ഷാഹിനിത് ഇരട്ടി മധുരമാണ്. ജീവിതം തന്നെ സാർത്ഥകമായ നിമിഷം. ‘പുണ്യഗേഹമായ മക്കയിൽ വച്ച് തന്റെ ആദ്യ കുഞ്ഞിന് ജന്മം നൽകാനാകുക. ഇതിൽപ്പരം ഒരനുഗ്രഹം മറ്റെന്തുണ്ട്?’– ഷാഹിൻ ചോദിക്കുന്നു.
രണ്ട് അവസരങ്ങളാണ് ഷാഹിനു മുന്നിൽ ജീവിതം വച്ചു നീട്ടിയത്. കാത്തിരിപ്പിനൊടുവിൽ കിട്ടിയ ഹജ്ജിന്റെയും ഉംറയുടേയും അവസരം ഒരു വശത്ത്, ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പ് മറുവശത്ത്. എന്നാൽ സർവ്വസ്വവും നാഥനിൽ സമർപ്പിച്ച് ഹജ്ജിനു വേണ്ടി മക്കയിലേക്ക് പുറപ്പെടാനായിരുന്നു ഷാഹിന്‍ കർബാൻ എന്ന യുപി സ്വദേശിയുടെ തീരുമാനം.
ഒടുവില്‍ നിയോഗം പോലെ ആ സന്തോഷ വാർത്ത ദൈവം അവൾക്കു നൽകി. മക്കയുടെ മണ്ണിൽ വച്ച് അവള്‍ ഒരു പെൺകുഞ്ഞിന് അവൾ ജന്മം നൽകി. കുഞ്ഞിന് പേരിടുന്ന ഘട്ടം വന്നപ്പോഴും ഷാഹിന് രണ്ടാമതൊന്ന് ആലോചിച്ചില്ല. തന്റെ കണ്മണിക്ക് ‘സൈനബ്’എന്ന് പേരു നൽകി, പ്രവാചകന്റെ മകളുടെ നാമം. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഏഴിനായിരുന്നു ഷാഹിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ വാർത്തയെത്തിയത്.
ഇന്ത്യയില്‍ നിന്ന് പുറപ്പെടുമ്പോള്‍ 9 മാസം ഗര്‍ഭിണിയായിരുന്നു ഷാഹിൻ. ഷാഹിനൊപ്പം ഭര്‍ത്താവ് മുഹമ്മദും ഉമ്മയും ഉണ്ടായിരുന്നു. ഈ വര്‍ഷം ഹജ്ജ് ഭൂമിയില്‍ പിറക്കുന്ന ആദ്യ കുഞ്ഞാണ് സൈനബ്. ഹജ്ജിന് പോകാന്‍ കുഞ്ഞിനും അവസരം ലഭിച്ച സന്തോഷത്തിലാണ് ഈ കുടുംബം.
ഹജ്ജ് ഭൂമിയില്‍ ആദ്യ കുഞ്ഞ് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള 14 ലക്ഷം ഹാജിമാരാണ് ഇതിനോടകം മക്കയിൽ ഹജ്ജ് കർമ്മതതിനായി എത്തിച്ചേർന്നിരിക്കുന്നത്. ഇതില്‍ കുട്ടികളും വൃദ്ധരും ഗര്‍ഭിണികളും പെടും. പലരും കാത്തിരിപ്പിനൊടുവിലാണ് പുണ്യഭൂമിയിലേക്കെത്തുന്നത്.