ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസവും കേരളത്തിന്റെ അഭിമാനവുമാണ് ഐ.എം വിജയൻ. തൃശൂരിലെ ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ചു വളര്‍ന്ന്, ഇന്ത്യൻ കാൽപന്തുകളിയിലെ വികാരവും ആരാധകരുടെ കറുത്തമുത്തുമായി വളർന്ന വിജയൻ സിനിമയിലും തന്റെ ഇടമുറപ്പിച്ചിട്ടുണ്ട്.
വരുന്ന തിരഞ്ഞെടുപ്പിൽ ആലത്തൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി അദ്ദേഹം മത്സരിക്കുമെന്ന വാർത്തകളാണ് അടുത്തിടെ വിജയനെ വീണ്ടും വാർത്തകളില്‍ നിറച്ചത്. എന്നാൽ ഈ സാധ്യതകള്‍ തള്ളി അദ്ദേഹം തന്നെ രംഗത്തെത്തിയിരിക്കുന്നു. കോൺഗ്രസ് നേതാക്കൾ പലവട്ടം ചർച്ചകൾ നടത്തിയിരുന്നെന്നും രാഷ്ട്രീയക്കാരനാകാൻ തനിക്കു താത്പര്യമില്ലെന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും വിജയൻ വ്യക്തമാക്കി.
‘‘എല്ലാ രാഷ്ട്രീയ നേതാക്കളുമായി നല്ല ബന്ധമാണ്. അതു കൊണ്ട് തന്നെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ ആളായി അറിയപ്പെടാൻ താത്പര്യമില്ല. ആളുകൾ എന്നെ ഇഷ്ടപ്പെടുന്നത് പന്ത് കളിക്കാരനായാണ്. ജോലിയും ഫുട്ബോളും സിനിമയുമായി മുന്നോട്ടു പോകാനാണ് താത്പര്യം. ജോലിയില്‍ നിന്നു വിരമിച്ച ശേഷമുള്ള കാര്യങ്ങള്‍ അപ്പോള്‍ തീരുമാനിക്കും’’.– അദ്ദേഹം കൂട്ടിച്ചേർത്തു.