Tuesday 09 October 2018 05:08 PM IST : By നിഖിൽ ഡേവിസ്

പൊലീസ് ജീപ്പില്‍ സിനിമാ സ്റ്റൈൽ ചേസിംഗ്, ഒടുവിൽ മോഷ്ടാവും തൊണ്ടിമുതലും പൊലീസ് കസ്റ്റഡിയിൽ, ദൃക്സാക്ഷി ദേവഗംഗ താരമായ കഥയിങ്ങനെ

deva

തൃശൂരില്‍ നിന്ന് ചാലക്കുടിയിലേക്ക് പോകുകയാണ് കെ.എസ്.ആര്‍.ടി.സി ബസ്. കോളജ് വിദ്യാര്‍ഥിനി ദേവഗംഗ നെല്ലായിയില്‍ നിന്ന് ബസില്‍ കയറി. ഇരിക്കാന്‍ സീറ്റു കിട്ടി. തൊട്ടടുത്തിരിക്കുന്നത് ഒരു ചേച്ചിയാണ്. രണ്ടു സ്റ്റോപ്പ് കഴിഞ്ഞപ്പോള്‍ ഈ ചേച്ചി സീറ്റില്‍ നിന്ന് എണീറ്റു. അടുത്ത സ്റ്റോപ്പില്‍ ഇറങ്ങാന്‍. എണീക്കുന്നതിനിടെ, മറ്റൊരു സ്ത്രീ സീറ്റിലിരിക്കാന്‍ അടുത്തേയ്ക്കു വന്നു. ഈ സീറ്റു മാറ്റത്തിനിടെ ഞൊടിയിടയില്‍ ബാഗില്‍ നിന്ന് പഴ്സ് മോഷ്ടിക്കുന്നത് ദേവഗംഗ കണ്ടു. 

ജീവിതത്തില്‍ ആദ്യമായി ഒരു മോഷണം നേരില്‍ കണ്ടതിന്റെ പകപ്പിലായിരുന്നു. പഴ്സ് ബാഗില്‍ നിന്ന് നഷ്ടപ്പെട്ടതറിയാതെ ആ ചേച്ചി ബസില്‍ നിന്നിറങ്ങി. ഒന്ന് നിലവിളിക്കാന്‍ തോന്നി, ബഹളം വയ്ക്കാന്‍ തോന്നി. ഒന്നിനും കഴിഞ്ഞില്ല. അത്രയ്ക്കും പേടിച്ചുപോയി. മോഷ്ടാവായ സ്ത്രീ പിന്നെ വന്നിരുന്നത് തൊട്ടടുത്തും. നെഞ്ചിടിപ്പ് കൂടിയ ആ നിമിഷം ദേവഗംഗയ്ക്കു ആലോചിക്കാനേ കഴിയുന്നില്ല. ഇനിയെന്ത് ചെയ്യുമെന്ന് മനസില്‍ ആലോചിച്ചു. മോഷ്ടാവായ സ്ത്രീ എന്തു ചെയ്യാനും മടിക്കില്ല. ഈ പേടി ഉള്ളിലുണ്ട്. ഇതിനിടെയാണ്, ഒരു കുട്ടി രണ്ടു പേരുടേയും ഇടയില്‍ വന്നിരുന്നത്. മോഷ്ടാവായ സ്ത്രീയുമായി അല്‍പം അകലം കിട്ടി. കുറച്ചു ധൈര്യം തോന്നി. അപ്പോഴാണ് മനസില്‍ ഒരു ഐഡിയ തോന്നിയത്.

ഗൂഗിള്‍ ‘ദൈവമേ’

സ്മാര്‍ട് ഫോണെടുത്ത് ഗൂഗിള്‍ സര്‍ച്ച് എടുത്തു. ചാലക്കുടി പൊലീസ് സ്റ്റേഷന്‍ നമ്പര്‍ സെര്‍ച്ച് ചെയ്തു. നമ്പറെടുത്ത് പതുക്കെ ഫോണില്‍ വിളിച്ചു. മോഷ്ടാവായ സ്ത്രീയ്ക്കും ദേവഗംഗയ്ക്കും ഇടയില്‍ ഒരു കുട്ടി ഇരിക്കുന്നതിനാല്‍ ഫോണില്‍ സംസാരിച്ചാലും ശ്രദ്ധിക്കില്ലെന്നു കരുതി. സ്റ്റേഷനില്‍ ഒരു പൊലീസുകാരന്‍ ഫോണെടുത്തു. ‘‘ഞാന്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്യുകയാണ് ഇപ്പോള്‍. തൊട്ടടുത്തിരിക്കുന്നത് മോഷ്ടാവായ സ്ത്രീയാണ്. നേരത്തെ, ഒരു യാത്രക്കാരിയുടെ പഴ്സ് മോഷ്ടിക്കുന്നത് നേരില്‍ കണ്ടു. ഞാന്‍ ഇപ്പോള്‍ ചാലക്കുടി എത്താറായി. ഹൈവേയിലേക്ക് എത്താമോ?. എന്റെ ഫോണ്‍ നമ്പര്‍ ഇതാണ്.’’ ഇത്രയും പറഞ്ഞ ശേഷം ദേവഗംഗ ഫോണ്‍ കട്ട് ചെയ്തു. തൊട്ടടുത്ത നിമിഷം കാണുന്നതാകട്ടെ മോഷ്ടാവായ സ്ത്രീ ബസില്‍ നിന്ന് ഇറങ്ങാന്‍ പോകുന്നു. 

