ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ നിര്‍മാതാവ് സാന്ദ്ര തോമസിനു മത്സരിക്കാനാകില്ല. പ്രസിഡന്‍റ് സ്ഥാനത്തേക്കും ട്രഷറര്‍ സ്ഥാനത്തേക്കുമുള്ള സാന്ദ്രയുടെ പത്രിക തള്ളി.
പ്രസിഡന്‍റ് സ്ഥാനത്തേക്കു മല്‍സരിക്കാന്‍ സ്വന്തം ബാനറിൽ നിർമിച്ച മൂന്ന് ചിത്രങ്ങളുടെ സെൻസർ സർട്ടിഫിക്കറ്റ് വേണമെന്നും സാന്ദ്ര പ്രൊഡക്ഷൻസിന്റെ ബാനറിലുള്ളത് 2 ചിത്രങ്ങൾ മാത്രമാണെന്നും റിട്ടേണിങ് ഓഫീസർ നിലപാടെടുത്തു. ഇതാണ് പത്രിക തള്ളാൻ കാരണം.
സൂക്ഷ്മ പരിശോധനയ്ക്കിടെ പത്രിക തള്ളുമ്പോൾ സാന്ദ്രയും നിലവിലെ ഭരണസമിതി അംഗങ്ങളും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. പത്രിക തള്ളിയത് ഗൂഢാലോചനയാണെന്നും പ്രശ്നം നിയമപരമായി നേരിടുമെന്നും പറഞ്ഞ സാന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മൽസരിക്കുമെന്നും അറിയിച്ചു
‘മല്‍സരിച്ച് ജയിച്ച് കാണിക്ക്, അല്ലാതെ ഇങ്ങനെ കൊതിക്കെറുവ് കാണിക്കുകയല്ല വേണ്ടത്. ഇത് ഒരുമാതിരി നാണമില്ലാത്ത പരിപാടിയായി പോയി. ഞാന്‍ സിനിമയെടുക്കാത്ത നിര്‍മാതാവല്ല. ഞാന്‍ ഹിറ്റ് സിനിമകള്‍ എടുത്തിട്ടുണ്ട്. മൂന്നില്‍ കൂടുതല്‍ ഹിറ്റ് സിനിമകള്‍ ഞാന്‍ എടുത്തിട്ടുണ്ട്. അല്ലാതെ ഇതുപോലത്തെ പണി ഞാന്‍ ഇതുവരെ എടുത്തിട്ടില്ല. മല്‍സരിച്ച് ജയിച്ച് കാണിക്ക്. അല്ലാതെ ഇതേ ഒരുമാതിരി വൃത്തികെട്ട ഏര്‍പ്പാടാണ്. മല്‍സരിച്ചാല്‍ തോല്‍ക്കുമെന്ന് ഉറപ്പ് ഉള്ളോര് ഇതുപോലത്തെ വൃത്തികേട് കാണിക്കും’.– സാന്ദ്ര പറഞ്ഞതിങ്ങനെ.