ചെന്നൈയിൽ 19 വയസ്സുകാരിയെ കഴിഞ്ഞ മൂന്ന് വർഷമായി പീഡിപ്പിച്ച കേസില്‍ ചെങ്ങന്നൂര്‍ സ്വദേശികൾ അറസ്റ്റിലായി. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഇയാളുടെ സുഹൃത്തിനെയും അറസ്റ്റു ചെയ്തു. വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയുടെ പണവും പ്രതി തട്ടിയെടുത്തു.
ചെന്നൈ എരുക്കഞ്ചേരി എസ്.എം നഗർ ഒഎസ്സി കോളനിയിൽ താമസിക്കുന്ന ചെങ്ങന്നൂർ സ്വദേശി സുബിൻ ബാബു, സുഹൃത്ത് സജിൻ വർഗീസ് എന്നിവരാണ് പിടിയിലായത്. താമ്പരം ഓൾ വുമൺ പൊലീസ് പറയുന്നത് ഇപ്രകാരമാണ്. സ്വകാര്യ കമ്പനിയിൽ മാനേജർ ആയ സുബിൻ ബാബു 2017ലാണ് ചെന്നൈ സെമ്പാക്കത് താമസിക്കുന്ന മലയാളി പെൺകുട്ടിയെ പരിചയപെടുന്നത്.
പരിചയം പ്രണയമായി. വിവാഹ വാഗ്ദാനം നൽകി പ്രതി പീഡിപ്പിച്ചു. ഇതു പെൺകുട്ടിയുടെ എതിർപ്പ് വകവെക്കാതെ ഫോണിൽ പകർത്തി. പിന്നീട് ഈ ദൃശ്യങ്ങൾ മാതാപിതാക്കളെ കാണിക്കുമെന്ന് ഭീഷണിപെടുത്തി പണം തട്ടി. 3 ലക്ഷം രൂപയിലധികം രുപ ഇങ്ങിനെ പെൺകുട്ടിയിൽ നിന്ന് തട്ടിയെടുത്തു.
ഭീഷണി തുടർന്നതിനെ തുടർന്ന് പെൺകുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചു. വിഷയം മാതാപിതാക്കൾ അറിഞ്ഞതോടെ കുറേ നാളത്തേക്ക് ശല്യമില്ലായിരുന്നെങ്കിലും കഴിഞ്ഞ വർഷം സുബിൻ വീണ്ടും പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചു. തുടർന്ന് വിവാഹം കഴിക്കണമെന്ന് പെൺകുട്ടി ആവശ്യപെട്ടു. ഇതു നിരസിച്ച പ്രതി സജി വർഗീസിനെയും മറ്റൊരു സുഹൃത്തിനെയും കൂട്ടി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. സ്വകാര്യ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കും എന്നായിരുന്നു ഭീഷണി. തുടർന്ന് പെൺകുട്ടിയുടെ കുടുംബം പരാതി നൽകുകയായിരുന്നു. പോക്സോ വകുപ്പകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.