Saturday 31 July 2021 11:19 AM IST : By സ്വന്തം ലേഖകൻ

പ്രിയമകള്‍ പോയതറിയാതെ ഡ്യൂട്ടി തുടര്‍ന്ന് അച്ഛന്‍, കരഞ്ഞു തളര്‍ന്ന് അമ്മ: പാര്‍വണത്തില്‍ നിന്നും നിലയ്ക്കാതെ നിലവിളികള്‍

manasa-mom

മാനസയുടെ മരണവാര്‍ത്ത കേട്ട നടുക്കം വിട്ടു മാറിയിട്ടില്ല, ജില്ലയ്ക്കാകെ. നാറാത്ത് പ്രദേശവും മേലൂര്‍ പ്രദേശവും ഒരുപോലെ ഞെട്ടലിലാണ്. നാറാത്ത് രണ്ടാം മൈലിലുള്ള മാനസയുടെ വീടിനു സമീപത്തെ 4 വീടുകളും അടുത്ത ബന്ധുക്കളുടേതാണ്. മാനസയുടെ അച്ഛന്‍ മാധവന്റെ സഹോദരന്‍മാരായ ഭാസ്‌കരന്‍, വിജയന്‍, കൃഷ്ണന്‍, പ്രഭാകരന്‍ എന്നിവരെല്ലാം അടുത്തടുത്താണു താമസിക്കുന്നത്. സഹോദരി ലീലയും നാറാത്തു തന്നെയാണു താമസം.

മാനസയുടെ അമ്മ വീട്ടുകാര്‍ പുതിയതെരുവിലാണ്. അവധിക്കു നാട്ടിലെത്തിയാല്‍ പകുതി ദിവസവും മാനസ പുതിയതെരുവിലെ വീട്ടിലുണ്ടാകും. അമ്മാവന്‍മാരുമായി നല്ല അടുപ്പമാണുള്ളത്. മാനസയുടെ മരണവിവരം ടിവിയിലൂടെയാണ് ബന്ധുക്കളും നാട്ടുകാരും അറിയുന്നത്. ഉടന്‍ തന്നെ ബന്ധുക്കളെല്ലാം ഓടിയെത്തി. നാട്ടുകാരും വീടിനു ചുറ്റും ഓടിക്കൂടി. മൂന്നാഴ്ചയ്ക്കു മുന്‍പ് അവധിക്കു വീട്ടിലെത്തിയ കണ്ട മാനസ മരിച്ചെന്നു വിശ്വസിക്കാന്‍ നാട്ടുകാര്‍ക്കുപോലും കഴിയുന്നില്ല. മാധവന്റെ സഹോദരനടക്കമുള്ള ബന്ധുക്കള്‍ കോതമംഗലത്തേക്കു പുറപ്പെട്ടു. മയ്യില്‍ സിഐ പി.ആര്‍.മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ സംഘം മാനസയുടെ വീട്ടിലെത്തി.

മകളുടെ വിയോഗം അറിയാതെ കര്‍മനിരതനായി അച്ഛന്‍

മകളുടെ വിയോഗം അറിയാതെ അച്ഛന്‍ മാധവന്‍ കര്‍മനിരതനായി നിന്നതു രണ്ടു മണിക്കൂറിലേറെ. കൊയിലി ആശുപത്രിക്കു സമീപം ട്രാഫിക് ഡ്യൂട്ടിയിലായിരുന്നു മാധവന്‍. അമ്മ ടിവിയില്‍ വാര്‍ത്ത കണ്ടതോടെ കരഞ്ഞു തളര്‍ന്ന് അവശയായിരുന്നു. ബന്ധുക്കള്‍ മാധവനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. 5.30 വരെ ഗതാഗത നിയന്ത്രണത്തിലായിരുന്ന മാധവനെ പൊലീസ് ഉദ്യോഗസ്ഥരാണ് വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നത്. പാര്‍വണം വീട്ടില്‍ നിന്ന് നിലയ്ക്കാതെ ഉയരുകയാണു നിലവിളികള്‍.

