ഭർത്താവ് കൈകളും കാലുകളും വെട്ടി നീക്കിയ മലേഷ്യൻ വനിത മേനക കൃഷ്ണനു (51) കൊച്ചി അമൃത ആശുപത്രിയിൽ കൈകൾ വച്ചു പിടിപ്പിച്ചു. 6 വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണു കൈകൾ ലഭിച്ചത്. 2014 ഡിസംബറിലാണ് ഭർത്താവിന്റെ അക്രമണത്തിൽ മേനകയ്ക്കു കൈകളും കാലുകളും നഷ്ടപ്പെട്ടത്. ഭർത്താവ് പിന്നീട് ജീവനൊടുക്കി. മലേഷ്യൻ സർക്കാർ കൃത്രിമ കാലുകൾ പിടിപ്പിക്കാൻ സഹായം നൽകിയെങ്കിലും കൈകളില്ലാത്തതിനാൽ ശരീരത്തിന്റെ ബാലൻസ് നഷ്ടമാകുന്ന സ്ഥിതിയായിരുന്നു.
2016 ലാണു മേനകയും മകൻ അരവിന്ദും ആദ്യം കൊച്ചിയിലെത്തിയത്. ശസ്ത്രക്രിയ്ക്ക് 30 ലക്ഷം രൂപയോളം ചെലവു വരുമെന്നറിഞ്ഞതോടെ ഇവർ തിരികെ മലേഷ്യയിലേക്ക് പോയി. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പണം സമാഹരിച്ച ശേഷം 2018 ൽ തിരികെ എത്തി. ഇടപ്പളളിയിൽ വാടക വീട്ടിലായിരുന്നു താമസം.
ഇക്കാലമത്രയും മകൻ അരവിന്ദായിരുന്നു മേനകയുടെ കൈകൾ. മെക്കാനിക്കായി ജോലി ചെയ്തിരുന്ന അരവിന്ദ് അമ്മയുടെ ചികിൽസാർത്ഥം ജോലി കളഞ്ഞു ഒപ്പം പോരുകയായിരുന്നു. അരവിന്ദിനെ കൂടാതെ 2 മക്കളാണു മേനകയ്ക്കുളളത്. വിദ്യാർഥികളായ നാഗേഷും പ്രിയയും നാട്ടിൽ ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്. ഡോ. സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ശനിയാഴ്ച രാത്രി 9ന് തുടങ്ങിയ ശസ്ത്രക്രിയ ഞായറാഴ്ച ഉച്ചയ്ക്കാണു പൂർത്തിയായത്.