Monday 11 September 2023 11:07 AM IST

‘ചികിത്സ ചെയ്താലും മരണം ഉറപ്പായിരുന്നു, പക്ഷേ ആ വേദന മറന്ന് ഞാനും അദ്ദേഹവും ജീവിച്ചു’: വേദനകൾ താണ്ടിയ കരളുറപ്പ്: ആബിദ റഷീദ് പറയുന്നു

Rakhy Raz

Sub Editor

abida-rasheed-st

വിജയത്തിന്റെ കൊടുമുടിയിൽ നിന്നാണ് ആബിദ റഷീദ് വൻ വീഴ്ചയിലേക്കു ത കർന്നത്. തിളങ്ങി നിൽക്കുന്ന ‘സാരി സെല്ലേഴ്സ്’ എന്ന സ്ഥാപനമിരിക്കുന്ന കെട്ടിടം ഒഴിയണം എന്ന കെട്ടിടമുടമയുടെ നിർദേശം പൊ ടുന്നനെയായിരുന്നു. കേസും കോടതിയുമായി ജീവിതം നില തെറ്റിയ വേളയിൽ തന്നെ ജീവന്റെ പാതിയായ പ ങ്കാളിയെ കാൻസർ പിടികൂടി.

ആശുപത്രിക്കും കോടതിക്കുമിടയ്ക്കുള്ള നെട്ടോട്ടങ്ങൾ. ഏതു നിമിഷവും പ്രിയപ്പെട്ടവന്റെ മരണം മുന്നിൽ കണ്ടുകൊണ്ടുള്ള ദിനരാത്രങ്ങൾ. പെരുകുന്ന കടം. മക്കളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക. ഒരിടത്തു നിന്നും സാമ്പത്തികസഹായം ലഭിക്കാത്ത അവസ്ഥ...

‘‘പിടിച്ചു നിൽക്കാനും ശരിയായ തീരുമാനമെടുക്കാനുമുള്ള ശക്തിക്കായി ഞാൻ ദൈവത്തോടു പ്രാർഥിച്ചു. ദൈവം എന്റെ കൂടെ ഉണ്ടായിരുന്നു.’’ സ്നേഹം തുളുമ്പുന്ന കോഴിക്കോടൻ മലയാളവും ഒഴുക്കുള്ള ഇംഗ്ലി ഷും കലർത്തി ഓമനത്തമുള്ള ഭാഷയിൽ ആബിദ തന്റെ ജീവിതം പറയുന്നു.

മലബാർ മുസ്‌ലിം കുടുംബങ്ങൾക്കു പെൺകുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്നത് അത്ര പ്രധാനമല്ലാത്ത കാലത്തായിരുന്നു എന്റെ വാപ്പ സി പി ആദം മക്കളെ നല്ല സ്കൂളിൽ പഠിപ്പിച്ചത്. വാപ്പയ്ക്ക് മരക്കച്ചവടമായിരുന്നു. പണം സമ്പാദിക്കേണ്ട ആവശ്യമില്ലായിരുന്നിട്ടും വെറുതെയിരിക്കാൻ ഇഷ്ടമില്ലാത്തതിനാൽ ഉമ്മ പലവിധ ബിസിനസ്സുകൾ ചെയ്തു.

മൂന്നു പെൺകുട്ടികളിൽ ഇളയവൾ ആയിരുന്നു ഞാൻ. ഒരു സഹോദരനും ഉണ്ട്. സഹോദരിമാരുടെ വിവാഹം ചെറുപ്രായത്തിലേ കഴിഞ്ഞെങ്കിലും എനിക്കു കോളജ് വിദ്യാഭ്യാസം ചെയ്യാൻ അവസരം ലഭിച്ചു. ഇറ്റാലിയൻ സിസ്റ്റർമാർ പഠിപ്പിച്ചിരുന്ന ഊട്ടി സ്കൂൾകാലം ഇംഗ്ലിഷ് ഒഴുക്കോടെ സംസാരിക്കാൻ പ്രാപ്തി നൽകി.

abida-story-c

കോഴിക്കോട് പ്രൊവിഡൻസ് കോളജിൽ നിന്നും ബിഎ ലിറ്ററേച്ചർ, മദ്രാസ് കോത്താരീസ് കോളജിൽ നിന്നും ബിസിനസ് മാനേജ്മെന്റിൽ ഡിപ്ലോമ എന്നിവ സ്വന്തമാക്കി. ഇരുപത്തിമൂന്നാം വയസ്സിൽ കണ്ണൂർകാരൻ റഷീദിനെ വിവാഹം കഴിച്ചു.

