സുരേഷ് ഗോപി അങ്കിളിനെ കാണാൻ വർഷങ്ങൾക്ക് ശേഷം അക്ഷരയും അനന്തുവുമെത്തി. വളര്‍ന്ന് വലിയ കുട്ടികളായെങ്കിലും അങ്കിളിനെ കണ്ടതോടെ അക്ഷരയുടെയും അനന്തുവിന്റെയും കണ്ണുകള്‍ നിറഞ്ഞു. 'സുരേഷ് ഗോപി അങ്കിള്‍ ഞങ്ങൾക്ക് ദൈവമാണ്, അന്നു കുറേ കരഞ്ഞിട്ടുണ്ട്..'- സങ്കടം കൊണ്ട് വാക്കുകൾ മുഴുമിപ്പിക്കാൻ അക്ഷരയ്‌ക്കായില്ല.
കുട്ടികളെ കണ്ട സന്തോഷത്തിൽ സുരേഷ് ഗോപി ഇരുവരോടും വിശേഷങ്ങൾ തിരക്കി. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അറിയിക്കണമെന്നും പറഞ്ഞു. അമ്മ രമയ്‌ക്കൊപ്പമാണ് അനന്തുവും അക്ഷരയും താരത്തെ കാണാനെത്തിയത്. കൊട്ടിയൂരില്‍ എന്‍എസ്എസ് കെയുപി സ്‌കൂളിന്റെ നവീകരിച്ച കെട്ടിടോദ്ഘാടനം നടത്താനെത്തിയതാണ് സുരേഷ് ഗോപി. സ്റ്റേജിൽ തനിക്കൊപ്പം കുട്ടികൾക്കും ഇരിപ്പിടം നൽകി.
വർഷങ്ങൾക്ക് മുൻപ് എച്ച്ഐവി ബാധിതരെന്ന പേരില്‍ അക്ഷരയ്ക്കും അനന്തുവിനും സമൂഹം വിലക്ക് കൽപ്പിച്ചിരുന്നു. കൊട്ടിയൂര്‍ എസ്എന്‍ എല്‍പി സ്‌കൂളില്‍ കുട്ടികൾക്ക് പ്രവേശനം നിഷേധിച്ചത് വൻ വിവാദമായിരുന്നു. നാടും നാട്ടുകാരും വെറുത്തു മാറ്റിനിർത്തിയപ്പോൾ അന്നവർക്ക് താങ്ങായെത്തിയത് സുരേഷ്‌ഗോപിയായിരുന്നു.
അന്ന് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടും കുട്ടികളെ പ്രവേശിപ്പിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. സംഭവം അറിഞ്ഞു സുരേഷ് ഗോപി കൊട്ടിയൂരിലെത്തി. അനന്തുവിനെയും അക്ഷരയെയും ചേര്‍ത്തുപിടിച്ച് അദ്ദേഹം സ്‌കൂളിലെത്തി. എച്ച്ഐവി തൊട്ടാല്‍ പകരില്ലെന്ന് അധികൃതരെ ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം.