മാമുക്കോയ എന്ന പേര് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ നിറയുക നിഷ്കളങ്കമായ ഒരു വിടർന്ന ചിരിയും ‘ഗഫൂർ കാ ദോസ്ത്’ എന്ന എവർഗ്രീൻ ഡയലോഗുമാണ്. കോഴിക്കോടിന്റെ വാമൊഴി ഭാഷ മലയാള സിനിമയിൽ ജനകീയ ചേരുവയാക്കിയത് മാമുക്കോയയാണ്. ഒരു കാലത്ത് മലയാള സിനിമയിലെ നാടൻ മനുഷ്യരുടെ പ്രതിനിധിയായിരുന്നു മാമുക്കോയ. ചിരിപ്പിച്ചും ചിന്തിപ്പിച്ചും സ്വാഭാവിക പ്രതികരണങ്ങളോടെ തനിക്കു കിട്ടുന്ന വേഷങ്ങൾ മിഴിവുള്ളതാക്കാൻ അദ്ദേഹത്തിനായി. കാലം മാറിയപ്പോൾ ക്യാരക്ടർ റോളുകളിലും ഈ അനുഗ്രഹീത കലാകാരന്‍ തന്റെതായ ഇടം നേടി.
ഇപ്പോൾ യുവത്വത്തിന്റെ ഹരമായ ഡബ്മാഷിലേക്ക് കടന്ന് സോഷ്യൽ മീഡിയയിലും മാമുക്കോയ വൈറലാകുകയാണ്.
തന്റെ തന്നെ ചില കഥാപാത്രങ്ങളുടെ മാനറിസങ്ങളും സംഭാഷണങ്ങളും പുനരവതരിപ്പിക്കുന്ന മാമുക്കോയയുടെ ഡബ്മാഷ് വിഡിയോകള്‍ സോഷ്യൽ മീഡിയയിൽ ഹിറ്റായിക്കഴിഞ്ഞു.
‘ചെറുമകനോടൊപ്പം മാമുക്കോയയുടെ രസികൻ ഡബ്സ്മാഷ് വിഡിയോ’ എന്ന തലക്കെട്ടിൽ ചില വാർത്തകൾ കണ്ടാണ് കൗതുകത്തോടെ മാമുക്കോയയെ വിളിച്ചത്. എന്നാൽ സോഷ്യൽ മീഡിയയിൽ തന്റെ വിഡിയോ ഹിറ്റാകുന്നതും വൈറലാകുന്നതുമൊന്നും ശ്രദ്ധിക്കാതെ, തിരക്കിനിടയിൽ വീണു കിട്ടിയ ഒരു അവധി ദിവസം വീട്ടിൽ തന്നെ ചിലവഴിക്കുന്നതിന്റെ ആലസ്യത്തിൽ അദ്ദേഹം പറഞ്ഞതിങ്ങനെ :
‘‘അത് ചെറുമകനല്ല. എന്റെ കസിന്റെ മകനാണ്. എന്റെ കൂടെ എപ്പോഴും ഉണ്ടാകും. അവൻ പറഞ്ഞപ്പോ ഒരു രസത്തിന് കൂടിയെന്നേയുള്ളൂ. അവനിത് ഒരു ഭ്രാന്ത് പോലെയാ. അല്ലാതൊന്നുമില്ല. എന്റെ ചെറു മകളുടെ കൂടെയും ഇതു പോലെ ചിലത് ചെയ്തിട്ടുണ്ട്’’.
സാലി എന്ന ചെറുപ്പക്കാരനാണ് മാമുക്കോയയ്ക്കൊപ്പം ഡബ്സ്മാഷിൽ പ്രത്യക്ഷപ്പെടുന്നത്. വടക്കുനോക്കിയന്തം, വെട്ടം, ഹാപ്പി ഹസ്ബന്‍സ് എന്നീ സിനിമകളില്‍ മാമൂക്കോയ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ സംഭാഷണങ്ങളാണ് വിഡിയോയിൽ. വ്യത്യസ്ത പശ്ചാത്തലങ്ങളിൽ, വ്യത്യസ്ത ഗറ്റപ്പുകളിലാണ് മാമുക്കോയ വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.