സൗദി അറേബ്യയിൽ സ്കാൻഡിനേവിയൻ എയർലൈൻ ഉദ്യാഗസ്ഥനായിരുന്നു റഷീദ്. അന്നൊക്കെ സൗദിയിൽ സ്ത്രീകൾക്ക് ഒറ്റയ്ക്കു പുറത്തിറങ്ങാനാകില്ല. എന്തിനും ഭർത്താവിനെ കൂടെ കൂട്ടണം. ദിനം മുഴുവൻ സ്ത്രീക ൾ വീട്ടിൽ വെറുതെയിരിക്കണം.

‘ഒരുപാടു പണം വേണ്ട, നാട്ടിൽ നമുക്ക് ഒന്നിച്ചു ജോലി ചെയ്തു ജീവിക്കാം ’ എന്നു ഞാൻ പറഞ്ഞു. റഷീദ് സമ്മതിച്ചു. ഒരു വർഷത്തിനു ശേഷം നാട്ടിലെത്തി. 1987 ൽ സാരി സെല്ലേഴ്സ് എന്ന സ്ഥാപനം തുടങ്ങി.

ഏറ്റവും വ്യത്യസ്തമായ കളക്‌ഷൻ ഒരുക്കിയതുകൊണ്ടു പെട്ടെന്നു തന്നെ നല്ല പേരെടുത്തു. എപ്പോഴും വ്യത്യസ്തമായ ഡിസൈനും സ്റ്റൈലും ഉറപ്പാക്കിയിരുന്നു. ‘‘ആബിദയുടെ സാരികൾക്കു വില കൂടുതലാണ്. പക്ഷേ, ഞാനതു ധരിക്കുമ്പോൾ ‘എവിടെ നിന്നു വാങ്ങി ?’ എന്ന് എല്ലാവരും ചോദിക്കും.’’ കസ്റ്റമേഴ്സിനെക്കൊണ്ട് ഇങ്ങനെ പറയിക്കാൻ സാധിച്ചിരുന്നു. അവരുടെ സംതൃപ്തിയാണു ഞങ്ങൾക്കു ബിസിനസ് ഉണ്ടാക്കിത്തന്നത്.

കടയിൽ വരുന്നവരോട് ഏറ്റവും നന്നായി ഇടപെടാനും തുണിത്തരങ്ങളെക്കുറിച്ചു സംസാരിക്കാനും റഷീദ് സമർഥനായിരുന്നു. സാരി ഫാഷനെക്കുറിച്ചെല്ലാം നന്നായി വായിച്ചു മനസ്സിലാക്കുമായിരുന്നു. സാമ്പത്തിക കാര്യങ്ങൾ ഞാൻ നോക്കി.

കോഴിക്കോട് നഗരത്തിൽ നിന്നും മാറിയാണു കട. ആ ളുകൾക്കു സ്വസ്ഥമായി കാർ പാർക് ചെയ്തു പർച്ചെയ്സ് ചെയ്യാനുമുള്ള സൗകര്യമാണ് ഞങ്ങൾ പരിഗണിച്ചത്. 2000 വരെ വൻ വളർച്ചയായിരുന്നു. രണ്ടു മക്കളുടെ വിവാഹം കഴിഞ്ഞു. ജീവിതം സന്തോഷകരമായി മുന്നോട്ടു നീങ്ങി.

മഷി മറിഞ്ഞ താളുകൾ

എത്ര പണം ഉണ്ടായാലും താമസിക്കാൻ ചെറിയ വീടു മതി എന്നു പറയാൻ ഈ അവസരം ഞാൻ ഉപയോഗിക്കുകയാണ്. കാരണം വീഴ്ച പറ്റിയാൽ വലിയ വീടുണ്ടാക്കുന്ന ബാധ്യത നിങ്ങൾക്കേൽക്കുന്ന ആഘാതം കൂട്ടും.

