Friday 23 February 2024 02:14 PM IST : By സ്വന്തം ലേഖകൻ

യുവതിയും നവജാതശിശുവും മരിച്ച സംഭവം; വീട്ടിൽ പ്രസവത്തിനിടെ അക്യുപംക്ചർ ചികിത്സ നൽകിയയാൾ അറസ്റ്റിൽ

parrr6arrested

വീട്ടിൽ പ്രസവത്തിനു ശ്രമിച്ചതിനിടെ യുവതിയും നവജാതശിശുവും മരിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. യുവതിക്ക് അക്യുപംക്ചർ ചികിത്സ നൽകിയ ഹിഷാബുദ്ദീനെയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളത്തു നിന്നാണ് ഇയാളെ പിടികൂടിയതെന്നു നേമം പൊലീസ് അറിയിച്ചു.

വിദഗ്ധ ചികിത്സ തേടാതെ വീട്ടിൽ പ്രസവിക്കുന്നതിനിടെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് പൂന്തുറ പള്ളിത്തെരുവിൽ നയാസിനെ (47) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പാലക്കാട് തിരുമിറ്റക്കോട് പുത്തൻപീടികയിൽ ഷമീറ ബീവിയും (36) നവജാത ശിശുവുമാണു നേമം കാരയ്ക്കാമണ്ഡപത്തെ വാടകവീട്ടിൽ മരിച്ചത്. ഷമീറയ്ക്ക് അക്യുപംക്ചർ ചികിത്സയാണു താൻ നൽകിയിരുന്നതെന്നു നയാസ് പൊലീസിനോടു പറഞ്ഞിരുന്നു.

സംഭവസമയത്ത് നയാസിന്റെ ആദ്യ ഭാര്യയും മകളുമാണു ഷമീറയ്ക്ക് ഒപ്പമുണ്ടായിരുന്നത്. ആദ്യ ഭാര്യയുടെ മകൾ അക്യുപംക്ചർ വിദ്യാർഥിയാണെന്നു സംഭവസ്ഥലം സന്ദർശിച്ച മന്ത്രി വി.ശിവൻകുട്ടിയും ആരോഗ്യ പ്രവർത്തകരും പറഞ്ഞു. ചികിത്സ ലഭ്യമാക്കാത്തതിനെ തുടർന്നാണു മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടാകും എന്നാണു പൊലീസ് കരുതുന്നത്. ഷമീറയുടെ നാലാമത്തെ പ്രസവമാണിത്. മുൻപത്തെ മൂന്നും സിസേറിയനായിരുന്നു.

Tags:
  • Spotlight