പായിക്കുഴി സ്വദേശിയായ പെൺകുട്ടിയുടെ ആത്മഹത്യ പ്രതിശ്രുത വരന്റെയും കുടുംബത്തിന്റെയും പീഡനത്തെ തുടർന്നാണെന്ന് ആരോപിച്ചു പെൺകുട്ടികളുടെ മാതാപിതാക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകി. കേസ് അന്വേഷണം നടത്തുന്ന ഓച്ചിറ പൊലീസിൽ നിന്നു നീതി ലഭിക്കുന്നില്ലന്നും അന്വേഷണം പ്രത്യേക സംഘത്തെ ഏൽപ്പിക്കണമെന്നും ആവശ്യപ്പെട്ടാണു പരാതി.
പായിക്കുഴി കന്നേലിൽ തറയിൽ സലിം - ഷെബീന ദമ്പതികളുടെ മകൾ സുമയ്യ (18) ആണു കഴിഞ്ഞ 10ന് 4.30ന് വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. സുമയ്യയും വിദേശത്ത് ജോലി ചെയ്യുന്ന മേമന സ്വദേശിയുമായി ജൂൺ 18ന് വിവാഹ നിശ്ചയം നടത്തിയിരുന്നു. സുമയ്യയുടെ സ്കൂളിൽ പഠിച്ച യുവാവ് മകളെ പലതരത്തിൽ ഭീഷണിപ്പെടുത്തിയാണു വിവാഹം ചെയ്യുന്നതിനു നിർബന്ധിച്ചു സമ്മതിപ്പിച്ചതെന്നും ബന്ധുക്കൾ പറയുന്നു.
താൽപര്യമില്ലാത്ത വിവാഹം സുമയ്യയുടെ നിർബന്ധത്തെ തുടർന്നാണു വീട്ടുകാർ സമ്മതിച്ചത്. സ്ത്രീധനം ഒന്നും ആദ്യം ആവശ്യപ്പെടാതിരുന്ന യുവാവ് വിവാഹ നിശ്ചയത്തിനു ശേഷം 50 പവൻ സ്വർണവും 10 ലക്ഷം രൂപയും ഒരു കാറും നൽകണമെന്നും 10 ലക്ഷം രൂപ ബഹ്റൈനിൽ തന്റെ ബിസിനസിനു വേണ്ടി തരണമെന്നും അല്ലെങ്കിൽ വിവാഹം നടക്കുകയില്ലന്നും സുമയ്യയോടു പറഞ്ഞതായി ബന്ധുക്കൾ പരാതിയിൽ പറയുന്നു. യുവാവിന്റെ മാതാപിതാക്കൾ, സഹോദരി, മൂന്നു സുഹൃത്തുകൾ എന്നിവർക്കെതിരെയാണു പരാതി.
വിദേശത്തുള്ള യുവാവുമായി ഫോൺ സംസാരത്തിനിടെ സുമയ്യ കഴുത്തിൽ കുരുക്കിടുന്ന ചിത്രങ്ങൾ വാട്സാപ്പിൽ അയച്ചു കൊടുത്ത ശേഷമാണ് തൂങ്ങി മരിച്ചത്. സുമയ്യ തൂങ്ങി മരിച്ച വിവരം സുമയ്യയുടെ പിതാവിനോടും പൊലീസിനോടും വിദേശത്തുള്ള യുവാവാണ് ഫോണിൽ വിളിച്ച് അറിയിച്ചത്. സുമയ്യയുടെ മൊബൈൽ ഫോൺ ഓച്ചിറ പൊലീസ് കസ്റ്റഡിലെടുത്തു ഫൊറൻസിക് വിഭാഗത്തിനു കൈമാറിയിരിക്കുകയാണ്. മൊബൈൽ ഫോണിലെ വിവരങ്ങൾ ശേഖരിച്ച ശേഷം കൂടുതൽ അന്വേഷണം നടത്തുമെന്ന് ഓച്ചിറ പൊലീസ് ഇൻസ്പെക്ടർ പി.വിനോദ് പറഞ്ഞു.