കേരളത്തെ മുൾമുനയിൽ നിർത്തിയ നിപ്പ വൈറസ് കാലത്തിന്റെ നടുക്കുന്ന ഓർമ്മയാണ് രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയ സിസ്റ്റർ ലിനി. ലിനിയെ കുറിച്ചുള്ള ഓരോ വാർത്തയും നൊമ്പരത്തോടെയാണ് ഇന്നും മലയാളികൾ സ്വീകരിക്കുന്നത്. മരണത്തിനു മുൻപ് ഗൾഫിലുള്ള ഭർത്താവ് സജീഷിന് ലിനി കത്ത് എഴുതിയിരുന്നു.
മൂത്ത മകന്റെ റിതുലിന്റെ ഒരാഗ്രഹം സാധിച്ചു നൽകാനായിരുന്നു ലിനി കത്തിൽ ആവശ്യപ്പെട്ടത്. ‘മക്കളെ നന്നായി നോക്കണം. പാവം കുഞ്ചു, അവനെയൊന്ന് ഗൾഫിൽ കൊണ്ടുപോകണം’- ലിനി കത്തിൽ കുറിച്ചതിങ്ങനെ. ഇപ്പോഴിതാ ലിനിയുടെ ആ ആഗ്രഹം സഫലമായിരിക്കുന്നു. കഴിഞ്ഞമാസം 27 ന് സജീഷ് മകനെയും കൊണ്ട് ഗൾഫിലെത്തി. അവിടുത്തെ മലയാളി നഴ്‌സസ് അസോസിയേഷനാണ് ഇവരുടെ യാത്ര ഒരുക്കിയത്.
ആഷിക്ക് അബു സംവിധാനം ചെയ്ത ‘വൈറസ്’ സിനിമയുടെ ലോഞ്ചിങ്ങിലും ഖത്തറില്‍ സജീഷും മകനും പങ്കെടുത്തു. അമ്മ ആകാശത്താണെന്നായിരുന്നു മക്കളെ സജീഷും കുടുംബവും പറഞ്ഞു പഠിപ്പിച്ചത്. അതുകൊണ്ടുതന്നെ വിമാനയാത്രയില്‍ അമ്മയുടെ ഓര്‍മയിലായിരുന്നു റിതുല്‍. രണ്ടു ദിവസങ്ങള്‍ ഖത്തറില്‍ ചിലവഴിച്ചാണ് സജീഷും മകനും മടങ്ങിയത്. നഴ്‌സുമാര്‍ കുട്ടിയ്ക്ക് കളിപ്പാട്ടങ്ങളും മിഠായികളും സമ്മാനിച്ചു.