Monday 10 September 2018 03:35 PM IST : By സ്വന്തം ലേഖകൻ

ശ്രദ്ധിച്ചില്ലെങ്കിൽ മൂന്ന് മിനിറ്റിൽ അപകടം; കുട്ടികൾ മുത്ത്, ബട്ടൺ പോലുള്ളവ മൂക്കിലിട്ടാൽ ചെയ്യേണ്ടത്!

nose-child

ചെറിയ കുട്ടികൾ മുത്ത്, ബട്ടൺ, നാണയം, പുളിങ്കുരു, മഞ്ചാടി, കപ്പലണ്ടി, കടല തുടങ്ങി ഒട്ടേറെ ചെറിയ സാധനങ്ങൾ മൂക്കിലിടുകയും വായിലിട്ടു കളിക്കുകയും ചെയ്യാറുണ്ട്. മൂക്കിലിടുന്ന വസ്തുക്കൾ തോണ്ടിയെടുക്കാൻ ശ്രമിക്കരുത്.അതു രക്തസ്രാവമുണ്ടാക്കാം. വസ്തു ഉള്ളിലേക്ക് കൂടുതൽ തള്ളിനീങ്ങാനും സാധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ നമ്മൾ വെപ്രാളപ്പെട്ടാൽ കുട്ടി ഭയപ്പെടുകയും കരയുകയും ഏങ്ങലടിക്കുകയും ചെയ്യും. അപ്പോൾ മൂക്കിൽ കയറിയ വസ്തു ശ്വാസനാളത്തിലേക്കു വലിക്കപ്പെടാം. ശ്വാസതടസ്സത്തിനും മരണത്തിനും കാരണമാകും.

ശാന്തമായി കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കണം. വസ്തുക്കൾ തൊണ്ടയിൽ കുടുങ്ങിയാൽ വിരലിട്ട് എടുക്കുവാനോ ഛർദിപ്പിക്കുവാനോ ശ്രമിക്കരുത്. ഭക്ഷണം കൊടുക്കാതെ ശ്രദ്ധിക്കണം. ആമാശയത്തിൽ ഭക്ഷണമുണ്ടെങ്കിൽ അത്യാവശ്യം വേണ്ടിവരാവുന്ന ശസ്ത്രക്രിയയ്ക്കതു ബുദ്ധിമുട്ടാകും.

ഇറച്ചിക്കഷണമോ, പഴത്തിന്റെ കഷണമോ മറ്റെന്തെങ്കിലും ഭക്ഷ്യവസ്തുക്കളോ ശ്വാസനാളത്തിലേക്കു പ്രവേശിക്കാം. ശ്വാസതടസ്സം സൃഷ്ടിച്ച് ആ വസ്തു അവിടെ നിന്നാൽ ശ്വാസോച്ഛ്വാസം ചെയ്യാനാവാതെ വരികയും ശരീരം നീലനിറമാകുകയും മൂന്നു മിനിറ്റു കൊണ്ടു വ്യക്തി മരിച്ചുപോകുകയും ചെയ്യും. ഈ സമയത്ത് ഡോക്ടറുടെ അടുത്തോ ആശുപത്രിയിലോ എത്താനുള്ള സമയം ലഭിക്കില്ല. കുട്ടികളാണെങ്കിൽ കാലിൽ തൂക്കി തല താഴോട്ടാക്കിപ്പിടിച്ചു മുതുകിലും വയറ്റിലും സമ്മർദം നൽകും വിധം മർദിക്കുക. സമ്മർദത്തിൽ വസ്തു പുറത്തേക്കു പോരേണ്ടതാണ്.

വലിയവരാണെങ്കിൽ കുനിച്ചുനിർത്തി താഴെനിന്നും മുകളിലേക്കു വയറ്റിൽ മർദിക്കണം. ഇങ്ങനെ രോഗിയെ രക്ഷിക്കുന്ന പ്രാഥമിക ശുശ്രൂഷയ്ക്ക് ഹെമിളിക്സ് മാന്യുവെർ എന്നാണു പറയുന്നത്.ലോകത്ത് വർഷത്തിൽ നാലായിരത്തോളം പേർ ഇങ്ങനെ മരണപ്പെടുന്നു. ശ്വാസനാളത്തിൽ എന്തെങ്കിലും വസ്തു തടഞ്ഞാൽ മൂക്കിൽകൂടിയോ തൊണ്ടയിൽ കൂടിയോ ട്യൂബ് കടത്തി എൻഡോസ്കോപ്പി ചെയ്തു അത് ഉടൻ പുറത്തെടുക്കണം. വളരെ പെട്ടെന്നുള്ള പരിചരണം ഇത്തരം സന്ദർഭങ്ങളിൽ വേണ്ടതാണ്. എൻഡോസ്‌കോപ്പി സൗകര്യമുള്ള ആശുപത്രിയിലേക്കാണ് രോഗിയെ എത്തിക്കേണ്ടത്.

വിവരങ്ങൾക്ക് കടപ്പാട്; ഡോ.  മാത്യു ഡൊമിനിക്, കൺസൽറ്റന്റ് ഇ എൻടി സർജൻ