പതിവായി കണ്ട സ്വപ്നം യാഥാർഥ്യമായപ്പോൾ ഈറോഡിലെ 54 വയസ്സുകാരനു നഷ്ടമായത് സ്വന്തം നാവ്. കോയമ്പത്തൂർ ഗോപിച്ചെട്ടിപ്പാളയം സ്വദേശിയുടെ നാവാണ് മുറിച്ചു മാറ്റിയത്. ദിവസവും പാമ്പു കടിക്കുന്നതു സ്വപ്നം കണ്ടിരുന്ന ഇയാൾ പരിഹാരത്തിനായി ഒരു ജ്യോതിഷിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് പാമ്പിനെ വച്ചു പൂജ നടത്താൻ ജ്യോതിഷി നിർദേശിച്ചു. പൂജ നടത്തേണ്ട ക്ഷേത്രവും ജ്യോതിഷി പറഞ്ഞു കൊടുത്തു.
പൂജയ്ക്കു ശേഷം കൂടുതൽ ഫലസിദ്ധിക്കായി നാവ് പാമ്പിനു നേരെ നീട്ടിക്കാണിക്കാൻ ക്ഷേത്രപൂജാരി ആവശ്യപ്പെട്ടു. തുടർന്ന് ഇയാൾ നാവ് നീട്ടിയതോടെ പാമ്പ് ആഞ്ഞുകൊത്തി. കുഴഞ്ഞുവീണ ഇയാളെ ബന്ധുക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും നാവു മുറിച്ചുമാറ്റുക മാത്രമായിരുന്നു പരിഹാരം. നാവു മുറിച്ചുമാറ്റി, നാലുദിവസത്തെ പരിശ്രമത്തിനു ശേഷം മാത്രമാണ് ഡോക്ടർമാർ ഇയാളുടെ ജീവൻ രക്ഷിച്ചത്.