‘ആദി’യുടെ വൻ വിജയത്തിനു ശേഷം പ്രണവ് മോഹൻലാൽ നായകനാകുന്ന ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. വൻ വിജയമായ രാമലീലയ്ക്ക് ശേഷം അരുൺഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രണവ് ഒരു സര്‍ഫറായാണ് വേഷമിടുക. ആദിക്കു വേണ്ടി പ്രണവ് പാര്‍ക്കൗര്‍ എന്ന ശാരീരികാഭ്യാസം പരിശീലിച്ചെങ്കിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിനു വേണ്ടി സർഫിംഗ് അഭ്യസിക്കാൻ താരം ഒരു മാസം ചിലവാക്കി. ഇന്തോനേഷ്യയിലെ ബാലിയിലായിരുന്നു പരിശീലനം.
മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാറാക്കിയ ചിത്രങ്ങളിലൊന്നായിരുന്നു ‘ഇരുപതാം നൂറ്റാണ്ട്’. സാഗര്‍ ഏലിയാസ് ജാക്കിയായി ലാൽ പ്രേക്ഷകരുടെ കൈടയി വാരി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പ്രണവ് അത് ആവർത്തിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.
മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ നിർമ്മാണം. ആക്ഷൻ കൊറിയൊഗ്രഫർ പീറ്റര്‍ ഹെയ്നാണ്. അഭിനന്ദന്‍ രാമാനുജമാണ് ഛായാഗ്രാഹണം.
കേപ് ടൗണ്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലായാണ് പ്രണവിന്റെ സര്‍ഫിംഗ് രംഗങ്ങൾ ചിത്രീകരിക്കുക. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ഗോവയാണ്. പാല, കാഞ്ഞിരപ്പള്ളി, ഹൈദരാബാദ് എന്നിവിടങ്ങളിലും ചിത്രീകരിക്കും.