ബിസിനസ് തിളങ്ങി നിൽക്കുമ്പോൾ 2000 ത്തിൽ ആണു വീടു പണിയുന്നത്. ഭാവനകളും ആഗ്രഹങ്ങളും ബജറ്റ് തെറ്റിച്ചു. വലിയ ലോൺ വേണ്ടിവന്നു. അന്നത്തെ നിലയ്ക്ക് ബിസിനസ് നീങ്ങിയിരുന്നെങ്കിൽ അടച്ചു തീർക്കാനാകുമായിരുന്നു. പക്ഷേ, പിന്നീടു ജീവിതത്തിൽ നടന്നതെല്ലാം ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു

സാരി സെല്ലേഴ്സ് പച്ചപിടിച്ചു തുടങ്ങിയതിനു ശേഷം കട നിന്ന ഭാഗം വികസിച്ചു. മുന്തിയ ബ്രാൻഡുകളുടെ ഷോപ്പുകൾ വന്നു. കെട്ടിട വാടക കൂടി. വാടക കൂട്ടി നൽകാൻ ഞങ്ങൾ തയാറായിരുന്നു. എന്നാൽ കടയുടമ സമ്മതിച്ചില്ല. പുതിയൊരാൾക്കു നൽകിയാൽ ഇതിലും കൂടിയ വാടകയും കെട്ടിവയ്ക്കേണ്ട പണവും ഈടാക്കാമല്ലോ. ചോര നീരാക്കി കെട്ടിപ്പൊക്കിയ സ്ഥാപനം ഒഴിയാൻ ഞങ്ങൾ മ ടിച്ചു. അവർ കേസു കൊടുത്തു.

കേസ് വന്നതോടെ റഷീദ് വല്ലാതെ പതറിപ്പോയി. ബിസിനസ് തകർന്നു. വരുമാനമില്ലാത്തതിനാൽ വായ്പകൾ മുടങ്ങി. പലിശ കയറി. പണമുള്ളപ്പോൾ നമ്മൾ ലക്ഷങ്ങൾ ചോദിച്ചാലും ആളുകൾ കണ്ണടച്ച് എടുത്തു തരും. പൊളിഞ്ഞു നിൽക്കുന്നവരെ ആരും സഹായിക്കില്ല.

ആ സമയത്താണു റഷീദിന്റെ കാലുകളിൽ പതിവായി നീരു വരാൻ തുടങ്ങിയത്. യാത്രകളിൽ കൂടെ വരാറുള്ള റഷീദ് അവസാന നിമിഷം ‘നീ പോകൂ... എനിക്ക് വയ്യ...’ എന്നു പറഞ്ഞു തുടങ്ങി. ആശുപത്രിയിൽ പോകാൻ ഇഷ്ടമല്ലാത്ത റഷീദിനെ നിർബന്ധിച്ചു ഡോക്ടറെ കാണിച്ചു. വിദഗ്ധ പരിശോധനയിൽ ശ്വാസകോശ അർബുദമാണെന്ന് തെളിഞ്ഞു. രോഗം അപ്പോഴേക്കും മൂർച്ഛിച്ചിരുന്നു.

കാൻസറിന്റെ പ്രയാസങ്ങളോളം തന്നെ അല്ലെങ്കിൽ അതിനേക്കാൾ അസഹനീയമാണ് അതിന്റെ ചികിത്സ. ചികിത്സ ചെയ്താലും മരണം ഉറപ്പായതിനാൽ ഞങ്ങൾ ശസ്ത്രക്രിയയും കീമോതെറപ്പിയും വേണ്ടെന്നു വച്ചു. വീട് ആശുപത്രിയാക്കി റഷീദിനെ ശുശ്രൂഷിച്ചു. മരണം അടുത്തുള്ളത് അറിയാമെങ്കിലും അങ്ങനെയൊന്നില്ല എന്ന മ ട്ടിൽ ഞാനും റഷീദും ജീവിച്ചു. മൂന്നു നാലു മാസം കഴി ഞ്ഞപ്പോൾ അദ്ദേഹം വിട പറഞ്ഞു.