പിന്നെ, രണ്ടും കല്‍പിച്ച് മോഷ്ടാവിന് പുറകെ ബസില്‍ നിന്നിറങ്ങാന്‍ ദേവഗംഗയും തീരുമാനിച്ചു. ബസില്‍ നിന്നിറങ്ങിയ മോഷ്ടാവ് വഴിയരികിലൂടെ നടന്നു. പിന്നാലെ, ദേവഗംഗയും. ബസ് സ്റ്റോപ്പില്‍ ഇരുന്ന മോഷ്ടാവ് ദേവഗംഗയെ ശ്രദ്ധിച്ചു തുടങ്ങി. ഈ സമയം, പൊലീസുകാര്‍ ദേവഗംഗയുടെ ഫോണില്‍ വിളിച്ചു. ലൊക്കേഷന്‍ പറഞ്ഞു കൊടുത്തു. പൊലീസ് വണ്ടി വന്ന് ദേവഗംഗയുടെ അടുത്തേയ്ക്ക്. ഈ സമയം പന്തികേടു തോന്നിയ മോഷ്ടാവ് നേരെ അടുത്ത ബസില്‍ കയറി. ദേവഗംഗ പൊലീസിനോട് പറഞ്ഞു ‘സാര്‍ ആ ബസില്‍ മോഷ്ടാവുണ്ട്. വേഗം അതിനു പുറകെ പോകൂ. ഞാനും വരാം നിങ്ങളുടെ കൂടെ..’ ജീവിതത്തില്‍ ആദ്യമായാണ് പൊലീസ് ജീപ്പില്‍ കയറുന്നത്. ബസിനെ മറികടന്ന പൊലീസ് യാത്രക്കാരുടെ ഇടയില്‍ നിന്ന് ആ മോഷ്ടാവിനെ കയ്യോടെ പൊക്കി. നേരത്തെ മോഷ്ടിച്ച പഴ്സും കണ്ടെടുത്തു.

d2

ബി കോം വിദ്യാര്‍ഥിനിക്ക് സല്യൂട്ട്

ചാലക്കുടി സ്വാമി വിവേകാനന്ദ കോളജിലെ ബി കോം വിദ്യാര്‍ഥിനിയാണ് ദേവഗംഗ. അമ്മ ആര്‍ട്ടിസ്റ്റാണ്. സഹോദരന്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയും. മോഷ്ടാവിനെ പിടിച്ച ശേഷം ദേവഗംഗയെ പൊലീസ് തന്നെ സുരക്ഷിതമായി കോളജില്‍ എത്തിച്ചു. അടുത്ത സുഹൃത്തുക്കളോട് മാത്രം പറഞ്ഞിരുന്നു. ‘ഇന്നത്തെ മനോരയില്‍ ഫൊട്ടോ സഹിതം വാര്‍ത്ത വന്നതോടെ ഫോണ്‍ വിളി പ്രവാഹമായി. കോളജില്‍ ഇപ്പോള്‍ സൂപ്പര്‍താരമാണ്’’. ഇത്രയും ധൈര്യം എവിടെ നിന്ന് കിട്ടിയെന്ന് ദേവഗംഗയ്ക്ക് അറിയില്ല. ധൈര്യശാലിയാണെന്ന് തെളിയിച്ചതല്ലേ ഐ.പി.എസ്. മോഹമോ പൊലീസ് ഉദ്യോഗമോ മനസിലുണ്ടോ?..‘‘ബി കോമിനാണ് പഠിക്കുന്നത്. ഏതെങ്കിലും സ്ഥാനപത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്യണമെന്നാണ് ആഗ്രഹം’’. ദേവഗംഗ പറഞ്ഞു. 

ബസ് യാത്രക്കാര്‍ സൂക്ഷിക്കുക

പിടിയിലായ മോഷ്ടാവ് തമിഴ്നാട് മധുരൈ സ്വദേശിനി എസക്കിയാണ്. നിരവധി സ്ത്രീകള്‍ തൃശൂരിലും കൊച്ചിയിലുമായി ബസ് യാത്രക്കാരുടെ പണവും ആഭരണവും കവരാന്‍ ഇറങ്ങിയിട്ടുണ്ടെന്നാണ് മൊഴി. തിരക്കുള്ള ബസുകളിലാണ് ഇവരുടെ പിടിച്ചുപറി കൂടുതല്‍.

More