ADVERTISEMENT

നിർമാതാവും സംവിധായകനുമായ വി.കൃഷ്ണകുമാറിന്റെ വിയോഗം സ്വപ്നങ്ങൾ ബാക്കിവച്ച്. ‘ചക്കിക്കൊത്ത ചങ്കരൻ’ എന്ന സിനിമയുടെ സംവിധായകൻ എന്ന നിലയിൽ ശ്രദ്ധേയനായ വി.കൃഷ്ണകുമാർ, കമലഹാസനെ നായകനാക്കി എൻ.ശങ്കരൻ നായർ സംവിധാനം ചെയ്ത ‘വിഷ്ണുവിജയം’ എന്ന ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയായായിരുന്നു. മലയാളത്തിലും ഹിന്ദിയിലും സിനിമകൾ സംവിധാനം ചെയ്തു. കമൽഹാസനെ നായകനാക്കി ‘ഏഴാംരാത്രി’ എന്നൊരു ചിത്രവും കൃഷ്ണകുമാർ സംവിധാനം ചെയ്തിരുന്നു. ക്രിക്കറ്റ്‌ താരങ്ങളായ അജയ് ജഡേജയെയും വിനോദ് കാംബ്ലിയെയും അഭിനേതാക്കളാക്കി ‘പൽ പൽ ദിൽ കെ സാഥ്’ എന്ന ഹിന്ദി ചിത്രമാണ് ഏറ്റവും അവസാനം സംവിധാനം ചെയ്തത്. ഇടക്കാലത്ത് സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. വീണ്ടും സജീവമാകാൻ ശ്രമിക്കുനതിനെയാണ് അപ്രതീക്ഷിത വിയോഗം.

തിരുവനന്തപുരത്തെ വീട്ടിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു കൃഷ്ണകുമാർ. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഞായറാഴ്ചയായിരുന്നു അന്ത്യം. പുതിയ ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹമെന്ന് അടുത്ത സുഹൃത്തുക്കൾ പറയുന്നു.

ADVERTISEMENT

ഉണ്ണി മുകുന്ദനെ നായകനാക്കി ഒരു സിനിമ ഒരുക്കാനുള്ള പരിശ്രമങ്ങളിലായിരുന്നു അവസാന കാലങ്ങളിൽ കൃഷ്ണകുമാറെന്ന് ‘ചക്കിക്കൊത്ത ചങ്കരൻ’ എന്ന സിനിമയിൽ സംവിധാന സഹായിയായി പ്രവർത്തിച്ച ഗോപിനാഥ് മുരിയാട് പറഞ്ഞു.

വി.കൃഷ്ണകുമാറിനൊപ്പമുള്ള ഓർമകൾ പങ്കുവച്ച് ഗോപിനാഥ് മുരിയാട് എഴുതിയ കുറിപ്പ് –

ADVERTISEMENT

ഇന്നലെ വൈകുന്നേരം വാട്സ്ആപ്പ് മെസ്സേജ്കളിലൂടെ കണ്ണോടിക്കവേ പെട്ടെന്ന് ആ വാർത്ത എന്റെ കണ്ണിൽ ഉടക്കി.. Director Krishnakumar (77) is no more... ഒരു നിമിഷം അവിശ്വസനീയമായ എന്തോ കണ്ടത് പോലെ ഞാൻ ആ വാർത്ത ഒന്ന് കൂടി ശ്രദ്ധിച്ചു.. അതേ.. ആ വരികൾക്ക് മുകളിൽ ആയി അദ്ദേഹത്തിന്റെ ഫോട്ടോയും ഉണ്ട്.. ഈശ്വരാ, ഇത് സത്യം ആണോ ?

ആവല്ലേ എന്ന പ്രാർത്ഥനയോടെ ആരാണ് ആ വാർത്ത പോസ്റ്റ്‌ ചെയ്തിരിക്കുന്നത് എന്ന് ശ്രദ്ധിച്ചപ്പോൾ ശരത് ചന്ദ്രൻ ആണ് ഒരു സിനിമാ ഗ്രൂപ്പിൽ അത് പോസ്റ്റ്‌ ചെയ്തിരിക്കുന്നത് എന്ന് വ്യക്തമായി...(എനിക്ക് പേർസണൽ ആയും അദ്ദേഹം ആ വാർത്ത അയച്ചിരുന്നു എന്ന് പരിശോധിച്ചപ്പോൾ കണ്ടു). എന്നെ സിനിമാ രംഗത്തേക്ക് കൈ പിടിച്ചുയർത്തിയ വ്യക്തികൾ ആണ് ഇരുവരും.. ഉടനെ തന്നെ ശരത് ഏട്ടനെ വിളിച്ചു...ആൾ ഫോൺ എടുക്കുന്നില്ല..

