Monday 02 August 2021 01:19 PM IST : By സ്വന്തം ലേഖകൻ

മകള്‍ക്ക് സല്യൂട്ട് നല്‍കി അച്ഛൻ, പൊട്ടിക്കരഞ്ഞ് അമ്മ, ദുഃഖ സാഗരമായി പാർവണം; മാനസയെ അവസാനമായി കാണാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ

manasfunnn455

നാടിന്റെ നൊമ്പരമായി മാറിയ ഡോ. മാനസയെ അവസാനമായി കാണാൻ കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ഒഴുകിയെത്തിയതു ജനസാഗരം. ഇന്നലെ രാവിലെ ഏഴര മുതൽ 9.40 വരെ നാറാത്ത് രണ്ടാംമൈലിലുള്ള പാർവണം വീട്ടിൽ മാനസയുടെ മൃതദേഹം പൊതുദർശനത്തിനു വച്ചു.

വെള്ളിയാഴ്ച വൈകിട്ട് മാനസയുടെ മരണവാർത്ത അറിഞ്ഞതിനെ തുടർന്നുണ്ടായ നടുക്കത്തിൽ നിന്ന് നാട് ഇതുവരെ മുക്തി നേടിയിട്ടില്ല. മാനസയുടെയും സഹോദരൻ അശ്വന്തിന്റെയും സുഹൃത്തുക്കളും അച്ഛൻ മാധവന്റെയും അമ്മ സബിതയുടെയും സഹപ്രവർത്തകരും വീട്ടിലെത്തി. 

മകളെ അവസാനമായൊന്നു കണ്ട ശേഷം, അച്ഛന്‍ മാധവന്‍ മകള്‍ക്ക് സല്യൂട്ട് നല്‍കി. ‘എന്റെ പൊന്നുമോളേ’ എന്ന് നിലവിളിച്ച് അമ്മ അലമുറയിട്ട് കരഞ്ഞു. സഹോദരനും അച്ഛന്‍റെ മൂത്ത സഹോദരന്റെ മക്കളും ചേർന്നാണ് മാനസയുടെ അന്ത്യകര്‍മങ്ങള്‍ ചെയ്തത്. 

മാനസയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത രഖിലിന്റെ മൃതദേഹം പിണറായി പന്തക്കപ്പാറ ശ്മശാനത്തിൽ സംസ്കരിച്ചു. അച്ഛൻ രഘൂത്തമനും അമ്മ രജിതയും മുത്തശ്ശി ചന്ദ്രികയും ബന്ധുക്കളും അന്തിമോപചാരം അർപ്പിച്ചു.

Tags:
  • Spotlight