Friday 30 September 2022 10:42 AM IST

ഒടുവിൽ അവർ തീരുമാനിച്ചു, ആരും തന്റെ ചിത്രങ്ങള്‍ പകര്‍ത്തണ്ട: മരണമില്ലാത്ത ‘സാധന കട്ട്’

V.G. Nakul

Sub- Editor

sadana

അഭിനയജീവിതം അവസാനിപ്പിച്ച നാളുകളിലൊന്നില്‍ സാധന തീരുമാനിച്ചു - ഇനിയൊരിക്കലും ആരും തന്റെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തണ്ട. അഭിനയത്തില്‍ തിളങ്ങി നിന്ന കാലത്തു പ്രേക്ഷകരുടെ മനസ്സുകളില്‍ പതിഞ്ഞ രൂപം മതി തന്നെയെന്നുമോർക്കാൻ... ആ തീരുമാനം വര്‍ഷങ്ങളൊളം തെറ്റാതെ പാലിക്കാനും സാധനക്കായി. അങ്ങനെ ഇന്ത്യന്‍ സിനിമയില്‍ സാധനയെന്ന അഭിത്രേിക്കു ചെറുപ്പത്തിന്റെ പ്രസരിപ്പും തിളങ്ങുന്ന സൗന്ദര്യവുമുള്ള ഒരു മുഖം മാത്രമേ ഉണ്ടായുള്ളൂ: മരണത്തിനു ഒരു വർഷം മുമ്പു വരെ...

ആരായിരുന്നു സാധന ശിവദാസനി ? ഇക്കാലത്തിന്റെ ഗ്ലാമര്‍ പരിവേഷങ്ങള്‍ക്കു മുന്‍പേ ബോളിവുഡിനെ അടക്കിഭരിച്ച താരറാണിമാരില്‍ സാധനയുമുണ്ടായിരുന്നു.
അക്കാലത്തെ ഇന്ത്യന്‍ യുവത്വത്തിന്റെ പ്രിയങ്കരിയും ഫാഷൻ ഐക്കണുമായിരുന്നു അവർ. എഴുപതുകളില്‍ ബോളിവുഡിൽ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്ന മൂന്നാമത്തെ നടി. ദീര്‍ഘകാലത്തെ ഏകാന്ത ജീവിതത്തിനൊടുവില്‍ 74 വയസ്സില്‍ മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ അവര്‍ മരണത്തിനു കീഴടങ്ങി. അര്‍ബുധ ബാധിതയായിരുന്നു.

sadana-new-1

വിഭജനത്തിനു മുന്‍പു കറാച്ചിയില്‍, 1941 സെപ്റ്റംബര്‍ രണ്ടിനു ഒരു സിന്ധി കുടുംബത്തിലാണ് സാധന ജനിച്ചത്. പഴയകാല ബോളിവുഡ് നടി ബബിതയുടെ പിതാവും നടനുമായിരുന്ന ഹരി ശിവദാസനിയുടെ സഹോരനായിരുന്നു സാധനയുടെ പിതാവ്. ആദ്യ കാല ബംഗാളി നടിയും നര്‍ത്തകിയുമായ സാധന ബോസിന്റെ കടുത്ത ആരാധകനായ പിതാവ് മകള്‍ക്കും സാധനയെന്നു പേരിട്ടു. ഇന്ത്യ സ്വതന്ത്രമായ ശേഷം കറാച്ചി വിട്ടു (വിഭജനകാലത്തു) സാധനയുടെ കുടുംബം മുംബൈയിലേക്കു താമസം മാറ്റി.

സിനിമയോടു അഭിനിവേശമുണ്ടായിരുന്ന പിതാവിന്റെ ശ്രമഫലമായി 1955 ല്‍ പതിനഞ്ചാം വയസ്സില്‍ ‘ത്രീ ചാര്‍ സോ ബീസ്’ എന്ന ചിത്രത്തില്‍ ബാലനടിയായി സാധന അഭിനയ ജീവിതം തുടങ്ങി. രാജ് കപൂര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ‘മുര്‍ മുര്‍ കേ ന ദേക്ക് മുര്‍ മുര്‍ കാ നേ...’ എന്ന ഗാനരംഗത്ത് കോറസ് ഗ്രൂപ്പിലെ സാനിധ്യമായി ചെറിയ വേഷമായിരുന്നു സാധനയ്ക്ക്. 1958 ല്‍ സിന്ധി ചിത്രമായ ‘അബാനി’യില്‍ പ്രധാന കഥാപാത്രമായി.