ADVERTISEMENT

ടിവി വച്ച് ന്യൂസ്‌ ചാനൽസ് മുഴുവൻ ചെക്ക് ചെയ്തെങ്കിലും എവിടെയും അങ്ങനെ ഒരു വാർത്ത ഇല്ല.. എനിക്ക് ആകെ ഒരു ടെൻഷൻ.. ഇനി ഇത് വല്ല വ്യാജ വാർത്ത ആണെങ്കിലോ... എന്തായാലും അദ്ദേഹത്തിന്റെ നമ്പർ ഉണ്ടല്ലോ.. ഒന്ന് വിളിച്ചു നോക്കുക തന്നെ...

ഫോൺ റിങ് ചെയ്തെങ്കിലും ആദ്യം ആരും എടുത്തില്ല.. വീണ്ടും ട്രൈ ചെയ്തപ്പോൾ ഒരു സ്ത്രീ ആണ് അപ്പുറത്ത് എടുത്തത്.. അദ്ദേഹത്തിന്റെ ഭാര്യയോ പെൺമക്കളോ ആയിരിക്കുമോ.. (2 പെൺകുട്ടികൾ ആണ് അദ്ദേഹത്തിന്).. എങ്കിൽ എങ്ങനെ ഇക്കാര്യം ചോദിക്കും...??

‘കൃഷ്ണ കുമാർ സാർ ഇല്ലേ ?’

പെട്ടെന്ന് അങ്ങനെ ചോദിക്കാൻ ആണ് തോന്നിയത്..

‘അദ്ദേഹം ഇന്ന് രാവിലെ മരിച്ചു...’

മറുവശത്തു നിന്നും കേട്ട മറുപടി ഒരു ഞെട്ടലോടെ യാണ് ഞാൻ കേട്ടത്.. അപ്പോൾ ആ വാർത്ത സത്യം തന്നെ... മറുവശത്ത് ആരായിരിക്കും എന്ന ചിന്തയോടെ കൂടുതൽ ഒന്നും ചോദിക്കാൻ നിൽക്കാതെ ഞാൻ ഫോൺ കട്ട്‌ ചെയ്തു..

അവർ എന്ത് കരുതിയിരിക്കുമോ ആവോ ?

2 പെൺമക്കൾ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കിലും ഇരുവരെയും എനിക്ക് പരിചയം ഇല്ല..വൈഫ് നോട്‌ ഒരിക്കൽ മാത്രം ഫോണിൽ സംസാരിച്ചിട്ടുണ്ട്...

ഒരു നിമിഷം കൃഷ്ണകുമാർ സാറിനെ ഞാൻ പരിചയപ്പെട്ടത് മുതൽ ഉള്ള സംഭവങ്ങൾ എന്റെ മനസ്സിലേക്ക് ഓടി വന്നു..

വർഷം 1988...ഞാൻ സിനിമയിൽ വന്നിട്ട് വർഷം നാലായെങ്കിലും അധികം സിനിമയിൽ ഒന്നും സഹസംവിധായകൻ ആയി വർക്ക്‌ ചെയ്തിട്ടില്ല.. ആദ്യം വർക്ക്‌ ചെയ്ത നോട്ടപ്പുള്ളി, ഊഞ്ചൽ മനം (തമിഴ്) എന്നീ രണ്ടു ചിത്രങ്ങളും പാതിയിൽ നിന്ന് പോയി.. കെ.രാധാകൃഷ്ണൻ സംവിധാനം ചെയ്ത മനുഷ്യ ബന്ധങ്ങൾ എന്നൊരു ദൂരദർശൻ സീരിയൽ, ചെപ്പ് എന്ന പ്രിയൻ-ലാൽ സിനിമയുടെ ലാസ്റ്റ് ഷെഡ്യൂളിൽ കുറച്ചു ദിവസം, ചില പടങ്ങളുടെ പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്ക്‌, പിന്നെ സെൻസർ വർക്കുകൾ ഇങ്ങനെ ഒക്കെയായി കാലം മുന്നോട്ട് പോയിക്കൊണ്ടിരുന്നു. ആശിച്ച പോലെ സിനിമയിൽ ഒന്നും ആവാൻ കഴിയാത്ത നിരാശ യിൽ കഴിയുന്ന സമയം. ഒരു ദിവസം ഹമീദ് എന്ന പ്രൊഡക്ഷൻ മാനേജർ എന്നെ തേടി വന്നു. രതീഷ് നിർമിക്കുന്ന പുതിയ പടം ഉടനെ ഷൂട്ടിംഗ് തുടങ്ങും. അതിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി വർക്ക്‌ ചെയ്യാൻ ഒരാളെ ആവശ്യം ഉണ്ട്.. ഞാൻ ഫ്രീ ആണോ എന്നാണ് ചോദ്യം...

