Monday 17 March 2025 02:38 PM IST

‘ഉറങ്ങിക്കിടന്ന മകന്റെ മുഖംനോക്കി നിന്നു കഴുത്തിൽ തൂക്കുകയറിട്ടവളാണു ഞാൻ’: മുറിവുകളെഴുതി അവരുടെ പ്രണയം

Binsha Muhammed

Senior Content Editor, Vanitha Online

kriss-and-divya

രണ്ടുപേർ പ്രണയിക്കുമ്പോൾ

അവർ വീണ്ടും ജനിക്കുകയാണ്.

അതുവരെ സ്വന്തമല്ലാതിരുന്ന

ഒരുടൽ കൈവന്നതു പോലെ

ഒരുമിച്ചു ജീവിച്ചു തുടങ്ങുകയാണ്.

കാത്തിരിക്കാനൊരാളില്ലാതെ യാന്ത്രികമായി ജീവിതം ജീവിച്ചു തീർക്കേണ്ടി വരുന്ന ഒരുപാടു പേരുണ്ട് നമ്മുടെ സമൂഹത്തിൽ. പക്ഷേ, അങ്ങനെയുള്ള ര ണ്ടുപേർ തമ്മിൽ കണ്ടുമുട്ടിയാലോ? ആ നിമിഷത്തിന്റെ പേരാണു

kriss-divya-2

പ്രണയം, പുനർജന്മം.

അങ്ങനെ ഒരുമിച്ചു നീങ്ങുന്ന രണ്ടുപേരുടെ ജീവിതകഥയാണിത്. കൃഷ്ണന്‍ അയിലൂർ വേണുഗോപാൽ എന്ന ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും. ഇരുവരും ഒരുമിച്ചപ്പോൾ ലോകം കീഴ്മേൽ മറിഞ്ഞ പ്രതീതിയായിരുന്നു. മുഖംനോക്കി പ്രായം ഗണിച്ചു കഥകൾ മെനയുന്ന ആന്റി സോഷ്യൽ അറ്റാക്കുകൾ.

ഗുരുവായൂരപ്പന്റെ തിരുമുൻപിലായിരുന്നു വിവാഹം. ‘ഇതൊരു മുജ്ജന്മ ബന്ധമല്ലേ?’ഹിപ്നോ തെറപ്പി മുതൽ പൂർവകാല ജന്മങ്ങളുടെ ചുരുളുകൾ അഴിക്കുന്ന പാസ്റ്റ് ലൈഫ് റിഗ്രഷന്റെ പാഠങ്ങൾ വരെ സ്വായത്തമാക്കിയ ക്രിസിനോട് ആദ്യമേ ചോദിച്ചു.

‘മുജ്ജന്മ ബന്ധമല്ല, രണ്ടു പേരുടെയും ജീവിതത്തിലെ മുറിവുകള്‍ ചേർത്തുവച്ച ബന്ധമാണിത്.’ ശ്രീകണ്ഠേശ്വരത്തെ വീട്ടിലിരുന്നു ക്രിസും ദിവ്യയും ജീവിതം പറഞ്ഞു.

വേദനകൾ കടന്ന പ്രണയം

ക്രിസ്: ആ പഴയ നഴ്സറി കഥ ഓർമയില്ലേ? പരന്ന പാത്രത്തിൽ ഭക്ഷണം പകർന്നു വച്ചപ്പോൾ കഴിക്കാനാകാതെ വിഷമിച്ച കൊക്കും നീളൻ പാത്രത്തിൽ ചുണ്ടു കടത്താനാകാതെ ബുദ്ധിമുട്ടിയ കുറുക്കനും.

കടന്നു പോയ കാലം എനിക്കും ദിവ്യക്കും തന്നതും അങ്ങനെയൊരു ജീവിതമായിരുന്നു. ഇന്ന് അവളുടെ കുഞ്ഞുങ്ങൾ എന്നെ അപ്പാ എന്നു വിളിക്കുമ്പോൾ പലരും പറയാറുണ്ട്. നിങ്ങളുടെ പൊരുത്തം സൂപ്പറാണെന്ന്. അതിനേക്കാളേറെ ഞങ്ങളെ ചേർത്തുവച്ചതു കടന്ന മുറിവുകളുടെ പൊരുത്തമാണ്.

