അടഞ്ഞെന്നു കരുതിയ കണ്ണുകളിൽ ജീവന്റെ തുടിപ്പ്. ഉഴിഞ്ഞുകൊണ്ടിരുന്ന കയ്യിലൊരു പിടിത്തം. മിനി ആഹ്ലാദത്തോടെ തിരിച്ചറിഞ്ഞു. കൊടുങ്ങല്ലൂർ മേത്തല പാലിയംതുരുത്ത് പണിക്കശേരി രമണനാണ് (77) മരിച്ചെന്നു ഡോക്ടർ അറിയിച്ചു മണിക്കൂറുകൾ കഴിഞ്ഞ് വീണ്ടും ജീവന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചത്. ഉടൻ ആംബുലൻസിൽ ആശുപത്രിയിലേക്കു തിരിച്ചു. പക്ഷേ, അവിടെ എത്തുമ്പോഴേക്കും നേരത്തേ മടിച്ചുനിന്ന മരണം അദ്ദേഹത്തെ കൊണ്ടുപോയിരുന്നു.
രമണൻ ഏറെക്കാലമായി കിടപ്പിലായിരുന്നു. ഇന്നലെ രാവിലെ 9.20 നാണ് സമീപത്തു താമസിക്കുന്ന ആയുർവേദ ഡോക്ടർ മരണം സ്ഥിരീകരിച്ചത്. വിവരമറിഞ്ഞ് ബന്ധുക്കളും അയൽക്കാരും വീട്ടിലെത്തിയിരുന്നു. വി.ആർ. സുനിൽകുമാർ എംഎൽഎയും അന്ത്യോപചാരമർപ്പിച്ചു. സംസ്കാര ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾക്കിടയിലാണ് സഹോദരന്റെ മകൾ മിനി കണ്ണുകളിലെ അനക്കവും കയ്യിലെ മുറുകെപ്പിടിത്തവും ശ്രദ്ധിച്ചത്.
മണിക്കൂറുകൾക്കിടെ മൃതദേഹത്തിൽ സംഭവിക്കുന്ന മാറ്റങ്ങളാകാം കണ്ണു തുറക്കാൻ കാരണമായതെന്നു ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചു. എന്നാൽ, കയ്യിൽ മുറുകെപ്പിടിക്കുക തന്നെ ചെയ്തെന്നാണ് മിനി പറഞ്ഞത്. രമണന്റെ ഭാര്യ: വിശാലാക്ഷി. മക്കൾ: അനിൽകുമാർ (ദുബായ്), വിജി. മരുമക്കൾ: ജിഷ, രമേഷ്.