കൂടുതൽ ഒന്നും ആലോചിക്കാതെ ഞാൻ സമ്മതിച്ചു. ഉടനെ അദ്ദേഹം എന്നെയും കൂട്ടി രതീഷിന്റെ ഓഫിസിലേക്ക് പോയി.. അവിടെ രതീഷ് ഉണ്ട്.. അസോസിയേറ്റ് ഡയറക്ടർ രാധാകൃഷ്ണൻ ഉണ്ട്.. (ആലപ്പുഴ ക്കാരൻ ആയ ഈ രാധാകൃഷ്ണൻ ഹരിഹരൻ സാറിന്റെ അസിസ്റ്റന്‍റ് ആയിരുന്നു. രതീഷിന്റെ ക്ലാസ്സ്‌മേറ്റും അടുത്ത സുഹൃത്തും കൂടിയാണ് പുള്ളി). ഹമീദ് അവർക്ക് എന്നെ പരിചയപ്പെടുത്തി.. എന്റെ സംസാരത്തിൽ നിന്നും അധികം എക്സ്പീരിയൻസ് ഒന്നും ഇല്ലെന്ന് മനസ്സിലാക്കിയത് കൊണ്ടാവാം ‘എല്ലാം ഞാൻ പറഞ്ഞു തരാം, അത് പോലെ ഒക്കെ ചെയ്താൽ മതി എന്ന് രാധാകൃഷ്ണൻ പറഞ്ഞത്..’.

വി.ആർ. ഗോപാലകൃഷ്ണൻ അവിടെ ഉണ്ട്.. അദ്ദേഹം ആണ് തിരക്കഥാകൃത്ത് (എസ്.വി. ശേഖറിന്റെ ഒരു തമിഴ് ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു ചിത്രം..) അല്പം കഴിഞ്ഞപ്പോൾ സംവിധായകൻ കൃഷ്ണകുമാറും അവിടെ എത്തി..രാധാകൃഷ്ണൻ എന്നെ സാറിന് പരിചയപ്പെടുത്തി. അധികം സംസാരം ഒന്നും ഇല്ല.. ശുദ്ധൻ ആയ മനുഷ്യൻ എന്ന് ആദ്യകാഴ്ചയിൽ തന്നെ വ്യക്തമാകുന്ന പ്രകൃതം. അങ്ങനെ ഞാൻ ആ ചിത്രത്തിൽ അസിസ്റ്റന്‍റ് ഡയറക്ടർ ആയി തീരുമാനിക്കപ്പെട്ടു.. അടുത്ത ആഴ്ച തന്നെ മദ്രാസിൽ ചക്കിക്കൊത്ത ചങ്കരന്റെ ചിത്രീകരണം ആരംഭിച്ചു.. രാധാകൃഷ്ണന് പുറമെ ഞാൻ മാത്രമേ അസിസ്റ്റന്റ് ഡയറക്ടർ ആയി ആ ചിത്രത്തിൽ ഉണ്ടായിരുന്നുള്ളു. 20 ദിവസത്തിൽ കൂടുതൽ ആ ചിത്രത്തിന്റെ ഷൂട്ടിങ് ഉണ്ടായിരുന്നില്ല.. ചിത്രീകരണം നടക്കുമ്പോൾ ഒക്കെ തികച്ചും ശാന്തനായി മാത്രമേ ഞാൻ കൃഷ്ണകുമാർ സാറിനെ കണ്ടിട്ടുള്ളു.

