‘അന്തസ്സോടെ 92 വർഷം ജീവിച്ചയാളിനെ വേണുഗോപാൽ തരം താഴ്ത്തി കണ്ടപ്പോൾ വലിയ ദുഃഖം തോന്നി’: മധുവിന്റെ മകളും രംഗത്ത്
Mail This Article
മലയാള സിനിമയുടെ മഹാനടൻ മധുവിനു 92–ാം പിറന്നാൾ ആശംസകൾ നേർന്ന് ഗായകൻ ജി.വേണുഗോപാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിനെതിരെ ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി രംഗത്തെത്തിയത് വലിയ ചർച്ചയായിരുന്നു. മധുവിനെക്കുറിച്ച് വേണുഗോപാല്‍ പങ്കുവച്ച കുറിപ്പ് പുകഴ്ത്തുകയാണെന്ന മട്ടില്‍ അങ്ങേയറ്റം ഇകഴ്ത്തുന്നതാണെന്ന് ശ്രീകുമാരന്‍ തമ്പി ഫെയ്സ്ബുക്കിൽ കുറിച്ചു.
മധുവിന്റെ ജീവിതത്തെക്കുറിച്ചും സ്വത്തുക്കളെക്കുറിച്ചും ഇന്നത്തെ സാമ്പത്തികസ്ഥിതിയെക്കുറിച്ചും വേണുഗോപാല്‍ എഴുതിയത് ശുദ്ധ അസംബന്ധമാണെന്നായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ വിമര്‍ശനം. അടുത്ത ബന്ധുക്കളും വേണ്ടപ്പട്ടവരും നടന്‍ മധുവിനെ ശ്രദ്ധിക്കുന്നില്ല എന്ന ഒരു ധ്വനി വേണുഗോപാലിന്റെ പോസ്റ്റില്‍ ഉണ്ട്. വേണുഗോപാലിനെ പോലുള്ളവര്‍ ഇങ്ങനെ നിജസ്ഥിതി അറിയാതെ അപവാദം പറഞ്ഞു പരത്തുമ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ആലോചിക്കുന്നില്ല. വേണുഗോപാല്‍ പറഞ്ഞിരിക്കുന്ന മറ്റൊരു അസത്യം മധു ചേട്ടന്‍ സിനിമയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ എല്ലാം വിറ്റു തുലച്ചു എന്നതാണ്. എന്നാല്‍ മധുച്ചേട്ടന്‍ സിനിമയ്ക്ക് വേണ്ടി ഒരു സെന്റ് ഭൂമി പോലും നഷ്ടപ്പെടുത്തിയിട്ടില്ല. മറിച്ച് സിനിമ അദ്ദേഹത്തിന് നേട്ടങ്ങളേ നല്‍കിയിട്ടുള്ളൂവെന്നും ശ്രീകുമാരന്‍ തമ്പിയുടെ കുറിപ്പ്.
ഇപ്പോഴിതാ, വേണുഗോപാലിന്റെ കുറിപ്പിനെതിരേ മധുവിന്റെ മകള്‍ ഉമയും രംഗത്തെത്തിയിരിക്കുന്നു.
‘യാഥാർത്ഥ്യമറിയാതെ എന്റെ അച്ഛനെക്കുറിച്ച് ഗായകൻ വേണുഗോപാൽ എഴുതിയ കുറിപ്പ് ഞങ്ങൾ കുടുംബക്കാരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ആ പോസ്റ്റിന്റെ അവസാന ഭാഗം വായിച്ചപ്പോൾ മകളായ ഞാൻ ഞെട്ടിപ്പോയി. ഇത്രയും അന്തസ്സോടെ 92 വർഷം ജീവിച്ചയാളിനെ ഇങ്ങനെ വേണുഗോപാൽ തരം താഴ്ത്തി കണ്ടപ്പോൾ വലിയ ദുഃഖം തോന്നി. ഞാൻ അതിനു മറുപടിയായി ഒരു പോസ്റ്റ് ഇടണം എന്ന് ആലോചിച്ചു. അപ്പോഴാണ് തമ്പിയങ്കിളിന്റെ പേജിൽ ഈ പോസ്റ്റ് കണ്ടത്. എനിക്ക് പറയാൻ കഴിയുന്നതിനേക്കാൾ ഭംഗിയായി അച്ഛനെ ഏറ്റവും അടുത്തറിയാവുന്ന തമ്പി അങ്കിൾ എഴുതിയിരിക്കുന്നു. അത് കണ്ടു ഞങ്ങൾക്കെല്ലാം ആശ്വാസമായി. അദ്ദേഹത്തിന്റെ മകൾ എന്ന നിലയ്ക്ക് ഒരു കാര്യം എനിക്ക് ഉറപ്പായും പറയാൻ കഴിയും. വേണുഗോപാലിന്റെ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും സത്യത്തിനു നിരക്കുന്നതല്ല. തമ്പിയങ്കിൾ ഉചിതമായ രീതിയിൽ അതിനെതിരെ പ്രതികരിച്ചതിൽ ഞങ്ങളുടെ സന്തോഷം അറിയിക്കുന്നു. അങ്കിളിന്റെ ഈ പോസ്റ്റ് ഞാൻ ഷെയർ ചെയ്തുകൊള്ളട്ടെ...’ എന്നാണ് ശ്രീകുമാരൻ തമ്പിയുടെ പോസ്റ്റിനു താഴെ കമന്റായി ഉമ കുറിച്ചത്.
ശ്രീകുമാരന്‍ തമ്പിയുടെ പോസ്റ്റിനു താഴെ വേണുഗോപാലും കമന്റുമായി എത്തിയിരുന്നു.
‘അഭിവന്ദ്യനായ നടന്‍ മധുസാറിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഇന്നലെ ഞാന്‍ എന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ എഴുതിയ ചില പരാമര്‍ശങ്ങള്‍ തെറ്റായിരുന്നുവെന്ന് ആദരണീയനും ഗുരുസ്ഥാനീയനുമായ ശ്രീകുമാരന്‍ തമ്പി സാര്‍ ചൂണ്ടിക്കാട്ടിയതിനെ മാനിച്ചുകൊണ്ട് എന്റെ ഫേസ്ബുക് പോസ്റ്റില്‍ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്. വളരെ ഉദ്ദേശശുദ്ധിയോടെ ഇട്ട പോസ്റ്റായിരുന്നു എങ്കിലും അതില്‍ മധുസാറിനോ കുടുംബത്തിനോ തമ്പിസാറിനോ മറ്റാര്‍ക്കെങ്കിലുമോ വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു’ എന്നാണ് വേണുഗോപാല്‍ കമന്റിട്ടത്.
വിമര്‍ശനത്തിന് പിന്നാലെ ശ്രീകുമാരന്‍ തമ്പി ചൂണ്ടിക്കാട്ടിയ ഭാഗങ്ങള്‍ വേണുഗോപാല്‍ പോസ്റ്റില്‍നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കി.