Thursday 18 April 2019 12:13 PM IST : By സ്വന്തം ലേഖകൻ

ആലുവയിൽ മൂന്നു വയസ്സുകാരനെ മർദ്ദിച്ചത് അമ്മ; ചട്ടുകം പഴുപ്പിച്ച്‌ പൊള്ളിച്ചും തടി കൊണ്ട് തലയ്ക്കടിച്ചും ക്രൂരപീഡനം!

boy-dep086 Representative Image

ആലുവയില്‍ മര്‍ദനമേറ്റ കുട്ടിയുടെ അമ്മയ്‌ക്കും അച്ഛനുമെതിരെ വധശ്രമത്തിനു കേസെടുത്തു. ഇരുവരെയും കസ്റ്റഡിയിലെടുത്തു. കുട്ടിയെ ക്രൂരമായി മര്‍ദിച്ചത് അമ്മയാണെന്നാണ് സൂചന. അനുസരണക്കേടിനു ശിക്ഷിച്ചതാണെന്ന് അമ്മ പൊലീസിനോടു പറഞ്ഞു. ബാലനീതി നിയമം അനുസരിച്ചും ഇവര്‍ക്കെതിരെ കേസെടുത്തു. ഡോക്ടര്‍മാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ജാര്‍ഖണ്ഡില്‍നിന്നുളള യുവതി രണ്ടാഴ്ച മുമ്പാണു കേരളത്തില്‍ എത്തിയത്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ജാര്‍ഖണ്ഡ് പൊലീസിന്റെ സഹായം തേടും.

തുടര്‍ച്ചയായ മര്‍ദനമാണ് കുട്ടി നേരിട്ടതെന്നു പൊലീസ് പറഞ്ഞു. ചട്ടുകം കൊണ്ട് പൊള്ളിക്കുകയും കട്ടിയുള്ള തടി കൊണ്ടു തലയ്ക്ക് അടിക്കുകയും ചെയ്തു. അമ്മയെയും അച്ഛനെയും വിശദമായി ചോദ്യം ചെയ്യുകയാണ്. അയല്‍വാസികളില്‍നിന്നും മൊഴിയെടുത്തു. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. കുട്ടിയുടെ തലയോട്ടിക്കും തലച്ചോറിനും പരുക്കുണ്ട്. തലയോട്ടിയില്‍ പൊട്ടലും ശരീരമാസകലം പൊള്ളലേറ്റ പാടുകളുമായി മൂന്നു വയസ്സുകാരനെ ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ഏലൂര്‍ പഴയ ആനവാതിലിനു സമീപം വാടകയ്ക്കു താമസിക്കുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികളുടെ മകനെയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിലാക്കിയത്. പിതാവാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.

മേശപ്പുറത്തുനിന്നു വീണെന്നു പറഞ്ഞാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ ഗുരുതരാവസ്ഥ ബോധ്യപ്പെട്ട ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ആശുപത്രിയിലെത്തിയിരുന്നു. എന്താണു സംഭവിച്ചതെന്നറിയാന്‍ മാതാപിതാക്കളെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് പറഞ്ഞു.