അതേ സമയം തന്നെ ‘അയ്യർ ദി ഗ്രേറ്റ്‌’ എന്ന മറ്റൊരു മമ്മൂട്ടി- ഭദ്രൻ ചിത്രം കൂടി രതീഷ് പ്രൊഡ്യൂസ് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ പുള്ളി ലൊക്കേഷനിൽ അധികം വരാറില്ലായിരുന്നു. ഷൂട്ടിങ് ഭംഗിയായി തന്നെ തീർന്നു.. ജമിനിയിൽ ആയിരുന്നു എഡിറ്റിങ്. പോൾ ദുരയ് സിംഗം എന്ന ഒരു തമിഴൻ ആയിരുന്നു എഡിറ്റർ. (ആ ചിത്രത്തിന് മുമ്പോ അതിന് ശേഷമോ ഞാൻ വേറൊരു ചിത്രത്തിലും അദ്ദേഹത്തെ കണ്ടിട്ടില്ല..) വാസു സ്റ്റുഡിയോയിൽ ആയിരുന്നു ഡബ്ബിങ്. ഡബ്ബിങ് കഴിഞ്ഞതും രാധാകൃഷ്ണൻ വേറെ ഏതോ പടത്തിന്റെ വർക്ക്‌ വന്നത് കാരണം നാട്ടിലേക്കു പോയി. ഫൈനൽ വർക്ക്‌ നടക്കുബോൾ ഞാനും കൃഷ്ണകുമാർ സാറും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ സമയത്താണ് ഞാൻ അദ്ദേഹത്തെ കൂടുതൽ അറിയുന്നത്.

കമൽഹാസൻ നായകൻ ആയ ‘ഏഴാം രാത്രി’ (തമിഴിൽ ഏഴാമത് ഇരവിൽ) എന്നൊരു ചിത്രം അദ്ദേഹം മുമ്പ് തന്നെ സംവിധാനം ചെയ്തതായി ഞാൻ കേട്ടിരുന്നു. എഴുപതുകളിൽ തന്നെ വിഷ്ണു വിജയം–എൻ.ശങ്കരൻ നായർ, ഞാൻ നിന്നെ പ്രേമിക്കുന്നു– കെ.എസ്.ഗോപാലകൃഷ്ണൻ തുടങ്ങിയ സിനിമകളിൽ നിർമാണപങ്കാളി ആയിട്ടായിരുന്നു അദ്ദേഹം സിനിമയിൽ എത്തുന്നത്. ഫൈനൽ വർക്ക്‌ നടക്കുന്ന‌തിനിടയിൽ ഒരു ദിവസം ജമിനിയിൽ എന്നെ തേടി പ്രൊഡക്ഷനിലെ ഒരു ഡ്രൈവർ എത്തുന്നു. ജോഷി സാർ അത്യാവശ്യം ആയി ശങ്കുണ്ണി ഏട്ടന്റെ എഡിറ്റിങ്ങിൽ എത്താൻ ആവശ്യപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ‘സംഘം’ അടുത്ത ദിവസം റീ റെക്കോർഡിങ് തുടങ്ങുകയാണ്. സെൻസർ സ്ക്രിപ്റ്റ് എഴുതാൻ വേണ്ടിയാണ്. (അതിനു തൊട്ട് മുമ്പ് റിലീസ് ആയ അദ്ദേഹത്തിന്റെ ‘ന്യൂഡൽഹി’ ഞാൻ ആയിരുന്നു ചെയ്തത്). ഞാൻ ധർമ്മസങ്കടത്തിൽ ആയി.. എങ്ങനെ കൃഷ്ണകുമാർ സാറിനോട് ഇക്കാര്യം പറയും. ഫൈനൽ വർക്ക്‌ നടക്കുകയാണ്. വേറെ സഹായികൾ ആരും ഇല്ല. എന്തായാലും എന്നെ അന്വേഷിച്ചു വന്നത് ആരാണെന്ന് അദ്ദേഹം തന്നെ ചോദിച്ചതോടെ ഞാൻ വിവരം പറഞ്ഞു. ജോഷി സാർ ചെല്ലാൻ പറഞ്ഞു വിളിച്ചിരിക്കുന്നു, അദ്ദേഹത്തിന്റെ കഴിഞ്ഞ കുറേ ചിത്രങ്ങൾ ആയി സെൻസർ സ്ക്രിപ്റ്റ് ചെയ്യുന്നത് ഞാൻ ആണ്.

കാര്യം മനസ്സിലാക്കിയ അദ്ദേഹം ഒരു മടിയും കൂടാതെ എന്നെ പോകാൻ അനുവദിച്ചു..

സംഘം വർക്ക്‌ കഴിഞ്ഞ ഉടനെ ഞാൻ തിരിച്ചെത്തി ‘ചക്കിക്കൊത്ത ചങ്കര’ന്റെ സെൻസർ വർക്ക്‌ ചെയ്യാൻ എത്തി. പടം പൂർത്തിയായി റിലീസ് ആയ ശേഷം ഞാൻ പിന്നെ സാറിനെ പറ്റി അറിയുന്നത് വർഷങ്ങൾക്ക് ശേഷം ആണ്. അതിന് കാരണം ആയത് ഫെയ്സ്ബുക്ക് തന്നെ. കോവിഡ് കാലഘട്ടത്തിൽ ആണ് ഞാൻ എഫ്ബിയിൽ സ്ഥിരമായി ‘എന്റെ ആൽബം’ എന്ന പേരിൽ എന്റെ സിനിമാ രംഗത്തെ അനുഭവങ്ങൾ എഴുതി തുടങ്ങുന്നത്.

എന്റെ ആൽബം അഞ്ചാമത്തെ ഭാഗത്ത് ഞാൻ ‘ചക്കിക്കൊത്ത ചങ്കര’ന്റെ വിശേഷങ്ങൾ ആണ് എഴുതിയിരുന്നത്. എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് ഒരുപാട് പേർ ആ ചിത്രത്തെ പറ്റിയും അതിന്റെ സംവിധായകനെ പറ്റിയും കമന്റിലൂടെയും ഇൻബോക്സിലൂടെയും എന്നോട് അന്വേഷിച്ചു. അപ്പോഴാണ് എഫ്ബിയിൽ കൃഷ്ണകുമാർ എന്ന പേര് ഉണ്ടോ എന്ന് ഞാൻ ചെക്ക് ചെയ്യാൻ മുതിർന്നത്. എന്തായാലും സാറിന്റെ എഫ്.ബി ഐഡി കണ്ടു പിടിച്ചതോടെ ഞാൻ അദ്ദേഹത്തിന് ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. ഇൻബോക്സിൽ ഞാൻ അദ്ദേഹത്തിന്റെ അസിസ്റ്റന്‍റ് ആയിരുന്ന ഗോപി ആണെന്ന് സൂചിപ്പിച്ച് മെസ്സേജും അയച്ചു. ഒപ്പം അദ്ദേഹത്തിന്റെ ഫോൺ നമ്പർ കൂടി ചോദിച്ചിരുന്നു. അദ്ദേഹം നമ്പർ അയച്ചു തന്ന ഉടനെ ഞാൻ അദ്ദേഹത്തെ വിളിച്ച് പഴയ പരിചയം പുതുക്കി. ഒരുപാട് പേർ ഇപ്പോഴും അദ്ദേഹത്തെ ഓർക്കുന്നുണ്ട് എന്നും ‘ചക്കിക്കൊത്ത ചങ്കരൻ’ ഇഷ്ടപ്പെടുന്ന ഒരുപാട് പ്രേക്ഷകർ എനിക്കയച്ചു തന്ന മെസ്സേജുകളും ഞാൻ അദ്ദേഹത്തിന് ഫോർവേഡ് ചെയ്തു കൊടുത്തു.