നടുക്കം മാറാതെ നെല്ലിക്കുഴി

രണ്ടു ജീവനെടുത്ത വെടിയൊച്ചകളുടെ നടുക്കത്തിലാണു നെല്ലിക്കുഴി. ദുരന്ത വാര്‍ത്ത അറിഞ്ഞു നാട്ടുകാര്‍ നെല്ലിക്കുഴിയിലെ വീട്ടിലേക്കും കോതമംഗലത്തെ ആശുപത്രിയിലേക്കും എത്തി. എന്താണു സംഭവിച്ചതെന്ന് ആദ്യം ആര്‍ക്കും മനസ്സിലായില്ല. കണ്ണൂര്‍ സ്വദേശികളായ രണ്ടു പേര്‍ വെടിയേറ്റു മരിച്ചുവെന്നായിരുന്നു ആദ്യം നാട്ടില്‍ പ്രചരിച്ച വാര്‍ത്ത.വനിതാ ഡോക്ടറെ വെടിവച്ചു കൊന്നു യുവാവ് സ്വയം ജീവനൊടുക്കി എന്ന വ്യക്തമായതോടെ ഇതിനു പിന്നിലെ കാരണം അറിയാനായി തിടുക്കം. എന്നാല്‍ മാനസയുടെ കൂടെ ഉണ്ടായിരുന്ന യുവതികളെ പൊലീസ് എത്തിയ ഉടന്‍ തന്നെ നാട്ടുകാര്‍ക്കും മാധ്യമങ്ങള്‍ക്കു മുന്നിലും എത്തിക്കാതെ മാറ്റിയിരുന്നു. ഇതോടെ കൊലപാതക കാരണം എന്താണെന്നു വ്യക്തമാകാതെ ഊഹാപോഹങ്ങളും പ്രചരിച്ചു. പൊലീസില്‍ നിന്നു വ്യക്തമായ മറുപടികളൊന്നും ലഭിച്ചില്ല.രാത്രി വൈകിയും കൊലപാതകം നടന്ന കെട്ടിടത്തിലും രഖില്‍ താമസിച്ചിരുന്ന വീട്ടിലും ആശുപത്രിയിലും ജനങ്ങള്‍ എത്തിക്കൊണ്ടിരുന്നു.

യുവാവ് മേലൂര്‍ സ്വദേശി എന്നറിഞ്ഞപ്പോള്‍ ഞെട്ടല്‍

കോതമംഗലത്ത് പെണ്‍കുട്ടിയെ വെടി വെച്ചു കൊന്നതിനു ശേഷം ആത്മഹത്യ ചെയ്ത യുവാവ് മേലൂര്‍ സ്വദേശിയാണെന്ന വിവരം നാട്ടുകാര്‍ ഞെട്ടലോടെയാണ് കേട്ടത്. ഇന്നലെ വൈകിട്ട് 6 ഓടെയാണ് യുവാവിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ പൊലീസ് മേലൂരില്‍ എത്തുന്നത്. യുവാവിന്റെ പേര് പൊലീസ് അറിയിച്ചെങ്കിലും ആദ്യം ആര്‍ക്കും മനസ്സിലായില്ല. സുഹൃത്ത് ബന്ധങ്ങളൊന്നും അധികമില്ല. ഇതിനിടെ കൃത്യമായ മേല്‍വിലാസം ലഭിച്ച പൊലീസ് സ്ഥലത്തെ രാഷ്ട്രീയ നേതാക്കളെയും ജനപ്രതിനിധികളെയും ബന്ധപ്പെട്ടു. തുടര്‍ന്നാണു പഞ്ചായത്ത് അംഗം കെ.നാരായണന്‍ അടക്കമുള്ള പൊതുപ്രവര്‍ത്തകരുമായി പൊലീസ് മേലൂര്‍ വടക്ക് ബസ് സ്റ്റോപ്പ് പരിസരത്ത് എത്തിയത്.