Thursday 14 February 2019 10:22 AM IST : By സ്വന്തം ലേഖകൻ

എവിടെ എത്തിയെന്നറിയാൻ വിളിച്ചു; കേട്ടത് മകന്റെ മരണവാർത്ത; നാടിനെ കണ്ണീരിലാഴ്‍ത്തി യുവാക്കളുടെ മരണം

accidnet

തിരുവനന്തപുരം∙ 'അടിയിൽ കുടുങ്ങിയ ബൈക്കുമായി ആ ലോറി നീങ്ങിയത് 20 മീറ്ററോളം . പെട്രോൾ ടാങ്ക് റോഡിലുരഞ്ഞുണ്ടായ തീപ്പൊരിയിൽ അടുത്തനിമിഷം ബൈക്ക് അഗ്നിഗോളമായി!' പടിഞ്ഞാറേക്കോട്ടയിൽ തിങ്കളാഴ്ച അർധരാത്രി രണ്ട് യുവാക്കളുടെ ദാരുണാന്ത്യത്തിന് കാരണമായ അപകടത്തെക്കുറിച്ച് ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞതിങ്ങനെ.

പടിഞ്ഞാറേക്കോട്ട എൻഎസ്എസ് പബ്ലിക് സ്കൂളിനു സമീപം ലോറിയും ബൈക്കും തമ്മിൽ കൂട്ടിയിച്ചുണ്ടായ അപകടത്തിലാണ് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചത്. കല്ലറ വെള്ളംകുടി അഭിവിലാസത്തിൽ പി. ശശിധരന്റെ മകൻ എസ്.എൽ. അഭിലാൽ (23), പൊഴിയൂർ പൂഴിക്കുന്ന് കോടങ്കര ഗോവിന്ദപുരം വീട്ടിൽ അഭിലാഷ് (24) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും സംസ്കാരം നടത്തി. ഇരുവരും അവിവാഹിതരാണ്. 

അഭിലാൽ വിമാനത്താവളത്തിലെ താൽക്കാലിക ജീവനക്കാരനും അഭിലാഷ് മാളിലെ സെയിൽസ്മാനുമായിരുന്നു. സുഹൃത്തുക്കളായ ഇരുവരും ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഈഞ്ചയ്ക്കൽ ഭാഗത്തു നിന്നു വന്ന ബൈക്ക് പടിഞ്ഞാറേക്കോട്ട ഭാഗത്ത് നിന്നു ചുടുകല്ലുമായി എത്തിയ ലോറിയിൽ ഇടിക്കുകയായിരുന്നു. തമിഴ്നാട് റജിസ്ട്രേഷനിലുള്ള ലോറി റോഡിന്റെ മറുവശം ചേർന്നാണ് വന്നതെന്ന് നാട്ടുകാർ പറയുന്നു. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്ന് ലോറി ഉടമ ഹാജരാകുമെന്ന് ഫോർട്ട് പൊലീസ് അറിയിച്ചു.

ബൈക്കിന്റെ പെട്രോൾ ടാങ്കിൽ നിന്നു തീപടർന്ന് ലോറിയുടെ മുൻവശവും കത്തിയമർന്നു. ലോറിക്കടിയിൽ കുടുങ്ങിയ ഇരുവരെയും ഏറെ പണിപ്പെട്ടാണ് പൊലീസും ഫയർഫോഴ്സും ചേർന്ന് പുറത്തെടുത്തത്. ബൈക്ക് പൂർണമായും കത്തിയമർന്നു. ലോറി കയറിയറിങ്ങിയ നിലയിലാണ് അഭിലാഷിന്റെ മൃതദേഹം കണ്ടെടുത്തത്. ഫയർഫോഴ്സ് ഉടനെത്തി തീയണച്ചതിനാൽ അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാനായി. തിരിച്ചറിയാനാവാത്ത നിലയിലായിരുന്ന ഇരുവരുടെയും മൃതദേഹങ്ങൾ. ബൈക്കിനു സമീപത്തു നിന്നു കിട്ടിയ ബാഗിലെ തിരിച്ചറിയൽ കാർഡുകളിൽ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്.

ab അഭിലാൽ , അഭിലാഷ്.

നാട് കരയുന്നു ,  അഭിലാലിനെ ഒാർത്ത് 

കല്ലറ ∙ യുവാവിന്റെ അപകട മരണം വെള്ളംകുടി ഗ്രാമത്തെ  കണ്ണീരിലാഴ്ത്തി. കല്ലറ വെള്ളംകുടി അഭി വിലാസത്തിൽ ശശിധരൻ ആശാരിയുടെയും ലതികയുടെയും മകൻ അഭിലാൽ(23) തിങ്കൾ രാത്രി തിരുവനന്തപുരം പടിഞ്ഞാറേക്കോട്ടക്കു സമീപത്തു ബൈക്കും ചരക്കു ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെടുകയായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ താൽക്കാലിക ജീവനക്കാരനായ അഭിലാൽ ജോലി കഴിഞ്ഞു മറ്റൊരു സ്ഥാപനത്തിൽ ജോലിചെയ്യുന്ന  സുഹൃത്ത് അഭിലാഷുമൊത്ത് ബൈക്കിൽ പോകന്നതിനിടെയാണ് അപകടം. ഗൾഫിലുള്ള പിതാവ് ശശിധരൻആശാരി ഇന്നലെ രാത്രി വൈകി  എത്തിയ ശേഷമാണ് സംസ്കാരം നടന്നത്. സഹോദരൻ: അഭിജിത്.

എവിടെയെന്നറിയാൻ വിളിച്ചു ,കേട്ടത് മരണ വാർത്ത

പാറശാല ∙ യുവാവ് വാഹനാപകടത്തിൽ മരിച്ചതിൻെറ ഞെട്ടലിലാണ് കോടങ്കര ഗ്രാമം. ബൈക്കപകടത്തിൽ കോടങ്കര ഗോവിന്ദമന്ദിരത്തിൽ പരേതനായ ജയകുമാർ–ലേഖ ദമ്പതികളുടെ മകൻ അഭിലാഷ്(24) ആണ് മരിച്ചത്. സുഹൃത്ത് അഭിലാലിനെ ബസ് സ്റ്റാൻഡിൽ എത്തിക്കുന്നതിനായി പോകവേയായിരുന്നു അപകടം  എതാനും മാസങ്ങളായി ചാക്ക മാൾ ഒ‍ാഫ് ട്രാവൻകൂറിലെ ഒരു സ്ഥാപനത്തിൽ സെയിൽസ്മാനാണ് അഭിലാഷ്. രാത്രി വൈകിയും കാണാതായതോടെ വീട്ടുകാർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ പെ‍ാലീസുകാരാണ് അപകടവിവരം അറിയിച്ചത്. അഭിലാഷിൻെറ പിതാവ് 9 മാസങ്ങൾക്ക് മുൻപ് മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകിട്ടോടെ സംസ്കരിച്ചു. സഹോദരങ്ങൾ അഭിജിത്ത്, അഭിരാമി.

More