ഓൺലൈൻ റമ്മി കളിച്ച് മൂന്നു ലക്ഷം രൂപയും 20 പവൻ സ്വർണാഭരണങ്ങളും നഷ്ടപ്പെട്ട ചെന്നൈ സ്വദേശിനി ആത്മഹത്യ ചെയ്തു. ചെന്നൈ മണാലി ന്യൂ നഗറിൽ താമസിക്കുന്ന സ്വകാര്യകമ്പനി ജീവനക്കാരിയായ ഭവാനിയാണ് (29) ജീവനൊടുക്കിയത്. പെട്ടെന്നു പണം ഉണ്ടാക്കാമെന്ന പരസ്യത്തിൽ വിശ്വസിച്ച് അടുത്തിടെയാണ് ഭവാനി ഓൺലൈൻ റമ്മി കളി തുടങ്ങിയത്.
ആദ്യമാദ്യം ചെറിയ തുകകൾ കിട്ടിയതോടെ, പിന്നീട് കൂടുതൽ പണം മുടക്കി കളിക്കുകയായിരുന്നു. മുഴുവൻ പണവും നഷ്ടമായതോടെ ജീവനൊടുക്കുകയായിരുന്നു. വീട്ടിൽ നിന്ന് ജോലിസ്ഥലത്തേക്കുള്ള ട്രെയിൻ യാത്രക്കിടെയാണ് ഭവാനി സ്ഥിരമായി റമ്മി കളിച്ചിരുന്നത്. വലിയ തുക നഷ്ടപ്പെട്ടത് തിരികെപ്പിടിക്കാൻ അതിലും വലിയ തുക വച്ച് കളിച്ചു.
രണ്ട് സഹോദരിമാരിൽ നിന്ന് കടം വാങ്ങിയാണ് മൂന്നു ലക്ഷം കൂടി മുടക്കിയത്. ഒടുവിൽ ആ പണവും നഷ്ടമായി. കയ്യിലെ പണം തീർന്നപ്പോൾ സ്വർണാഭരണങ്ങൾ വിറ്റുകിട്ടിയ പണം വച്ചും റമ്മി കളിച്ചു. അതുകൂടി നഷ്ടമായതോടെ മാനസികമായി തകർന്ന യുവതി വിഷാദ രോഗത്തിന് അടിമപ്പെട്ടിരുന്നു. കുളിക്കാനായി മുറിയിൽ കയറി വാതിലടച്ച ശേഷം തൂങ്ങി മരിക്കുകയായിരുന്നു.
മണലി ന്യൂ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ലെന്ന് ഭർത്താവും മാതാപിതാക്കളും പൊലീസിനോട് പറഞ്ഞു. ഇവര്‍ക്ക് രണ്ടു കുട്ടികളുമുണ്ട്.