പാലക്കാട് നിന്നുള്ള ദമ്പതികളെ പളനിയിലെ ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ആലത്തൂർ ബാങ്ക് റോഡ് എടാംപറമ്പിൽ സുകുമാരൻ (68), സത്യഭാമ (61) എന്നിവരെയാണു ഫാനിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
ഊട്ടിയിലെ കൂനൂരുള്ള സുകുമാരന്റെ സഹോദരിയുടെ മകന്റെ വീട്ടിൽലേക്കു വരുമെന്ന് അറിയിച്ച് വെള്ളിയാഴ്ച രാവിലെയാണ് ഇരുവരും വീട്ടിൽനിന്ന് ഇറങ്ങിയത്. എന്നാൽ ഉച്ചയായിട്ടും അവിടെ എത്തിയില്ല. ഫോണിൽ വിളിച്ചപ്പോൾ പളനിയിലാണെന്നു പറയുകയും താമസിക്കുന്ന ലോഡ്ജിന്റെ ചിത്രം അയച്ചു കൊടുക്കുകയും ചെയ്തു.
സംശയം തോന്നിയ ബന്ധു, മറ്റു ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. സത്യഭാമയുടെ സഹോദരങ്ങൾ ലോഡ്ജിൽ എത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. ലോഡ്ജ് അധികൃതരും അപ്പോഴാണ് വിവരം അറിഞ്ഞത്. കടബാധ്യതയെ തുടർന്നാണ് ആത്മഹത്യ ചെയ്യുന്നതെന്നും കടം വീട്ടേണ്ടതിന്റെ വിവരങ്ങളും വ്യക്തമാക്കിയ കുറിപ്പ് കണ്ടെത്തി. പലച്ചരക്ക് കട നടത്തിയിരുന്ന സുകുമാരനും ഭാര്യയും ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. മൂന്ന് ആൺമക്കളുണ്ട്.