ദമ്പതികൾ തമ്മിലുണ്ടായ കുടുംബ വഴക്ക് പരിഹരിക്കാനെത്തിയ അയൽവാസിയായ യുവതിയ്ക്ക് വെടിയേറ്റു. ന്യൂഡല്‍ഹിയിലെ നരേലയിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. നരേല സ്വദേശിയായ ഇരുപത്തിയൊന്ന് വയസ്സുകാരി രച്‌നയ്ക്കാണ് വെടിയേറ്റത്.
അയല്‍വാസികളായ ജാവേദും ഭാര്യയും ഉച്ചത്തിൽ കലഹിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ പ്രശ്‌നം പരിഹരിക്കാൻ എത്തിയതായിരുന്നു രച്‌ന. എന്നാല്‍ രച്‌നയെ കണ്ടതോടെ രോഷാകുലനായ ജാവേദ് അവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. രച്‌നയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
സംഭവത്തിന് ശേഷം ജാവേദ് ഭാര്യയെ മാതാപിതാക്കളുടെ അടുത്തെത്തിച്ച ശേഷം ഒളിവില്‍പോയി. ഭർത്താവുമായി ദാമ്പത്യപ്രശ്‌നങ്ങളോ വാക്കുതര്‍ക്കമോ ഒന്നും ഉണ്ടായിട്ടില്ലെന്ന് ജാവേദിന്റെ ഭാര്യ പൊലീസിന് മൊഴി നൽകുകയും ചെയ്തു.
എന്നാൽ രച്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജാവേദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് വെടിയുണ്ട ഉൾപ്പെട്ട തോക്ക് പൊലീസ് പിടിച്ചെടുത്തു. ജാവേദിനെതിരെ നരേല പൊലീസ് സ്റ്റേഷനില്‍ ആറോളം കേസുകൾ ഉള്ളതായി പൊലീസ് പറയുന്നു.