട്ടത്തില്‍ ഏറ്റവും ഹൃദ്യം. നാടിനു വേണ്ടി ഊണും ഉറക്കവും എന്നു വേണ്ട സ്വജീവന്‍ പോലും ത്യജിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും പൊലീസും ഉള്‍പ്പെടെ കേരളത്തിന്റെ പോരാളികള്‍ എല്ലാം വിഡിയോയില്‍ മിന്നിമറയുന്നുണ്ട്.