കറുത്ത നിറത്തെച്ചൊല്ലി അധിക്ഷേപിച്ചതിൻറെ പേരിൽ കുടുംബ വിരുന്നിന് വിളമ്പിയ ഭക്ഷണത്തിൽ വിഷം ചേർത്ത് വീട്ടമ്മ അഞ്ചുപേരെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. ജ്യോതി സുരേഷ് സർവാസെ എന്ന ഇരുപത്തിമൂന്നുകാരിയെ റായ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്തു. ജൂൺ 18 ന് നടന്ന സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ;
രണ്ടുവർഷം മുൻപായിരുന്നു ജ്യോതിയും സുരേഷ് സർവാസെയും തമ്മിലുള്ള വിവാഹം നടന്നത്. എന്നാൽ ഭർതൃ വീട്ടുകാരിൽ നിന്ന് കറുത്ത നിറത്തിന്റെ പേരിൽ ജ്യോതിക്ക് അധിക്ഷേപം പതിവായിരുന്നു. കൂടാതെ ജ്യോതി ഉണ്ടാക്കുന്ന ഭക്ഷണത്തിനും ഇവർ കുറ്റം കണ്ടെത്തി. ഇതിന്റെ പേരിൽ ജ്യോതിയുടെ ദാമ്പത്യ ജീവിതത്തിലും പ്രശ്നങ്ങളുണ്ടായി.
ഇതോടെ മുഴുവൻ കുടുംബത്തോടും ജ്യോതിക്ക് പകയായി. പ്രതികാരമെന്നോണം ജൂൺ 18ന് ബന്ധുക്കളെല്ലാം പങ്കെടുത്ത കുടുംബ ചടങ്ങിനിടെ ഭക്ഷണത്തിൽ വിഷം കലർത്താൻ ജ്യോതി തീരുമാനിച്ചു. പാമ്പിനെ കൊല്ലാൻ വാങ്ങിയ വിഷമാണ് ജ്യോതി ഭക്ഷണത്തിൽ കലർത്തിയത്. നാല് കുട്ടികളുൾപ്പെടെ അഞ്ചു പേരാണ് കൊല്ലപ്പെട്ടത്. ഉച്ചക്ക് 2.30 ന് ആരംഭിച്ച വിരുന്നിൽ നാല് മണിയോടെ മാത്രമാണ് ജ്യോതിക്ക് വിഷം കലർത്താനായത്. ഇതാണ് വൻദുരന്തം ഒഴിവാകാൻ കാരണം.