ദിവ്യ: അതു ശരിയാട്ടോ... എന്റെ കൈകളിലെ പാടുകൾ കണ്ടോ? ജീവിതത്തിന്റെ ക്രോസ് റോഡ‍ിൽ റെഡ് സിഗ്‌നല്‍ തെളിഞ്ഞപ്പോള്‍ പലവട്ടം കിട്ടിയതാണ് ഈ മുറിപ്പാടുകൾ. വേദനകളെല്ലാം എന്നോടൊപ്പം മണ്ണടിയട്ടെ എന്നു ചിന്തിച്ചപ്പോൾ ബ്ലേഡുകൾ എന്റെ കൈ ഞരമ്പിനു മീതേ പലവട്ടം പാഞ്ഞു. ഉറങ്ങിക്കിടന്ന മകന്റെ മുഖംനോക്കി നിന്നു കഴുത്തിൽ തൂക്കുകയറിട്ടവളാണു ഞാൻ. ജീവിതത്തിലേക്കു തിരികെ വിളിച്ചതും കുഞ്ഞിന്റെ മുഖം തന്നെ.

ക്രിസ്: ഓർക്കുമ്പോൾ എല്ലാം ഒരു സിനിമാക്കഥ പോ ലെ തോന്നുന്നു. ജന്മനാട് എറണാകുളമാണ്. പക്ഷേ, കാലം എന്നെ തിരുവനന്തപുരംകാരനാക്കി.

ചാർട്ടേഡ് അക്കൗണ്ടന്റായ അച്ഛൻ എ.കെ. വേണുഗോപാലന് ശ്രീകണ്ഠേശ്വരന്റെ തിരുമുറ്റത്തു നിന്ന് എങ്ങോട്ടും മാറാൻ വയ്യ. അങ്ങനെ ഞങ്ങളുടെ ജീവിതത്താവളമായി മാറി ശ്രീകണ്ഠേശ്വരന്റെ മണ്ണ്. വോയ്സ് ആർട്ടിസ്റ്റായി ഓടി നടക്കുന്ന കാലത്താണ് എനിക്ക് ഈ ദിവ്യനിധിയെ കിട്ടുന്നത്.

ദിവ്യ: കണ്ണൂരുള്ള ഞാനും തിരുവനന്തപുരത്തുള്ള ചേട്ടനും കണ്ടുമുട്ടുന്നത് സീരിയൽ സെറ്റിലാണ്. പത്തരമാറ്റ് സീരിയലിൽ മൂന്നു ദിവസത്തെ ഷൂട്ടിനു മറ്റൊരാ ൾക്കു പകരക്കാരിയായി വന്നതാണു ഞാൻ. പക്ഷേ, ജീവിതം മാറാൻ ആ മൂന്നുദിവസം മതിയായിരുന്നു.

ക്രിസ്: പ്രണയത്തെക്കുറിച്ചു പറയും മുൻപ് അതിനു മുൻപുള്ള എന്റെ ജീവിതം പറയാം. ‘കല്യാണത്തിൽ അവസാനിച്ച പ്രണയം, ഡിവോഴ്സിൽ അവസാനിച്ച വിവാഹം, പിന്നെ പ്രിയപ്പെട്ടവരുടെ മരണം.’ അതെല്ലാം വല്ലാത്തൊരു മ രവിപ്പാണ് ആ നാളുകളിൽ ഉടനീളം തന്നു കൊണ്ടിരുന്നത്. മരണം വഴിമാറിപ്പോയ എത്രയോ അവസരങ്ങൾ. ഇത്രയൊക്കെ ആയിട്ടും ജീവിതം എന്നോടു കരുണ കാട്ടിയില്ല. സുഹൃത്തായും വഴികാട്ടിയായും കൂടെനിന്ന ഒരു കൂട്ടുകാരിയുടെ മരണം വല്ലാതെ വേദനിപ്പിച്ചു. ഹാര്‍ട്ട് അറ്റാക്കായിരുന്നു അവളെ കൊണ്ടുപോയത്.

