ആനപ്പുറത്തേറി വിവാഹ പന്തലിലെത്തിയ വരനും സംഘവും കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് വാർത്തകളിൽ നിറയുന്നത്. പ്രളയക്കെടുതിയിൽ നിന്നും കേരളം കരകയറുന്നതിനിടെ നടന്ന വിവാഹ ധൂർത്തെന്ന പേരിൽ സോഷ്യൽ മീഡിയയിൽ അടക്കം ഈ സംഭവത്തിനെതിരെ വലിയ പ്രതിഷേധ സ്വരങ്ങളും നിറഞ്ഞിരുന്നു. ഇപ്പോഴിതാ ആനപ്പുറത്തേറി എത്തിയ വരനെതിരെ പൊലീസ് കേസ് എടുത്തിരിക്കുകയാണ്. നാട്ടാന പരിപാലച്ചട്ടം അനുസരിച്ചാണ് കേസ്. ആന ഉടമ, പാപ്പാൻ എന്നിവർക്കെതിരെയും കേസെടുത്തു. അനുമതിയില്ലാതെയാണ് ആനയെ വിവാഹത്തിന് ഉപയോഗിച്ചതെന്നാണ് കണ്ടെത്തൽ. പകൽ 10 മുതൽ 4 വരെ നാട്ടാനകളെ ഉപയോഗിക്കുന്നതിനുളള വിലക്കും ലംഘിച്ചിട്ടുണ്ട്.
വടകര സ്വദേശി ആർ.കെ.സമീഹിനെതിരെയാണ് കേസെടുത്തിട്ടുള്ളത്. വരനും ആനയുടമയും അടക്കം മൂന്നുപേർ കേസിൽ പ്രതികളാണ്. അതേസമയം, നാട്ടാനകളെ ഉപയോഗിക്കുന്നതിന് നിബന്ധനകളുണ്ടെന്ന കാര്യം അറിയില്ലായിരുന്നുവെന്നാണ് സമീഹിന്റെ കുടുംബം വ്യക്തമാക്കിയത്
ഈ മാസം 18 നായിരുന്നു പ്രവാസി വ്യവസായി ആർ.കെ.അബ്ദുളള ഹാജിയുടെ മകനായ സമീഹിന്റെ വിവാഹം. വരന് യാത്ര ചെയ്യാൻ കാർ ഒരുക്കിയിരുന്നുവെങ്കിലും ആനപ്പുറത്ത് ഏറിയാണ് സമീഹ് വധുവിന്റെ വീട്ടിലേക്ക് പോയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വലിയ വിമർശനം ഉയർന്നു.