കല്യാണത്തിന്റെ പുതുക്കം മാറിയിരുന്നില്ല. ഭർതൃവീട്ടിൽ ദാമ്പത്യത്തിന്റെ ആദ്യ ദിനങ്ങൾ ഏറെ സന്തോഷത്തോടെ ചെലവിടുകയായിരുന്നു ആതിര. പക്ഷേ വിധി അവൾക്ക് വച്ചത് മഹാദുരന്തം. ഭർതൃവീട്ടിലെ മകളുടെ ക്ഷേമം അന്വേഷിക്കാൻ എത്തിയ ആതിരയുടെ അമ്മ കണ്ടതാകട്ടെ രക്തത്തിൽ കുളിച്ചു കിടക്കുന്ന മകളെ. തിരുവനന്തപുരം കല്ലമ്പലത്ത് കഴുത്തറുത്തു മരിച്ചനിലയിൽ കണ്ടെത്തിയ ആതിര വീടിന് മാത്രമല്ല നാടിനും വേദനയാകുകയാണ്.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്ത വാര്‍ത്ത പുറത്തു വരുന്നത്. ആതിരയുടെ അമ്മയാണു വെള്ളിയാഴ്ച രാവിലെ മകളെ കാണുന്നതിന് ആതിരയുടെ ഭർത്താവിന്റെ വീട്ടിലെത്തിയത്. 1 വർക്കല വെന്നിയോട്ടു നിന്ന് ആതിരയുടെ അമ്മ ശ്രീന വീട്ടിൽ വന്നപ്പോൾ കതകു തുറന്നു കിടന്നു നിലയിലായിരുന്നു. വീടിന്റെ പരിസരത്ത് ആരെയും കണ്ടില്ല.
വീട്ടിൽ ആരെയും കാണാത്തതിനാൽ ആതിരയെ ഫോണിൽ വിളിച്ചെങ്കിലും ഫോൺ ഓഫായിരുന്നു. തുടർന്ന് ശരത്തിന്റെ അമ്മയെ വിളിച്ചുവരുത്തി. ഇരുവരും ചേർന്ന് വീട്ടിനകത്ത് തിരിഞ്ഞെങ്കിലും ആതിരയെ കണ്ടില്ല. തുടർന്ന് അച്ഛനുമായി കൊല്ലത്തെ ആശുപത്രിയിൽ പോയിരുന്ന ശരത്തിനെ വിളിച്ചു. ആശുപത്രിയിൽനിന്നു മടങ്ങി വരുകയാണെന്നും എത്തിയശേഷം അന്വേഷിക്കാമെന്നും പറഞ്ഞു. ശരത് എത്തി വീടിനുള്ളിൽ പരിശോധന നടത്തിയപ്പോൾ ശുചിമുറി അകത്തുനിന്നും കുറ്റി ഇട്ടിരിക്കുന്നതായി കണ്ടു.
വാതിൽ ചവിട്ടി തുറന്നപ്പോഴാണ് ആതിരയെ മരിച്ചനിലയിൽ കണ്ടെത്തിയത്. വിവാഹത്തിനു തൊട്ടുമുൻപാണ് ശരത് വിദേശത്തുനിന്നു നാട്ടിലെത്തിയത്. വർക്കല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. ആതിര അധികം സംസാരിക്കാത്ത പ്രകൃതം ആയിരുന്നെന്നെന്നാണ് നാട്ടുകാർ പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു.
ആതിരയും ഭർത്താവ് ശരത്തുമാണ് വീട്ടിൽ താമസം. ഒന്നര മാസം മുൻപായിരുന്ന ഇവരുടെയും വിവാഹം. ശരത്തിന്റെ അച്ഛനും അമ്മയും തൊട്ടടുത്ത് മറ്റൊരു വീട്ടിലാണ് താമസം.