തീരുമാനം എന്ന ദൈവം

റഷീദിന്റെ രോഗാവസ്ഥയിൽ ഒരിടത്തും ഒറ്റയ്ക്ക് പോകാത്ത ഞാൻ ബെംഗളൂരുവിലേക്കും കൊൽക്കത്തയിലേക്കും ഒറ്റയ്ക്ക് പോയി സാരി വാങ്ങിത്തുടങ്ങി. ഒറ്റയ്ക്ക് ബിസിനസ് നോക്കിനടത്തി. റഷീദിന്റെ മരണം കഴിഞ്ഞ് ഏകദേശം ഒന്നര വർഷത്തോളം ഒറ്റയ്ക്കു പോരാടി. ഒടുവിൽ ഉറച്ചൊരു തീരുമാനമെടുത്തു. കെട്ടിടം വിട്ടുകൊടുക്കുക. ബിസിനസ് നിർത്തുക.

സ്ഥലം വിൽക്കാൻ കഴിഞ്ഞതിലൂടെ കിട്ടിയ പണം കെകൊണ്ടു കടങ്ങൾ തീർത്തു. കോഴിക്കോട് ബീച്ചിൽ ചെറിയൊരു കോഫി ഷോപ്പും സാരി ഷോപ്പും കൂടി തുടങ്ങി. മൂന്നു മാസം കൊണ്ടു ഷോപ്പ് വിജയമായെങ്കിലും നാലാം മാസം കോവിഡ് മൂലം ബിസിനസ് പൂട്ടേണ്ടി വന്നു.

ലോക്ക്‌ഡൗണിനു ശേഷം സാരി ഷോപ്പ് നടത്തുക സാധ്യമായിരുന്നില്ല. ഭക്ഷണകടകൾക്ക് ഒഴിവു കിട്ടിയിരുന്ന തിനാൽ കോഫി ഷോപ്പ് വീണ്ടും തുടങ്ങി. വീടുകളിൽ നിന്നും ഭക്ഷണ ഓർഡറുകൾ വരാൻ തുടങ്ങിയതോടെ ഉമ്മയിൽ നിന്നു പകർന്നു കിട്ടിയ കഴിവു പുറത്തെടുത്തു. പാചകത്തിന്റെ പുതുവഴി ജീവിതത്തിൽ തുറന്നു.

വീട്ടിൽ ഞങ്ങളുണ്ടാക്കിയിരുന്ന മസാലക്കൂട്ടുകളും അ ച്ചാറുകളും എ ആർ ഫൂഡ്സ് എന്ന പേരിൽ ബ്രാൻഡ് ചെയ്ത് ഓൺലൈൻ വിപണനം ചെയ്തു തുടങ്ങി. സാരി വി ൽപന ചെയ്ത കാലത്തെ അതേ സ്റ്റാഫ് തന്നെ പാചകവഴിയിലും കരുത്തായി നിന്നു.

യുട്യൂബ് ചാനൽ തുടങ്ങിയാലോ എന്നു തോന്നിയപ്പോൾ ‘ഉമ്മ ഈ പ്രായത്തിൽ മിണ്ടാണ്ടിരി...’ എന്നാണ് പ ലരും പറഞ്ഞത്. അതിനു ഞാൻ തയാറല്ലായിരുന്നു. മില ൻ, സഫാൻ എന്നീ മിടുക്കരായ ചെറുപ്പക്കാരുമായി ചേർന്നു വിഡിയോ എടുത്ത് ആബിദ റഷീദ് എന്ന പേരിൽ ചാനൽ തുടങ്ങി.

പുതിയ തലമുറയ്ക്ക് അറിയാത്ത തനതു മലബാർ ക്വിസീൻ ആണു യുട്യൂബിലൂടെ ഞാൻ പരിചയപ്പെടുത്തിയത്. വീട്ടമ്മയായാലും ബഹിരാകാശ ശാസ്ത്രജ്ഞൻ ആയാലും അറിഞ്ഞിരിക്കേണ്ട ഒന്നാണ് പാചകം. ഉള്ളി എത്ര നേരം വഴറ്റണം, മസാലകൾ എങ്ങനെ ചേർക്കണം, എത്ര കിലോ വരുന്ന കോഴി വാങ്ങിയാൽ നല്ല ഇറച്ചി കിട്ടും തുടങ്ങി എക്കാലവും പാചകത്തിന് സഹായകമായ ചെറിയ പാഠങ്ങൾ കൂടി ചേർന്നാണ് എന്റെ വ്ലോഗ് മുന്നേറിയത്.