അതിനിടെയാണ് അക്കാലത്തെ പ്രമുഖ ബോളിവുഡ് നിര്‍മാതാവും ഫിലിമാലയ സ്റ്റുഡിേയായുടെ സ്ഥാപകരിലൊരാളുമായ ശശാധര്‍ മുഖര്‍ജി ‘സ്‌ക്രീന്‍’ മാസികയിൽ പ്രസിദ്ധീകരിച്ച സാധനയുടെ ഒരു ചിത്രം ശ്രദ്ധിക്കുന്നതും തന്റെ മകനും സഹസംവിധായകനുമായിരുന്ന ആര്‍.കെ നയ്യാര്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിലേക്കു സാധനയെ തിരഞ്ഞെടുക്കുന്നതും. അങ്ങനെ, ചിത്രത്തിലെ തന്റെ ജോഡിയായ ജോയ് മുഖര്‍ജിക്കൊപ്പം സാധന അദ്ദേഹത്തിന്റെ അഭിനയ കളരിയിലെത്തി. ജോയ് മുഖര്‍ജി ശശാധര്‍ മുഖര്‍ജിയുടെ മകനായിരുന്നു. ഇരുവരും നായികാനായകന്‍മാരായി അഭിനയിച്ചു 1960 ല്‍ പുറത്തിറങ്ങിയ ‘ലവ് ഇന്‍ ഷിംല’ അക്കാലത്തെ വന്‍ വിജയങ്ങളിലൊന്നായി. അതു സാധന എന്ന താരത്തിന്റെ വളര്‍ച്ചയുടെ തുടക്കമായിരുന്നു. സാധനയുടെ താരമൂല്യം കുത്തനെ ഉയര്‍ന്നു. ഈ ചിത്രത്തിലാണ് ഏറെ ശ്രദ്ധേയമായ ‘സാധനാ കട്ട്’ എന്ന ഹെയര്‍സ്‌റ്റെല്‍ ആദ്യമായി പരീക്ഷിക്കപ്പെട്ടതും.

sadana-new-2

സാധനയുടെ വീതികൂടിയ നെറ്റി അവരുടെ സൗന്ദര്യത്തില്‍ ഒരു ചെറിയ അഭംഗിയാകുമോ എന്നു സംശയിച്ച സംവിധായകന്‍ ആര്‍. കെ നയ്യാര്‍ ചിത്രത്തിലെ കഥാപാത്രത്തിനനുയോജ്യമായി പരുവപ്പെടുത്തിയെടുത്തതായിരുന്നു ആ ഹെയര്‍സ്‌റ്റെല്‍. അക്കാലത്തെ പ്രശസ്ത ഹോളിവുഡ് നടി ഒാഡ്രി ഹെപ്ബണിന്റെ ഹെയര്‍ സ്‌റ്റെലില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ് നയ്യാര്‍ ഇതു പരീക്ഷിച്ചത്.

അതേ ബാനറില്‍ ജോയും സാധനയും ഒന്നിച്ച മറ്റൊരു ചിത്രമായിരുന്നു ‘ഏക് മുസാഫിര്‍, ഏക് ഹസീന’. ഇതിനിടേ സംവിധായകന്‍ ആര്‍.കെ നയ്യാരുമായി സാധന പ്രണയത്തിലായി. നീണ്ട കാലത്തെ ്രപണയത്തിനൊടുവില്‍ 1966 ല്‍ ആയിരുന്നു വിവാഹം.

‘വോ കോന്‍ ധീ’ എന്ന ചിത്രത്തിലെ ഡബിള്‍ റോള്‍ സാധനയെ ‘മിസ്്്റ്റി ഗേള്‍’ എന്ന വിശേഷണത്തിലേക്കെത്തിച്ചു. ചിത്രത്തിലെ നായികയുടെ രഹസ്യ സ്വഭാവം സാധനയുടെയും ട്രേഡ് മാര്‍ക്കായി. 1963 ല്‍ പുറത്തിറങ്ങിയ ‘മേരേ മെഹബൂബ്’ സാധനയുടെ കരിയറിലെ വന്‍ വിജയങ്ങളിലൊന്നായി. ദേവാനന്ദിനൊപ്പം ഹം തുനോ, അസ്ലി നഖലി, എന്നീ ചിത്രങ്ങളില്‍ നായികയായ സാധനയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് 1964 ല്‍ പുറത്തിറങ്ങിയ ‘കോന്‍ തീ’ എന്ന ചിത്രത്തിലേത്. പ്രകാശ്, ഹം ദേനോം, മേരേ മെഹബൂബ്, വോ കോന്‍ ഥീ, വക്ത്, മേരാ സായാ, നബാന്‍, ഏക് ഫൂല്‍ ദോ മാലി എന്നീ ചിത്രങ്ങളിൽ സാധനയുടെ കരിയറിലെ ശ്രദ്ധേയ പ്രകടനങ്ങളുണ്ട്.

