പ്രളയം തകർത്ത കേരളത്തിന്റെ കൈത്തറി ഗ്രാമമായ ചേന്ദമംഗലത്തെ പുനർനിർമ്മിക്കാൻ ചേക്കുട്ടി. ചേക്കുട്ടിയെന്നാൽ ചേറിനെ അതിജീവിച്ച കുട്ടി എന്നർത്ഥം.
ഓണം മുന്നില്‍ കണ്ട് ചേന്ദമംഗലത്തെ തറികളില്‍ നെയ്ത ലക്ഷക്കണക്കിന് രൂപയുടെ വസ്ത്രങ്ങളാണ് വെള്ളപ്പൊക്കത്തിൽ നശിച്ചത്. എന്നാല്‍ ആ തളര്‍ച്ചയില്‍ നിന്ന് ചേക്കുട്ടിയുടെ കൈപിടിച്ച് കരകയറാനുള്ള ശ്രമത്തിലാണ് ആ ഗ്രാമം.
വെള്ളം കയറി ഉപയോഗ ശൂന്യമായ ചേന്ദമംഗലം കൈത്തറി ഗ്രാമത്തിലെ കൈത്തറി തുണിത്തരങ്ങള്‍ അണുവിമുക്തമാക്കി കൊച്ചിയിലെ സൗഹൃദ കൂട്ടായ്മ നിർമ്മിക്കുന്ന പാവക്കുട്ടിയാണ് ചേക്കുട്ടി. ചേക്കൂട്ടിയുടെ വില്‍പ്പനയിലൂടെ ലഭിക്കുന്ന പണം ചേന്ദമംഗലത്തിന്റെ പുനര്‍ജീവനത്തിനായി ഉപയോഗിക്കും.
www.chekutty.in എന്ന വെബ്സൈറ്റില്‍ നിന്നും ചേക്കുട്ടിയെ വാങ്ങാം. ഓരോ ചേക്കുട്ടിക്കും 25 രൂപയാണ് വില ഈടാക്കുന്നത്. സമൂഹ മാദ്ധ്യമങ്ങളില്‍ നല്ല പിന്തുണയാണ് ഈ സംരഭത്തിന് ലഭിക്കുന്നത്.