Tuesday 13 November 2018 03:46 PM IST : By സ്വന്തം ലേഖകൻ

അന്ന് വരിക്കപ്ലാവിനെ വരിച്ചു; ഒരുവർഷത്തിനു ശേഷം ചന്ദ്രുവിന് ഡിമാന്റില്ലാത്തൊരു പെണ്ണിനെക്കിട്ടി; അക്കഥ

chandru

ആശിച്ച പെണ്ണിനെ തേടി ഒരുപാടലഞ്ഞു. പെണ്ണുകാണാൻ വീടുകളിൽ കയറിയിറങ്ങി ചെരുപ്പ് തേഞ്ഞത് മിച്ചം. ഒന്നും നടക്കില്ലെന്നു കണ്ടപ്പോഴാണ് നിരാശയും എന്നാൽ അൽപ സ്വൽപം തമാശയും കലർത്തി ചന്ദ്രു വെള്ളരിക്കുണ്ട് എന്ന യുവാവ് ഫെയ്സ്ബുക്കിൽ ആ കുറിപ്പിട്ടത്. ‘പെണ്ണു കിട്ടാത്തതിനാൽ വരിക്കപ്ലാവിനെ വിവാഹം കഴിക്കാൻ പോകുന്നു....’ അറിയിപ്പ് മാത്രമല്ല, ഒന്നാന്തരമൊരു കല്യാണക്കുറിയും ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. സംഗതി വൈറലാകാൻ വേറെ കാരണം വേണോ.

വിവാഹത്തെക്കുറിച്ചു സമൂഹത്തിൽ നിലനൽക്കുന്ന ധാരണകൾക്കെതിരെയായിരുന്നു ചന്ദ്രുവിന്റെ ആ വേറിട്ട പ്രതികരണം. പെൺകുട്ടികളുടെ നിബന്ധനകൾക്കു ചേർന്ന വരനാകാൻ സാധിക്കാത്തതിനാൽ വരിക്കപ്ലാവിനെ വധുവായി കണ്ട് ആക്ഷേപഹാസ്യം നിറഞ്ഞ ക്ഷണക്കത്ത് ചന്ദ്രു ഫെയ്സ്ബുക്കിൽ തയാറാക്കുകയായിരുന്നു. ഒക്ടോബർ 31, 2017നായിരുന്നു പോസ്റ്റ്. നവംബർ 4ന് വിവാഹിതനാകുമെന്നായിരുന്നു അതിലെ വരികൾ.

എന്തായാലും ചന്ദ്രുവിന്റെ പ്രതിഷേധം സംഭവം പോസ്റ്റ് ചെയ്ത് കൃത്യം ഒരു വർഷത്തിനു ശേഷം ഫലം കണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ നവംബർ നാലാംതീയതി തന്നെ ചന്ദ്രു വിവാഹിതനായി. ചന്ദ്രു ആഗ്രഹിച്ചതുപോലെ ഡിമാന്റുകൾ ഒന്നുമില്ലാതെ പാലക്കാട് സ്വദേശിയായ സുഗിതയാണ് നല്ലപാതിയായി എത്തിയത്. വധൂഗ്രഹത്തിൽവെച്ച് ലളിതമായിട്ടായിരുന്നു വിവാഹം.

വിവാഹം അറിയിച്ചു കൊണ്ടുള്ള ചന്ദ്രുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്;

വരിക്കപ്ലാവിനെ വരിച്ച കഥ ഫേസ്ബുക്കിൽ ഞാൻ പോസ്റ്റ് ചെയ്തിട്ട് ഒരു വർഷം തികയുകയാണ്. കൗതുകവും അപ്രതീക്ഷിതവുമെന്ന് പറയട്ടെ ആ ക്ഷണക്കത്തിലെ ആദ്യവരികളിൽ എഴുതിയപോലെ നാലാം തീയതി ഞായറാഴ്ച പകൽ പത്തു മണിക്ക് വധൂഗൃഹത്തിൽ വച്ച് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ലളിതമായ ചടങ്ങിൽ ഞാൻ വിവാഹിതനായി. ഡിമാന്റുകളൊന്നും മുന്നോട്ട് വെക്കാതെ പാലക്കാട് പുതുശ്ശേരിയിലെ സുഗിതയാണ് ജീവിതവഴിയിൽ കൂടെ ചേർന്നിരിക്കുന്നത്.