തുടർന്ന് ഞങ്ങൾ ഇടയ്ക്കിടെ ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നു.. അപ്പോഴൊക്കെ വീണ്ടും ഒരു പടം ചെയ്യാൻ ഉള്ള അദ്ദേഹത്തിന്റെ താല്പര്യം എന്നോട് പങ്കുവയ്ക്കാറുണ്ട്. അങ്ങനെ ഇരിക്കേ 2022ൽ ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി 80കളിൽ മദ്രാസിൽ ഉണ്ടായിരുന്നവരുടെ ഒരു കൂട്ടായ്മയെ പറ്റി ചിന്തിക്കുന്നതായി ഞാൻ അറിഞ്ഞു. പഴയ മദ്രാസ് ജീവിതം ഒരു ഗൃഹാതുരത്വം പോലെ മനസ്സിൽ കൊണ്ട് നടന്നിരുന്ന ഞാൻ ഉടനെ ഭാഗിയെ ബന്ധപ്പെട്ട് എന്നെയും ഈ കൂട്ടായ്മയിൽ ഉൾപ്പെടുത്താൻ അഭ്യർത്ഥിച്ചു. അങ്ങനെ ആ വർഷം ഓണത്തിന് തന്നെ ഞങ്ങൾ എല്ലാവരും തിരുവനന്തപുരത്തുള്ള ഒരു ഹോട്ടലിൽ ഒത്തുചേർന്നു. ഈ മീറ്റിങ്ങിൽ വച്ചാണ് വർഷങ്ങൾക്ക് ശേഷം ഞാൻ കൃഷ്ണകുമാർ സാറിനെ വീണ്ടും കണ്ടു മുട്ടുന്നത്. പിന്നീട് പലപ്പോഴും സെൻസറിങ് ആവശ്യങ്ങൾക്കായി ഞാൻ തിരുവനന്തപുരത്ത് എത്തുമ്പോൾ എല്ലാം ഞാൻ അദ്ദേഹത്തെ ചെന്ന് കാണാറുണ്ടായിരുന്നു. എപ്പോഴും അദ്ദേഹം താൻ പൂർത്തിയാക്കി വെച്ച പുതിയ സ്ക്രിപ്റ്റ് സിനിമയാക്കുന്നതിനെ പറ്റിയായിരുന്നു സംസാരിച്ചു കൊണ്ടിരുന്നത്. ഉണ്ണി മുകുന്ദനെ നായകൻ ആക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.

‘ഗോപിക്ക് ഉണ്ണിയെ പരിചയം ഉണ്ടോ ?’ ഒരു ദിവസം അദ്ദേഹം എന്നോട് ചോദിച്ചു. എന്റെ ഒരടുത്ത ബന്ധുവിന്റെ മകൾ അഹമ്മദാബാദിൽ സ്കൂൾ ടീച്ചർ ആയിരുന്നു. അവരുടെ സ്റ്റുഡന്‍റ് ആയിരുന്നു ഉണ്ണി. മാത്രമല്ല അവരുടെ മകന്റെ സുഹൃത്തും ആണ് ഉണ്ണി. ഒരിക്കൽ അവരുടെ മകന്റെ വിവാഹത്തിന് ഞാൻ അവിടെ ചെന്നപ്പോൾ ഉണ്ണിയും അവിടെ ഉണ്ടായിരുന്നു. അന്ന് ഞങ്ങൾ പരിചപ്പെട്ടിട്ടുണ്ട്. ആ പരിചയം വെച്ച് വിജിത് നമ്പ്യാർ എന്നൊരു പ്രൊഡ്യൂസർക്ക് വേണ്ടി ഞാൻ ഒരിക്കൽ ഉണ്ണിയെ എറണാകുളത്ത് പോയി കാണുകയും ഉണ്ടായി. നിർഭാഗ്യവശാൽ ആ പ്രോജക്ട് നടന്നില്ല. അതുകൊണ്ട് തന്നെ വീണ്ടും ഒരു പ്രോജക്ടിന്റെ കാര്യം പറഞ്ഞ് ഉണ്ണിയുടെ അടുത്ത് പോകാൻ എനിക്ക് ഒരു ചമ്മൽ ഉണ്ടായിരുന്നു. എങ്കിലും ഞാൻ അദ്ദേഹത്തെ സമാധാനിപ്പിച്ചു..

