തന്റെതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ തന്റെതല്ലെന്നും അതിന്റെ പേരിൽ ഉപദ്രവിക്കരുതെന്നും ടെലിവിഷൻ താരം അഞ്ജു. സുരഭി ലക്ഷ്മിക്കൊപ്പം ഫെയ്സ്ബുക്ക് ലൈവിൽ വന്നാണ് അഞ്ജുവിന്റെ വിശദീകരണം.
‘ആ വിഡിയോയില്‍ കാണുന്ന കുട്ടി ഞാനല്ല.. ദയവ് ചെയ്ത് എന്നെ ഇനിയും ഉപദ്രവിക്കരുത്.. ആത്മഹത്യയ്ക്ക് വരെ ഒരുങ്ങിയതാണ് ഞാന്‍’ അഞ്ജു കണ്ണീരോടെ അപേക്ഷിക്കുന്നു.
വിഡിയോയുടെ പേരില്‍ അഞ്ജു ആത്മഹത്യക്ക് ശ്രമിച്ചതായി സുരഭി ലക്ഷ്മിയും വ്യക്തമാക്കി. അമ്മ കണ്ടതുകൊണ്ട് മാത്രമാണ് അഞ്ജു ജീവിതത്തിലേക്ക് തിരികെയെത്തിയതെന്നും വളരെ കഷ്ടപ്പെട്ടാണ് അഞ്ജുവിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നതെന്നും സുരഭി വ്യക്തമാക്കുന്നു. വിഡിയോ പ്രചരിക്കുന്നതിനെതിരെ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും അഞ്ജു പറയുന്നു.
‘രണ്ട് വര്‍ഷം മുമ്പാണ് ഇത്തരമൊരു വിഡിയോ ശ്രദ്ധയില്‍പ്പെട്ടത്. അന്നത് കാര്യമാക്കിയില്ല. ആ വിഡിയോയില്‍ കാണുന്ന പെണ്‍കുട്ടിക്ക് അഞ്ജുവിന്റെ ചെറിയ മുഖ സാദൃശ്യം മാത്രമേയുള്ളൂ. അത് അഞ്ജുവല്ല’.–സുരഭി പറയുന്നു.
വിഡിയോ പ്രചരിച്ച സമയത്തു തന്നെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കും കാക്കൂര്‍ പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയെങ്കിലും അനുകൂലമായ ഒരു നടപടിയും ഉണ്ടായില്ല എന്നും അഞ്ജു പറയുന്നു.
ചെയ്ത കാര്യമാണെങ്കില്‍ അംഗീകരിക്കാം. ചെയ്യാത്ത കാര്യത്തിന്റെ പേരിലാകുമ്പോള്‍ അത് വളരെയധികം വേദനിപ്പിക്കുന്നുണ്ട്. ഒരാള്‍ക്കും ഇത്തരത്തില്‍ ഒരു അവസ്ഥ വരരുതേ എന്നാണ് പ്രാര്‍ത്ഥിക്കുന്നതെന്നും അഞ്ജു.