kriss-divya-6

എന്റെ അമ്മാവനെ നിങ്ങളറിയും. നടിയും നർത്തകിയുമായ താര കല്യാണിന്റെ ഭർത്താവ് രാജ. അദ്ദേഹത്തിന്റെ മരണവും വല്ലാതെ തകർത്തു കളഞ്ഞു. ജീവിതം നിലയില്ലാക്കയത്തിലേക്കു വീണുപോയപ്പോൾ ഭക്ഷണം വാങ്ങിത്തന്ന എന്റെ ഗുരു ഷാജിച്ചായന്റെ മരണം. വിവാഹമോചനത്തിനു ശേഷവും വേദനിപ്പിക്കുന്ന കാര്യത്തിൽ വിധി എന്നോടു പിശുക്കു കാട്ടിയിട്ടില്ല.

ദിവ്യ: എന്റെ ജീവിതവും ഏതാണ്ട് ഇതുപോലെ തന്നെ. ഫ്ലാഷ് ബാക്കിൽ ‘കളറില്ല, ഇരുട്ട് മാത്രം.’ വിവാഹം കഴിച്ച വ്യക്തി രണ്ടാം കെട്ടുകാരനാണെന്ന ചതി വൈകിയാണറിഞ്ഞത്. മദ്യപിച്ച് ആൾക്കാരുടെ മർദനമേറ്റു ചോരയില്‍ കുളിച്ചു കയറിവന്ന മനുഷ്യൻ. എല്ലാം നേരെയാകുമെന്നു പ്രതീക്ഷിച്ചു. പക്ഷേ, വെറുതെയായി.

വീട്ടുകാരുടെ സഹകരണമില്ലാതെ നടന്ന ‘വിപ്ലവ ക ല്യാണം’ ആയതുകൊണ്ടു തന്നെ തുടർജീവിതവും അനന്തര ഫലങ്ങളും എന്റെ മാത്രം ഉത്തരവാദിത്തമായി. രാപകൽ വിശ്രമമില്ലാതെ അധ്വാനിച്ചു. ഹിറ്റായി മാറിയ ആൽബം ‘ഖൽബാണ് ഫാത്തിമ’യിലെ ‘ആശകളില്ലാത്ത എൻ ജീവ യാത്രയിൽ’ എന്ന പാട്ടിലെ നായികയായതോടെ ശ്രദ്ധിക്കപ്പെട്ടു. പിന്നെ, സിനിമകൾ കിട്ടിത്തുടങ്ങി.

ബസ് കണ്ടക്ടർ, പച്ചക്കുതിര തുടങ്ങിയ എത്രയോ സിനിമകൾ. അഭിനയം ഇല്ലാത്ത ഇടനേരങ്ങളിൽ മേക്കപ് ആർ‌ട്ടിസ്റ്റായും ജോലി ചെയ്തിട്ടുണ്ട്. പക്ഷേ, എന്നെ സ്വസ്ഥമായി വിടില്ലെന്ന് ഉറപ്പിച്ച ആ വ്യക്തി പറ്റാവുന്നിടത്തോളം ദ്രോഹിച്ചു. ജീവിതം വീണ്ടും വീണ്ടും നരകമായി. മകളെ ഗർഭം ധരിച്ചപ്പോൾ, കുഞ്ഞിന്റെ മുഖം ആരെ പോലെയിരിക്കും എന്നു നോക്കട്ടേ, എന്നിട്ട് ഉറപ്പിക്കാം എന്നു പറഞ്ഞ ആ മനുഷ്യന്റെ അധിക്ഷേപം ഇന്നും ചങ്കു തുളയ്ക്കുന്ന മുറിവാണ്. ശരിക്കും പറഞ്ഞാൽ 18 വയസ്സു മുത ൽ 32 വരെയുള്ള കാലം സന്തോഷമെന്തെന്ന് അറിഞ്ഞിട്ടില്ല. ഇത്രയൊക്കെ ആയിട്ടും മരിക്കാതെ എന്നെ ഈ മണ്ണിൽ വേരുറപ്പിച്ചു നിർത്തിയത് എന്റെ കുഞ്ഞുങ്ങളാണ്.

അഭിമുഖത്തിന്റെ പൂർണരൂപം ഫെബ്രുവരി ആദ്യ ലക്കത്തിൽ