‘പ്രോജക്ടിന്റെ ബാക്കി കാര്യം എല്ലാം ഓക്കേയാവട്ടെ സാർ.. ഉണ്ണിയെ ഒക്കെ നമുക്ക് പോയി കാണാം..’ അതോടെ ആ പ്രോജക്ട് ഓൺ ആക്കാൻ ഉള്ള ശ്രമത്തിൽ ആയിരുന്നു അദ്ദേഹം.. ഞാൻ വിളിക്കുമ്പോൾ ഒക്കെ അദ്ദേഹം പറയും, ‘ഈ വർഷം തന്നെ നമുക്ക് ഈ പ്രോജക്ട് ചെയ്യണം ഗോപി. എന്തായാലും ഗോപി എന്റെ ഒപ്പം ഉണ്ടാവണം. ഞാൻ 2009ൽ ആണ് അവസാനം ആയി ഫിലിം ചെയ്തത്.. പൽ പൽ ദിൽ കെ സാഥ് എന്ന ഹിന്ദി ചിത്രം ആണ് അദ്ദേഹം അവസാനം ആയി നിർമിച്ച് സംവിധാനം ചെയ്തത്. ഇപ്പോഴത്തെ രീതികൾ ഒന്നും എനിക്ക് അത്ര പിടിയില്ല.. ഇനി ഇപ്പോൾ ഉണ്ണിക്ക് ഡയറക്ടർ ആയി പുതിയ പിള്ളേർ ആരെങ്കിലും വേണം എന്ന് പറഞ്ഞാലും നമുക്ക് സമ്മതിക്കാം.. ഈ സ്ക്രിപ്റ്റ് തന്നെ ചെയ്യണം എന്നേ എനിക്കുള്ളൂ..’ സാറിന് അത്രയും കോൺഫിഡൻസ് ആയിരുന്നു ആ സ്ക്രിപ്റ്റിൽ.

ഇതിനിടയിൽ അദ്ദേഹത്തിന്റെ ഭാര്യക്ക് ഒരു ഓപ്പറേഷൻ ഉണ്ടായി.. കഴിഞ്ഞ മാസം ഞാൻ‘ദി റിയൽ കേരള സ്റ്റോറി’ എന്ന സിനിമയുടെ സെൻസറിങ്ങിനായി തിരുവനന്തപുരത്ത് ചെന്നപ്പോൾ ആണ് ഞാൻ അദ്ദേഹത്തെ അവസാനം ആയി വിളിച്ചത്. അപ്പോൾ ഡ്രൈവ് ചെയ്യുകയായിരുന്ന അദ്ദേഹം. എന്നോട് വീട്ടിൽ എത്തിയാൽ ഉടനെ വിളിക്കാം എന്ന് പറഞ്ഞു. അല്പം കഴിഞ്ഞ് അദ്ദേഹം വിളിച്ചപ്പോൾ ഞാൻ തമ്പാനൂർ ഉണ്ടെന്നും സർ ഫ്രീ ആണെങ്കിൽ കാണാം എന്നും ഞാൻ സൂചിപ്പിച്ചു.

‘എപ്പോഴാ ഗോപിയുടെ ട്രെയിൻ..?’

‘5.30 നുള്ള ഗുരുവായൂർ ഇന്റർസിറ്റി..’

‘ഇല്ല ഗോപി.. എനിക്ക് വൈഫിനെ ഒന്ന് എയർപോർട്ടിൽ കൊണ്ട് പോയി വിടണം. അവിടെ അവർക്ക് ഒരു കോൺഫറൻസ് ഉണ്ട്.. 5 മണിക്ക് മുമ്പ് തിരിച്ചെത്താൻ ബുദ്ധിമുട്ട് ആവും.. നമുക്ക് അടുത്ത തവണ വരുമ്പോൾ കാണാം..’

‘ഓക്കേ സർ..’ ഞാൻ സമ്മതിച്ചു. മാസത്തിൽ രണ്ടു തവണ എങ്കിലും ഏതെങ്കിലും സെൻസർ വിഷയവും ഞാൻ അവിടെ ചെല്ലാറുണ്ടല്ലോ.. അടുത്ത വരവിന് കാണാം എന്ന് ഞാനും കരുതി..

പക്ഷേ... ഇന്നലെ കേട്ട വാർത്ത... അടുത്ത ആഴ്ച ഞാൻ വീണ്ടും തിരുവനന്തപുരം പോകുന്നുണ്ട്.. മറ്റൊരു സിനിമയുടെ സെൻസറിങ്ങിനായി. എന്നാൽ ഇത്തവണ കൃഷ്ണകുമാർ എന്ന നമ്പറിൽ ഞാൻ വീണ്ടും വിളിച്ചാൽ അപ്പുറത്ത് എടുക്കാൻ അദ്ദേഹം ഉണ്ടാവില്ല എന്ന സത്യം മനസ്സിൽ ഒരു നീറ്റൽ ആയി അവശേഷിക്കുന്നു.

ADVERTISEMENT