Saturday 15 September 2018 02:57 PM IST : By സ്വന്തം ലേഖകൻ

പ്രണയത്തിന് തടസം, വീട്ടുകാരെ ഗൾഫിലേക്ക് ക്ഷണിച്ച് കേസിൽ കുടുക്കി യുവതിയുടെ പ്രതികാരം; സിനിമയെ വെല്ലുന്ന പ്രതികാര കഥയിങ്ങനെ

revenge

പ്രണയ വിവാഹത്തെ എതിർത്ത കുടുംബത്തോട് സിനിമാ സ്റ്റൈലിൽ പകതീർത്ത് യുവതി. ദുബായ് റാസൽ‌ ഖൈമയിൽ നിന്നുമാണ് വിചിത്ര പ്രതികാരത്തിന്റെ കഥ പുറത്തു വരുന്നത്. തിരുവല്ല സ്വദേശി രശ്മിയാണ് പ്രതികാര കഥയിലെ വില്ലൻ കഥാപാത്രം.

വീട്ടുകാരെ യുഎഇയിലേക്ക് വിളിച്ച്‌ വരുത്തിയ ശേഷം കള്ളക്കേസില്‍ കുടുക്കിയാണ് രശ്മി പക വീട്ടിയിരിക്കുന്നത്. വിസ കാലാവധി അവസാനിച്ചതിനാൽ പുറത്തിറങ്ങാനാവാതെ നാലു വര്‍ഷമായി ഒറ്റമുറി വീട്ടില്‍ കഴിയുകയാണ് മൂന്നംഗ മലയാളി കുടുംബം. കൃത്യമായി ഒരു നേരം ഭക്ഷണം കഴിക്കാനുള്ള വക പോലും ഇവര്‍ക്ക് കണ്ടെത്താനാകുന്നില്ല. ഷാര്‍ജയില്‍ ദുരിതമനുഭവിക്കുന്ന ഇവര്‍ നാട്ടിലേക്ക് മടങ്ങാന്‍ അധികാരികളുടെ സഹായം തേടുകയാണ്.

മാവേലിക്കരക്കാരൻ ബിജുവുമായുള്ള വിവാഹം വീട്ടുകാർ എതിർക്കുന്നതോടെയാണ് രശ്മിയുടെ പ്രതികാര കഥ തുടങ്ങുന്നത്. രശ്മിയും ബിജുക്കുട്ടനും 2009ലാണ് വിവാഹിതരായിരുന്നു. ബിജുവിന് വേറെ ഭാര്യയും കുട്ടിയുമുള്ളതിനാൽ വീട്ടുകാരെ അറിയിക്കാതെ അതീവ രഹസ്യമായിട്ടായിരുന്നു കല്യാണം. തുടര്‍ന്ന് മകളെ കാണാനില്ലെന്ന് രശ്മിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ബിജുവിനെ അറസ്റ്റ് ചെയ്തതോടെ വീട്ടുകാരോട് രശ്മിക്ക് തീർത്താൽ തീരാത്ത പകയായി.

വര്‍ഷങ്ങള്‍ക്ക് ശേഷം ക്ഷമാപണം നടത്തി രശ്മിയും ബിജുവും അച്ഛനമ്മമാരെയും സഹോദരിയേയും യുഎഇയിലേക്ക് കൊണ്ടു വന്നു. റാസല്‍ഖൈമയിലെ ഗോള്‍ഡ് ഹോള്‍സെയില്‍ കമ്പനിയുടെ പേരില്‍ വിസയെടുത്ത ശേഷം ബിസിനസ് വിപുലീകരണത്തിനെന്ന പേരില്‍ രശ്മിയുടെ അച്ഛന്‍ രവീന്ദ്രന്റേയും സഹോദരി രഞ്ജിനിയുടേയും പേരില്‍ വിവിധ ബാങ്കുകളില്‍ നിന്ന് ബിജു വായ്പയെടുത്തു. തുക കൈക്കലാക്കി അടിയന്തിരമായി നാട്ടില്‍ പോയിവരാമെന്ന് പറഞ്ഞ് ബിജുവും രശ്മിയും നാട്ടിലേക്ക് പോയിട്ട് നാല് വര്‍ഷമായി.

തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകള്‍ രശ്മിയുടെ പിതാവിനും സഹോദരിക്കുമെതിരെ കേസുനല്‍കി. വിസകാലവധി അവസാനിച്ചതിനാല്‍ ഷാര്‍ജയിലെ ഒറ്റമുറിക്കു പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് ഈ കുടുംബം. കേസ് തീര്‍പ്പാക്കി നാട്ടിലേക്കു പോയ രവീന്ദ്രനെ രശ്മിയും ബിജുവും കള്ളക്കേസില്‍ കുടുക്കി ജയിലിട്ടതായി പറയപ്പെടുന്നു. പോലീസ് പാസ്‌പോര്‍ട്ട് പിടിച്ചുവച്ചതിനാല്‍ രവീന്ദ്രന് തിരിച്ച് ഗള്‍ഫിലേക്ക് വരാനും പറ്റാത്ത അവസ്ഥയാണ്. വിസാകാലാവധി അവസാനിച്ചതിനാല്‍ പുറത്തിറങ്ങാനാവാതെ നാലുവര്‍ഷമായി ഒറ്റമുറിക്കകത്തുകഴിയുകയാണ് ഈ മലയാളി കുടുംബം. ഒരു നേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാതെ ഷാര്‍ജയില്‍ ദുരിതമനുഭവിക്കുന്ന ഇവര്‍ നാട്ടിലേക്ക് മടങ്ങാന്‍ അധികാരികളുടെ സഹായം തേടുകയാണ്.