‘മരണം വന്ന് എന്റെ കണ്ണില്‍ ചുംബിക്കുമ്പോഴും അവസാന കാഴ്ചയിലെ സ്വപ്നത്തിനു നിന്റെ മുഖമായിരിക്കണം. ഇതായിരുന്നു ഹരിയുടെ അവസാന വാക്കുകള്‍.’ പറയാനുള്ള വേദനകളെല്ലാം ഫെയ്സ്ബുക്കിൽ അലസമായി കോറിയിട്ട ആ വരികളിലൊതുക്കി ഹരി ഈ ലോകത്ത് നിന്നും യാത്രയായി. ഓട്ടോ ഡ്രൈവറായ ഹരി ഇക്കണ്ട നാൾ വരേയും താൻ ജീവിതത്തിൽ അനുഭവിച്ചു പോന്ന വേദനയും വ്യഥകളും അപമാനങ്ങളുമെല്ലാം ഫെയ്സ്ബുക്ക് വിഡിയോയിലൂടെയും അല്ലാതെയും ലോകത്തോട് പങ്കുവച്ചിരുന്നു. എല്ലാത്തിനുമൊടുവിലാണ് മരണത്തിൽ അഭയം പ്രാപിക്കുന്നത്.
തിരുവനന്തപുരം അമ്പലത്തറ മുട്ടാറിലുള്ള ഭാര്യവീട്ടില്‍ എത്തിയാണ് ഹരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നത്. അവസാന കുറിപ്പിന് മുമ്പ് ഹരി ഫെയ്സ്ബുക്കിൽ വിഡിയോ ചെയ്തിരുന്നു. ഹരിയുടെ ഭാര്യ ആശാ റാണി, ഭാര്യാ സഹോദരി, ഭാര്യാപിതാവ് തുടങ്ങി തന്റെ മരണത്തിന് കാരണക്കാരായവരെ വിഡിയോയിലൂടെ അക്കമിട്ട് നിരത്തുന്നുണ്ട് ഹരി.
ഹരിയുടെ ഭാര്യ ആശാ റാണിക്കും ഭാര്യാസഹോദരിക്കും ഭാര്യാപിതാവിനും എതിരെ ആരോപണങ്ങളും ഹരി ഉയർത്തുന്നുണ്ട്. തന്റെ ഭാര്യ തന്നെ മര്‍ദ്ദിക്കുന്ന വീഡിയോയും ഹരി പോസ്റ്റ് ചെയ്തിരുന്നു.
സുഹൃത്തുക്കളും ബന്ധുക്കളും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇതിനൊന്നും വഴങ്ങാതെ ഓട്ടോ ഡ്രൈവര്‍ ആയ ഹരി ഭാര്യ വീട്ടില്‍ എത്തി തൂങ്ങി മരിക്കുകയായിരുന്നു. നേരത്തെ വിവാഹിതയായ ഒരു പെണ്‍കുട്ടിയെയാണ് ഹരി വിവാഹം ചെയ്തത്. ആ ബന്ധത്തില്‍ ഭാര്യയ്ക്ക് ഒരു കുട്ടിയുമുണ്ട്. മുന്‍ ഭര്‍ത്താവുമായി ഭാര്യ വീണ്ടും ബന്ധം പുലര്‍ത്തുന്നതില്‍ ഹരി അസ്വസ്ഥനായിരുന്നുവെന്നാണ് സൂചന. മാത്രമല്ല മറ്റു പലരുമായും ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന് ഹരി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
ഇതിനിടയില്‍ പീഡനം ആരോപിച്ച് ഭാര്യ ഹരിക്കെതിരെ തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ പേരില്‍ ഫോര്‍ട്ട് പോലീസ് ഹരിയെ വിളിച്ച് വിരട്ടിയിരുന്നു. ഇതിനൊടുവിലാണ് ഹരി ആത്മഹത്യാ ഭീഷണി മുഴക്കുകയും ജീവിതം അവസാനിപ്പിക്കുകയും ചെയ്തത്.
ഹരിയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പൊലീസ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം സംസ്‌കാരം ഇടയാറുള്ള വീട്ടില്‍ നടക്കും.