സാഹിത്യ – സാംസ്ക്കാരിക നായകർക്കെതിരെ ആഞ്ഞടിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. കാസര്‍കോട് ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വിമർശനം.
‘കവിത കോപ്പിയടിച്ചതിനെ ന്യായീകരിക്കാൻ വന്ന സാഹിത്യ അക്കാദമി ജീവികളൊന്നും നാട്ടിൽ രണ്ടു നരബലി നടന്നിട്ടും ഒന്നും ഉരിയാടാത്തതെന്താണ്? ഇവർ സാഹിത്യത്തിൽ മാത്രമേ ഇടപെടൂ എന്നാണോ? സാഹിത്യത്തെക്കാൾ വലുതാണ് മനുഷ്യജീവൻ എന്ന് എന്നാണു ഈ പരാന്നഭോജികൾ തിരിച്ചറിയുക?’– ജോയ് മാത്യു ഫെയ്സ് ബുക്കിൽ കുറിച്ചു.
‘‘ഘോഷയാത്രകൾ ജനങ്ങളെ പേടിപ്പിക്കാനുള്ളതാണ്. അത് ജനസമ്പർക്കമായാലും ജനമൈത്രി ആയാലും ജനസംരക്ഷണമായാലും ഇനി മറ്റുവല്ല പേരിലായാലും എല്ലാം കൊലവിളികൾ ഉള്ളിൽ ഒളിപ്പിച്ച് വെച്ചുള്ള ആഘോഷയാത്രകളാണ്. അപരനെ പോരിന് വിളിക്കുകയാണ് ഓരോ പാർട്ടിക്കാരനും. ബലിയാകുന്നതോ സാധാരണക്കാരായ ജനങ്ങളും.
ഇന്നു കാസർകോഡ് രണ്ടു ചെറുപ്പക്കാരാണ് കൊലക്കത്തിക്കിരയായത് . നാളെ സർവ്വകക്ഷി യോഗം ചേരും, നേതാക്കൾപരസ്പരം കൈകൊടുത്തും കെട്ടിപ്പിടിച്ചും പിന്നെ ചായകുടിച്ചും പിരിയും .കൊല്ലപ്പെട്ടവരുടെ വേർപാട് സൃഷ്ടിക്കുന്ന ദുഃഖം അവരുടെ സ്വന്തക്കാർക്കും ബന്ധുക്കൾക്കും മാത്രം.
ഒരു ഹർത്തൽ പ്രഖ്യാപിച്ചാൽ മരിച്ചവർ തിരിച്ചു വരുമോ?
പുതിയൊരു സമരരൂപം പോലും വിഭാവനം ചെയ്യാൻ കഴിയാത്ത, ഒരു പണിയും ചെയ്തു ശീലമില്ലാത്ത ഘോഷയാത്രികരായ ഈ വാഴപ്പിണ്ടി രാഷ്ട്രീയക്കാരെ തിരസ്കരിക്കാൻ കഴിയുന്ന ഒരു തലമുറയ്ക്കെ ഇനി ഈ നാടിനെ രക്ഷിക്കാനാകൂ .
എല്ലാ പാർട്ടിക്കാരും അവരുടെ (ആ) ഘോഷയാത്രകൾ തുടങ്ങുന്നത് കാസർകോട്ട് നിന്നുമാണ്. ഇമ്മാതിരി ശവഘോഷയാത്രകൾ ഇനി ഈ ജില്ലയിൽ നിന്നും തുടങ്ങേണ്ട എന്ന് കാസര്‍കോട്ടുള്ളവർ ഒന്ന് മനസ്സ് വെച്ചാ മതി..
അങ്ങിനെ ഓരോ ജില്ലക്കാരും ഇതുപോലെ തീരുമാനിക്കുന്ന കാലം വരുമെന്ന് നമുക്ക് സ്വപ്നം കാണാനെങ്കിലും കഴിയട്ടെ’’.– ‘ശവഘോഷയാത്രകൾ’ എന്നു പേരിട്ട മറ്റൊരു പോസ്റ്റിൽ അദ്ദേഹം കുറിച്ചതിങ്ങനെ.