അടുത്ത കാലത്തിറങ്ങിയ സിനിമകളിൽ ഏറ്റവും മികച്ച ഒന്നാണ് കുമ്പളങ്ങി നൈറ്റ്‌സ്. സിനിമ വിട്ട് തിയറ്ററിനു പുറത്തിറങ്ങുന്ന പ്രേക്ഷകർക്കൊപ്പം അതിലെ കഥാപാത്രങ്ങളും കൂടെയിറങ്ങി പോരും. ഷമ്മിയാണെങ്കിലും ബോബിയാണെങ്കിലും സജിയാണെങ്കിലും ബേബി മോളാണെങ്കിലും സിമിയാണെങ്കിലും ഫ്രാങ്കിയാണെങ്കിലും ദിവസങ്ങളോളം മനസ്സിൽ നിന്ന് മായില്ല. അത്രകണ്ട് പ്രേക്ഷകരെ ഈ സിനിമ പിടിച്ചിരുത്തുന്നുണ്ട്. ദിവസങ്ങളോളം സിനിമയുടെ ഹാങ്ങോവർ അങ്ങനെതന്നെ നിലനിൽക്കും.
സിനിമ ഇറങ്ങിയ ശേഷം സൂപ്പർഹിറ്റായ ഒരു ഡയലോഗുണ്ട്, ‘ഏതു ടൈപ്പ് ചേട്ടനാണെങ്കിലും മര്യാദയ്ക്ക് സംസാരിക്കണം.’ ഷമ്മിയെ ഞെട്ടിച്ച ആ പഞ്ച് ഡയലോഗ് പറഞ്ഞത് സിമിയാണ്. പെണ്ണായി പിറന്നവർക്കൊക്കെ എഴുന്നേറ്റു നിന്ന് കയ്യടിക്കാൻ തോന്നിയ നിമിഷം. വളരെ സൈലന്റായി എന്നാൽ ആവശ്യം വരുമ്പോൾ കൊടുങ്കാറ്റായി മാറിയ സിമിക്ക് ജീവൻ നൽകിയത് എറണാകുളം പെരുമ്പിള്ളി സ്വദേശിനിയായ ഗ്രേസ് ആന്റണിയാണ്. ഇപ്പോഴിതാ ഗ്രേസ് ആന്റണിയുടെ ഓഡിഷന്‍ വിഡിയോ പുറത്തു വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ഗ്രേസ് കുമ്പളങ്ങിയിലെ സിമി മോളാവുന്നത് വരെയുള്ള നിമിഷങ്ങൾ ഈ വിഡിയോയിൽ കാണാം.
സിനിമ വൻ വിജയമായതിന് ഒരു കാരണമായി എടുത്തുപറയേണ്ടത് കാസ്റ്റിങ്ങിലെ പ്രത്യേകതയാണ്. കുറെയേറെ പുതുമുഖങ്ങളെ അണിനിരത്തി കഥാപാത്രങ്ങൾക്ക് അനുയോജ്യമായ മുഖങ്ങൾ സൃഷ്ടിച്ചു. അണിയറ പ്രവർത്തകർ പുറത്തുവിട്ട ഗ്രൂമിങ് വിഡിയോ കണ്ടാൽ ഈ സിനിമയ്ക്ക് പുറകിലെ പരിശ്രമം മനസ്സിലാകും. ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ്, ‘വര്‍ക്കിങ്ങ് ക്ലാസ് ഹീറോ’ എന്നിവയുടെ ബാനറില്‍ നസ്രിയയും ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്‌കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ശ്യാം പുഷ്‌കറാണ് ചിത്രത്തിന്റെ സംവിധാനം. വിഡിയോ കാണാം;