പ്രിയപ്പെട്ടവരെ മുഴുവൻ ക്ഷണിച്ച് വരുത്തി ആഘോഷമായി നടത്താനുള്ള സാഹചര്യമൊന്നും ഉണ്ടായിരുന്നില്ല ക്ഷമിക്കുമല്ലോ. നിങ്ങളുടെ പിന്തുണയും സ്നേഹവും പ്രതീക്ഷിച്ചുകൊണ്ട്..
- ചന്ദ്രു

ചന്ദ്രുവിന്റെ പഴയ പോസ്റ്റ് ഇങ്ങനെ;

*ക്ഷണക്കത്ത്*

സുഹൃത്തെ/ബന്ധുജനങ്ങളെ,

ഞാൻ വിവാഹിതനാവുകയാണ്. 

അടുത്ത മാസം നാലാം തീയതി ഞായറാഴ്ച പകൽ പത്തു മണിക്കാണ് ചടങ്ങ്.

എല്ലാവരും കുടുംബസമേതം കൃത്യ സമയത്ത് എത്തുമല്ലോ.

വധുവിനെ പരിചയപ്പെടുത്തട്ടെ,

വീടിന്റെ വടക്കുഭാഗത്ത് തല ഉയത്തി നിൽക്കുന്ന വരിക്കപ്ലാവാണ് വധു.

വിവാഹത്തിന് വലിയ ചടങ്ങുകളോ

ആർഭാടങ്ങളോ ഒന്നുമില്ല

അവൾ കുറേ പഴുത്ത പ്ലാവിലകൾ പൊഴിച്ചു തരും

ഞാനത് മാലയാക്കി അവൾക്ക് ചാർത്തും. വന്നവർക്കെല്ലാം ചക്കയുപ്പേരി വിളമ്പും ശുഭം!

ചരക്കെടുക്കാൻ തുണിക്കടയിലൊ

സ്വർണ്ണം വാരാൻ ജൂവലറിയിലൊ പോയില്ല

തേഞ്ഞു തീർന്ന ചെരുപ്പു മാറ്റി പുതിയൊരെണ്ണം വാങ്ങി അതു മാത്രം..

ജീവിതത്തിൽ

എന്റെ ഈ തീരുമാനത്തെ ഒരു സാഹസമായി കാണേണ്ടതില്ല

എല്ലാം ഒത്തുവന്നത് ഇപ്പഴാണ് 

വരനെക്കുറിച്ച് അവൾക്ക് വേവലാതികൾ ഉണ്ടായിരുന്നില്ല; ചോദ്യങ്ങളും..

സർക്കാർ ഉദ്യോഗമോഅഞ്ചക്ക ശമ്പളമോബാങ്ക് ബാലൻസോ എന്റെനിറമോ ജാതിയോ ജാതകമോ ചോദിച്ചില്ല.

പ്രായമോ പത്തിലെട്ട് പൊരുത്തമോ ചോദിച്ചില്ല ചേർന്ന കോഴ്സുകളോ കിട്ടിയ ഡിഗ്രികളെക്കുറിച്ചോ ചോദിച്ചില്ല

പട്ടുസാരിയോ സ്വർണ്ണത്തൂക്കമോ ചോദിച്ചില്ല...ഒരേയൊരു ഡിമാൻറ് മാത്രം

"ഒരു മഴു പോലും വീഴാതെ അവസാനം വരെ തുണയാകണം.." അങ്ങനെ എല്ലാം ഒത്തുവന്നപ്പോൾ ഞാനിതങ്ങ് ഉറപ്പിക്കുകയായിരുന്നു.

ആയതിനാൽ സുഹൃത്തെ ഈ മംഗളകർമ്മത്തിൽ എന്റെ സന്തോഷത്തിനൊപ്പം പങ്കുചേരാൻ പ്രിയപ്പെട്ട ഏവരേയും ഹൃദ്യമായി ക്ഷണിക്കുന്നു..

- ചന്ദ്രു വെള്ളരിക്കുണ്ട്

chandroouae@gmail.com

( കവിത സമർപ്പണം: സമാന ഹൃദയർക്ക്)