ഹര്‍ത്താല്‍ നടത്തുന്നത് ഏഴു ദിവസം മുൻപ് പ്രഖ്യാപിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. അക്രമങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും ഉത്തരവാദിത്തം ആഹ്വാനം ചെയ്യുന്നവര്‍ക്കാണെന്നും സുപ്രധാന ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ത്താല്‍ നിരോധിക്കണമെന്ന ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ഹര്‍ത്താലുകള്‍ നിയന്ത്രിക്കാന്‍ നിയമം വേണമെന്ന് ഹൈക്കോടതി രാവിലെ വ്യക്തമാക്കിയിരുന്നു. മതിയായ നിയമം ഇല്ലാത്തതിനാലാണ് ഹര്‍ത്താല്‍ തുടര്‍ക്കഥയാകുന്നത്. ഹര്‍ത്താലിനെതിരായ ജനവികാരം കാണുന്നില്ലേയെന്നും ഹൈക്കോടതി ചോദിച്ചു. ഹര്‍ത്താലിലെ അക്രമങ്ങള്‍ ഗൗരവമേറിയ വിഷയമാണ്. വെറും തമാശപോലെയാണ് സംസ്ഥാനത്ത് ഹര്‍ത്താല്‍ വരുന്നത്. പ്രതിഷേധിക്കാന്‍ അവകാശമുണ്ട്, എന്നാല്‍ മറ്റുളളവരെ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കരുത്.
നാളത്തെ പണിമുടക്കില്‍ ജനത്തിന് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ എന്ത് നടപടി എടുത്തെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. സർക്കാർ സ്വീകരിക്കുന്ന നടപടികൾ ഹൈക്കോടതിയെ അറിയിക്കാനും നിർദേശിച്ചു. നാളെ കടകള്‍ തുറക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിട്ടുണ്ട്.
നാളെയും മറ്റന്നാളും നടക്കുന്ന ദേശീയ പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലായി മാറുമെന്ന ആശങ്ക ശക്തമായതിനിടെയാണ് കോടതിയുടെ ഇടപെടല്‍. പണിമുടക്കില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കില്ലെന്ന് തൊഴിലാളി സംഘടനകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി ഉറപ്പുനല്‍കിയിട്ടുണ്ടെങ്കിലും എത്രമാത്രം നടപ്പാകുമെന്നാണ് ആശങ്ക. അതേസമയം ആദ്യ ദിവസം പണിമുടക്കില്‍ പങ്കെടുക്കാനാണ് സ്വകാര്യ ബസ് ഉടമകളുടെ തീരുമാനം.
പെട്രോള്‍, ഡീസല്‍ വിലവര്‍ധന അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് 48 മണിക്കൂര്‍ ദേശീയ പണിമുടക്ക്. ബി.എം.എസ് ഒഴികെയുള്ള സംഘടനകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് നാലുമാസം മുമ്പ് സമരം പ്രഖ്യാപിച്ചത്.