നാല് മിനിട്ടോളം ദൈര്‍ഘ്യം വരുന്ന ഒറ്റ ഷോട്ടും നൂറു ജൂനിയർ ആർട്ടിസ്റ്റുകളും പള്ളിപ്പെരുന്നാളിന്റെ സെറ്റുമായി 'പൊട്ടാസും തോക്കും' എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. നിതിൻ സൈമണിന്റെ തിരക്കഥയിൽ മിബിഷ് ബിജു സംവിധാനം നിർവഹിച്ച ഈ ചിത്രം മ്യൂസിക് 247 പുറത്തിറക്കി. ഒരു പള്ളി പെരുന്നാളിൽ പ്രധാന കഥാപാത്രങ്ങളായ കുട്ടിക്കും ബുദ്ധിപരമായ വളർച്ചക്കുറവ് നേരിടുന്ന ഒരു പയ്യനും അഭിമുഖീകരിക്കേണ്ടി വന്ന ഒരു സംഭവത്തെ കുറിച്ചാണ്.
യഥാർത്ഥ പള്ളി പെരുന്നാളിന്റെ അന്തരീക്ഷം ഉണ്ടാക്കുവാൻ അണിയറ പ്രവർത്തകർ ഒരു പള്ളിയുടെ സമീപം പെരുന്നാളിന്റെ സെറ്റ് ഒരുക്കി. കളിപ്പാട്ട കടകൾ, ചെണ്ടമേളം, ലൈറ്റ്സ്, സ്റ്റേജ് എന്നിവയും, കൂടാതെ നൂറു ജൂനിയർ ആർട്ടിസ്റ്റുകളെയും ഇതിൽ ഉൾപ്പെടുത്തി. 'പൊട്ടൻ'' എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ഷൈൻ പള്ളത്ത് യേശുദാസ് മേക് ഓവർ നടത്തിയിരിക്കുന്നു. കുട്ടിയുടെ കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത് ബേബി അലോണ ജോൺസണാണ്.
മനോഹരമായ ഛായാഗ്രഹണം നിർവഹിച്ച് സിയാദ് എ സ്, ചിത്രസംയോജനം ഷൈൻ ഷാജു കെയാണ്. ക്രിസ്‌റ്റി ജോബി പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നു. ഫാ. വിൻസെന്റ് വാരിയത്ത് രചിച്ച് ഫാ. ടിജോ കോലോത്തുംവീട്ടിൽ സംഗീതം നൽകി ശ്രീനാഥ് ക്ലീറ്റസ് ആലപിച്ചിരിക്കുന്ന "കാഴ്ച്ചപോയൊരീ" എന്ന ഗാനവും ഹ്രസ്വചിത്രത്തിലുണ്ട്. പി ജി സേവ്യറാണ് 'പൊട്ടാസും തോക്കും' നിർമിച്ചിരിക്കുന്നത്.