വിവാഹശേഷം സിനിമ വിട്ട സാധന സാമ്പത്തിക പ്രയാസത്തെത്തുടര്‍ന്നു 1969 ല്‍ അഭിനയരംഗത്തേക്കു മടങ്ങിയെത്തി. രണ്ടാം വരവിലും അവര്‍ക്കു വലിയ ഹിറ്റുകളുണ്ടായെങ്കിലും ഹൈപ്പര്‍ തൈറോയിഡിസം എന്ന അസുഖം വില്ലനായി. 1974 ല്‍ ‘ഗീതാ മേരാ നാം’ എന്ന ചിത്രത്തോടെ അഭിനയം വിട്ട അവര്‍ ഭര്‍ത്താവിനൊപ്പം നിര്‍മ്മാണ രംഗത്തേക്കു കടന്നു. ‘ഗീതാ മേരാ നാം’ന്റെ സംവിധാനവും സാധനയായിരുന്നു.

29വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ 1995 ല്‍ നയ്യാര്‍ മരിച്ചു. അതോടെ സാധന പൂര്‍ണ്ണമായും ഏകാന്ത ജീവിതത്തിലേക്കു കടന്നു. ഇവർക്കു മക്കളില്ല. രണ്ടായിരത്തി രണ്ടില്‍ ജനിച്ച റിയ എന്ന പെണ്‍കുട്ടിയെയും അവളുെട മാതാപിതാക്കളെയും അവര്‍ ഒപ്പം താമസിപ്പിച്ചിരുന്നുവെങ്കിലും നിയമപ്രകാരം ദത്തെടുത്തിരുന്നില്ല. അരനൂറ്റാണ്ടിലേറെക്കാലം ജീവിച്ച സാന്താക്രൂസിലെ ഖാറിലുള്ള വീടിന്റെ അവകാശത്തര്‍ക്കവും അതിനെത്തുടര്‍ന്നുണ്ടായ കോടതി വ്യവഹാരങ്ങളും അവരെ മാനസികമായി ഏറെ വിഷമിപ്പിച്ചിരുന്നു. അസുഖബാധിതയായ കാലത്തു തന്നെ ആരും സഹായിച്ചില്ലെന്നതിൽ സാധന ഏറെ ദുഖിതയായിരുന്നുവെന്നും അവരുടെ സുഹൃത്തുക്കൾ വെളിപ്പെടുത്തിയിരുന്നു.

sadana-new-3

അഭിനയം വിട്ടെങ്കിലും ചെറുപ്പത്തിന്റെ സൗന്ദര്യം പ്രസരിക്കുന്ന മുഖത്തോടെ എല്ലാവരും തന്നെ ഓര്‍ക്കണമെന്നായിരുന്നു സാധനയുടെ ആഗ്രഹം. രോഗബാധയെത്തുടര്‍ന്നു കണ്ണിനു തകരാറുണ്ടായതോടെ പൊതുവേദികളില്‍ നിന്നു പൂര്‍ണ്ണമായി അകന്നു നിന്ന അവര്‍ അഭിമുഖങ്ങളും അനുവധിച്ചില്ല. അതുകൊണ്ടു തന്നെ അവരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചും കൂടുതലാരും അറിഞ്ഞില്ല. ദീര്‍ഘകാലത്തിനു ശേഷം മരണത്തിനു ഒരു വർഷം മുമ്പു, കാൻസര്‍ രോഗികളെ സഹായിക്കുന്നതിനായി സംഘടിപ്പിച്ച ഒരു ഷോയില്‍ രണ്‍ബീര്‍ കപൂറിനൊപ്പം അവര്‍ പങ്കെടുത്തതു വലിയ വാർത്തയായി.

ഒടുവിൽ സാധന പോയി. മരണത്തിന്റെ ലോകത്തേക്കു മറഞ്ഞു വർഷങ്ങൾ പിന്നിട്ടിട്ടും സാധനയെന്നാല്‍ ഓരോ പ്രേക്ഷകരുടെയുള്ളിലും ആ പഴയ സൗന്ദര്യവും അതിന്റെ പ്രഭാവവുമാകുന്നു...മരണമില്ലാത്ത ‘സാധന കട്ട്’.