കൊച്ചിയിൽ ഫോട്ടോഷൂട്ടിനെത്തിയ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു. കേസിൽ യുവതിയുടെ സുഹൃത്ത് പിടിയിലായി. മലപ്പുറം സ്വദേശിനിയെ ലഹരിമരുന്ന് നൽകി കൂട്ട ബലാത്സംഗം ചെയ്തെന്ന് പരാതിയിലാണ് അറസ്റ്റ്. ഫോട്ടോഷൂട്ടിനെത്തിയ യുവതിയ്ക്ക് മദ്യവും ലഹരി പദാർത്ഥം കലർത്തിയ ശീതളപാനീയവും നൽകി കൂട്ടബലാൽസംഗത്തിന് ഇരയാക്കുകയായിരുന്നു. ആലപ്പുഴ ആറാട്ടുപുഴ സ്വദേശി സലിംകുമാറിനെ (33) പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേരെ പിടികിട്ടാനുണ്ട്. സ്മാർട് സിറ്റിക്കു സമീപം ഇടച്ചിറയിലെ ലോഡ്ജിലായിരുന്നു സംഭവം. മോഡലിങ് രംഗത്തുള്ള ഇരുപത്തിയേഴുകാരിയാണ് ലൈംഗിക പീഡനത്തിന് ഇരയായത്.
സലിംകുമാറാണു നേരത്തെ യുവതിക്ക് ലോഡ്ജിൽ താമസ സൗകര്യം ലഭ്യമാക്കിയത്. ഇതിന്റെ പേരിൽ ലോഡ്ജിൽ എത്താറുള്ള സലിംകുമാറും സുഹൃത്തുക്കളായ ഷമീർ, അജ്മൽ എന്നിവരും യുവതിയെ ബലാൽസംഗത്തിന് ഇരയാക്കിയെന്നാണു കേസ്. ദൃശ്യങ്ങൾ പ്രതികൾ വിഡിയോയിൽ പകർത്തിയിരുന്നു. ഇതു കാണിച്ചു ഭീഷണിപ്പെടുത്തിയാണ് പിന്നീട് പീഡനം തുടർന്നതെന്നു പൊലീസ് പറഞ്ഞു. ഷെമീറിനെയും അജ്മലിനെയുമാണു പിടികിട്ടാനുള്ളത്. ലോഡ്ജ് ഉടമയ്ക്കെതിരെയും അന്വേഷണം നടത്തുന്നുണ്ട്. സലിംകുമാറിനെ റിമാൻഡ് ചെയ്തു.