എആർ ഫൂഡ്സിന്റെ മസാലകളാണു ഞാൻ ഉപയോഗിക്കുന്നത്. സാധാരണ മസാലകളാണെങ്കിൽ എങ്ങനെ ഉപയോഗിക്കണം എന്നും പറയാറുണ്ട്. ഫൂഡ് വ്ലോഗ് ആണു താജിലെ ഷെഫ് പദവി എനിക്കു നേടിത്തന്നത്. ഇന്ത്യയുടെ പല ഭാഗത്തും ഫൂഡ് ഫെസ്റ്റിവലുകൾക്കു നേതൃത്വം നൽകാൻ കഴിഞ്ഞു.

ഇന്ന് ആയിരം തരം മസാലകൂട്ടുകൾ കടയിൽ കിട്ടും. സത്യത്തിൽ വെറും മൂന്നു തരം മസാലപ്പൊടികളേ വേണ്ടൂ. കൂടെ ഉള്ളിയും ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും എല്ലാം ചേരുംപടി ചേർന്നാൽ രുചിയായി. മൂന്നു മസാലപ്പൊടികളേ ആബിദ റഷീദ് ഫൂഡ്സിനുള്ളു. മീൻ പൊരിക്കാൻ ഫിഷ് മാരിനേഡ്. കറികൾക്ക് ഉപയോഗിക്കാൻ എ ആർ ഫ്ലേവർ എന്ന മസാലപ്പൊടി. പിന്നെ, ഗരം മസാലപ്പൊടിയും. കല്ലുമ്മക്കായ് അച്ചാർ, ബീഫ് അച്ചാർ, ചെമ്മീൻ അച്ചാർ, പുളിയും മുളകും, കാന്താരി മുളക് സുർക്കയിലിട്ടത് തുടങ്ങിയ വ്യത്യസ്തമായ രുചികളും എആർ വിപണിയിലെത്തിക്കുന്നുണ്ട്. കടുക്ക അപ്പം, കോഴി അട, ചുക്കപ്പം, തുടങ്ങിയ തനതു മലബാറി വിഭവങ്ങളും. ഇപ്പോൾ ലോകത്തെവിടേക്കും ഞങ്ങളുടെ രുചികൾ ആവശ്യാനുസരണം എത്തിച്ചു കൊടുക്കുന്നുണ്ട്.

മക്കൾ ഐഷ, ഫാത്തിമ, നഫീസ. മരുമക്കൾ ഷമീൻ, ജഫ്രിൻ, ഹാനി. ചെറുമക്കൾ ഓമർ, ഇബ്രാഹിം, മിഖായേൽ, മറിയം, സോഫിയ. മൂത്ത മകൾ എന്നോടൊപ്പം ബിസിനസ്സിൽ ഉണ്ട്. രണ്ടാമത്തെയാളും കുടുംബവും ഖത്തറിൽ. മൂന്നാമത്തെയാളും ഭർത്താവും ആബിദ റഷീദ് സ്പെഷ്യാലിറ്റി രുചികളുമായി ബെംഗളൂരുവിൽ മലബാർ കാൻഡി എന്ന റസ്റ്ററന്റ് നടത്തുന്നു.

ആബിദ റഷീദ് ഹോം ഫോർ കളിനറി ഹോളിഡേ എ ന്നൊരു പദ്ധതി പുതിയതായി തുടങ്ങിയിട്ടുണ്ട്. എല്ലാ പ്രോഡക്റ്റും എക്സ്പോർട്ട് ചെയ്യുന്നുണ്ട്. ഇന്ന് യുഎഇ അടക്കം മിക്ക വിദേശരാജ്യങ്ങളിലും ആബിദ റഷീദിന്റെ പ്രോഡക്ട്സ് ലഭ്യമാണ്.

ഭക്തിയോളം പ്രിയം ഭക്ഷണത്തോടുമുള്ള മലബാറിന്റെ രുചികളെ ലോകമാകെ പരിചയപ്പെടുത്താൻ കഴിയണം, അതിലൂടെ നന്മ ചെയ്യാനുള്ള കരുത്തു ലഭിക്കണം, ഇതു മാത്രമാണ് എന്റെ പ്രാർഥന.

രാഖി റാസ്

ഫോട്ടോ: അരുൺ പയ്യടിമീത്തൽ